തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് പ്ലസ് ടു വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്ക്..ഫൗൾ വിളിക്കാനോ മത്സരം നിർത്താനോ റഫറി തയാറായില്ല..

തയ്ക്വാൻഡോ (Taekwondo) മത്സരം കൃത്യമായ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉള്ളതിനാൽ അത്രയധികം അപകടകരമല്ല, എന്നാൽ പരിക്കുകൾക്ക് സാധ്യതയുണ്ട്. എല്ലാ കായിക ഇനങ്ങൾക്കും ഉള്ളതുപോലെയുള്ള സാധാരണ പരിക്കുകൾ മാത്രമേ ഇതിലും പൊതുവായി ഉണ്ടാകാറുള്ളൂ. തല, നെഞ്ച്, കൈകൾ, കാലുകൾ, ജനനേന്ദ്രിയം എന്നിവ സംരക്ഷിക്കാൻ പ്രത്യേകം ഗാർഡുകൾ (Guards) നിർബന്ധമാണ്. നിയമവിരുദ്ധമായ അടികളും ചവിട്ടുകളും വിലക്കിയിരിക്കുന്നു. നിയമം തെറ്റിച്ചാൽ പിഴയോ അയോഗ്യതയോ ലഭിക്കും.
ഇപ്പോഴിതാമഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്ക്. മതിലകം കൂളിമുട്ടം വള്ളത്തുപടി അബ്ദുൽ ജലാലിന്റെ മകൻ ഫായിസ് അബ്ദുൽ ജലാലിനാണ് (18) പരുക്കേറ്റത്. എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫായിസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ആസ്റ്ററിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന ഫായിസ് അബോധാവസ്ഥയിലാണ്.
ചന്ദ്രപുർ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 3ന് നടന്ന അണ്ടർ 19 വിഭാഗം മത്സരത്തിനിടെയാണു സംഭവം. മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടി. നിയമവിരുദ്ധമായ ഈ പ്രഹരത്തിനു ശേഷം കടുത്ത വേദനയോടെ ഫായിസ് മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി റിങ്ങിനു പുറത്തേക്ക് നീങ്ങി. എന്നാൽ ഫൗൾ വിളിക്കാനോ മത്സരം നിർത്താനോ റഫറി തയാറായില്ല. ഇതിനിടെ, മത്സരം നിർത്തി റിങ്ങിൽ നിന്നു പിന്മാറിയ ഫായിസിന്റെ മുഖത്തിനു നേരെ എതിരാളി ശക്തമായി തൊഴിച്ചു. തലയ്ക്ക് അടിയേറ്റ ഫായിസ് ഉടൻ തളർന്നു വീഴുകയായിരുന്നു.
സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഫായിസിനെ ഉടൻ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലച്ചോറിൽ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് തലയോട്ടി പൊട്ടി അകത്ത് രക്തം കട്ടപിടിച്ചതായി കണ്ടത്.തുടർന്ന് 9ന് വിദഗ്ധ ചികിത്സയ്ക്ക് എയർ ആംബുലൻസിൽ കൊച്ചിയിലേക്കു കൊണ്ടുവരികയായിരുന്നു. 17 ലക്ഷം രൂപ ചെലവിൽ എയർ ആംബുലൻസിൽ എത്തിച്ച വിദ്യാർഥി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
ഇപ്പോൾ അപകടനില തരണം ചെയ്തു.തയ്ക്വാൻഡോ ഫെഡറേഷന്റെയും സിബിഎസ്ഇയുടെയും മത്സര നിയമങ്ങൾ കാറ്റിൽപറത്തിയാണ് റഫറിയും സംഘാടകരും പ്രവർത്തിച്ചതെന്ന് ഫായിസിന്റെ കുടുംബം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























