അവയവമാഫിയക്കാണോ അതോ ഭിക്ഷാടന മാഫിയയ്ക്കാണോ? ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വില്‍ക്കുന്നു; നടുക്കുന്ന വിവരം

കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ വില്‍പന നടത്തി പിടിയിലായ സംഘം കണ്ണൂരിലും കോഴിക്കോട്ടും ഉള്‍പ്പെടെ നിരവധി കുഞ്ഞുങ്ങളെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി വിറ്റതായി കണ്ടെത്തി. അവയവമാഫിയക്കാണോ അതോ ഭിക്ഷാടന മാഫിയയ്ക്കാണോ സംഘം കുട്ടികളെ വിറ്റുവന്നിരുന്നു എന്നതില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം തീക്കോയി കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികളെ എത്തിച്ച് പ്രസവശേഷം നവജാത ശിശുക്കളെ ഏറ്റെടുത്തു വില്‍പന നടത്തുന്ന വലിയൊരു മനുഷ്യക്കടത്ത് മാഫിയാ സംഘത്തെ ഈരാറ്റുപേട്ട പോലീസ് പിടികൂടിയത് അടുത്തയിടെയാണ്. ഒരു അസം സ്വദേശിനിയായ ഗര്‍ഭിണിയുടെ പരാതിയെത്തുടര്‍ന്നാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറംലോകമറിയുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് പ്രസവിച്ച് കുഞ്ഞിനെ വില്‍ക്കാന്‍ തയാറായി എത്തിയ ആസാം സ്വദേശി ഈ റാക്കറ്റില്‍ നിന്ന് കടുത്ത പീഢനങ്ങള്‍ക്ക് വിധേയമായ സാഹചര്യത്തില്‍ വീടിനു പുറത്തിറങ്ങി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കോട്ടയത്തെ അഭയകേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് നടുക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിയുന്നത്. പ്രസവത്തിന് ശേഷം കുഞ്ഞിനെ കൈമാറിയാല്‍ മൂന്നു ലക്ഷം രൂപ നല്‍കാം എന്നാണ് സംഘം ആസാം സ്വദേശിയായ യുവതിയോട് പറഞ്ഞത്.
എന്നാല്‍ ഇതിന് വിസമ്മതിച്ച യുവതിയെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും തടവിലാക്കുകയും ചെയ്തു. തടവില്‍ നിന്നും രക്ഷപ്പെട്ട യുവതിയെ നാട്ടുകാര്‍ കണ്ടെത്തുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമണ്‍ സ്വദേശി അര്‍ജുന്‍ , ഇടനിലക്കാരിയായ കൊല്ലം സ്വദേശിനി അനീന, രാജയുടെ ഭാര്യ അപര്‍ണ എന്നിവരടക്കം നാലോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരുന്നത്. ഇതോടകം പത്തോളം കുഞ്ഞുങ്ങളെ ഈ മാഫിയ പലയിടങ്ങളില്‍ വിറ്റഴിച്ചതായാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇതര സംസ്ഥാന ഗര്‍ഭിണികളെ ഇവര്‍ വലയിലാക്കിയിരുന്നത്. തമിഴ്നാട് സ്വദേശിനിയായ ഒരു യുവതിയുടെ കുഞ്ഞിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇവര്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കുട്ടിക്കടത്ത് മാഫിയക്ക് പിന്നില്‍ വലിയൊരു അന്തര്‍സംസ്ഥാന ശൃംഖല തന്നെയുണ്ടെന്ന് കണ്ടെത്തിയത്. പരാതി നല്‍കുകയും കോട്ടയത്ത് അഭയകേന്ദ്രത്തില്‍ അഭയം തേടുകയും ചെയ്ത ആസം സ്വദേശിനിക്ക് ഒന്നരവയസുള്ള ഒരു പെണ്‍ കുഞ്ഞുണ്ട്. ഇവര്‍ രണ്ടാമതും ഗര്‍ഭിണിയായ സമയത്ത് അടുത്തതും പെണ്‍കുഞ്ഞായിരിക്കുമെന്നുും അതിനാല്‍ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് ഭര്‍ത്താവും ബന്ധുക്കളുമുള്‍പ്പെടെ യുവതിയെ നിര്‍ബന്ധിച്ചിരുന്നു.എന്നാല്‍ യുവതി ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാകാതെ വന്നതോടെ ബന്ധുക്കള്‍ അവരെ വീട്ടില്‍നിന്നും പുറത്താക്കുകയായിരുന്നു.
