5 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ്; 13 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വളര്‍മതി

45 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ചിരിക്കുകയാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സർക്കാർ ചോദിച്ച സമയം വരെ സെക്രട്ടറിയേറ്റ് പരിസരത്ത് സാന്നിധ്യം ഉണ്ടാകുമെന്ന് ഓർമിപ്പിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീനുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സമരം പിന്‍വലിച്ചത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും വളരെ കുറച്ചുനിയമനം മാത്രമാണു നടന്നതെന്നായിരുന്നു പരാതി. പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്നും ഡിവിഷന്‍ ഫോള്‍ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനര്‍വിന്യസിച്ച്, വിരമിക്കല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു. അതേസമയം, ധനപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ സമര സമിതി സെക്രട്ടറി വളര്‍മതി 13 ദിവസത്തെ നിരാഹാരസമരവും അവസാനിപ്പിച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കു ശേഷം മന്ത്രി തന്നെയാണ് വളര്‍മതിക്കു നാരാങ്ങാനീര് നല്‍കിയത്.
ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതു വരെ പ്രതിഷേധക്കാര്‍ സമരപ്പന്തലില്‍ തുടരുമെന്ന് വളര്‍മതി പറഞ്ഞു. പ്രതിഷേധമോ പ്രകടനങ്ങളോ ഉണ്ടാകില്ല. സെപ്റ്റംബര്‍ 24നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും വളര്‍മതി പറഞ്ഞു.
https://www.facebook.com/Malayalivartha






