എങ്ങനെയെങ്കിലും ഈ കുഞ്ഞിന് സംരക്ഷണം ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവതി സാമൂഹികമാധ്യമങ്ങളില്‍ അത്തരം സംഘടനകളെക്കുറിച്ച് തിരഞ്ഞത്. അങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ അര്‍ഷിദ് കെയര്‍ എന്ന അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നത്. യുവതിയുടെ അന്വേഷണങ്ങള്‍ക്ക് കാര്‍ത്തിക് എന്നയാളാണ് അക്കൗണ്ടില്‍നിന്ന് മറുപടി നല്‍കിയത്. പിന്നാലെ, ഇവരോട് കോട്ടയത്തെ തീക്കോയിലേക്ക് വരണമെന്നും അവിടെയാണ് തങ്ങളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞാ മാസം 16-ാം തീയതി യുവതി കോട്ടയത്തെത്തി.
ആസാമില്‍നിന്നു കോട്ടയത്തേക്കുള്ള ഇവരുടെ യാത്രാച്ചെലവടക്കം വഹിച്ചത് അര്‍ഷിദ് കെയര്‍ എന്ന അക്കൗണ്ടിന്റെ പേരിലാണൈന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.കുഞ്ഞിനെ വില്‍ക്കാന്‍ തയാറാണെന്ന ധാരണാ പത്രത്തില്‍ ഒപ്പുവെക്കണമെന്ന് മാഫിയ സംഘം ആവശ്യപ്പെട്ടതായും ഇതിന് വിസമ്മതിച്ചപ്പോള്‍ യുവതിയെ അതിക്രൂരമായി മര്‍ദിച്ചു. പ്രസവിക്കുന്നത് ആണ്‍കുട്ടിയെയാണെങ്കില്‍ കുഞ്ഞുമായി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയിലായിരുന്നു യുവതി. കരാറില്‍ ഒപ്പിടാതെ വന്നതോടെ യുവതിയെ പട്ടിണിക്കിടുകയും വയറില്‍ ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവിടെനിന്ന് രക്ഷപ്പെട്ട് ഓടിയെത്തിയത് റോഡിലേക്കാണ്. നാട്ടുകാരാണ് എന്നെ പോലീസില്‍ ഏല്‍പിച്ചതെന്ന് യുവതി പറയുന്നു.
പിന്നാലെ പോലീസ് ഈ യുവതിയെ ഗാന്ധിനഗറിലുള്ള ഒരു ആശ്രമത്തിലേക്ക് കൊണ്ടുപോയത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കൂടുതല്‍ പ്രതികളെക്കുറിച്ചും ഇവര്‍ ഇതുവരെ വിറ്റിട്ടുള്ള കുട്ടികളെക്കുറിച്ചുമെല്ലാം പോലീസ് ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല തമിഴ് നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യത്തില്‍ ഇവര്‍ ഗര്‍ഭിണികളെ എത്തിച്ച് ശിശുക്കളെ ഏറ്റെടുത്ത് വിറ്റു വന്‍തോതില്‍ പണമുണ്ടാക്കിയിരുന്നതായി സംശയിക്കുന്നു. കേരളത്തില്‍ കുടുംബമായി താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ ആളൊഴിഞ്ഞ ഇടങ്ങളില്‍ സ്ത്രീകളെ പാര്‍പ്പിച്ച് കാലങ്ങളായി ഇവര്‍ നവജാതശിശുക്കളെ വിറ്റഴിച്ച് പണമുണ്ടാക്കിയിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















