യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി.
അരുൺ, ലല്ലു, രാജേഷ്, സനൽകുമാർ, ശ്രീനാഥ്, വിജീഷ്, മനു എന്നീ പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. കേസിൽ കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയായിരുന്നു. അഞ്ച് പ്രതികളെ നേരത്തേ കോടതി വെറുതേവിട്ടിരുന്നു. കേസ് അപൂർവങ്ങളിൽ ഉൾപ്പെട്ടതല്ലെന്നും പ്രതികൾക്ക് പരമാവധി ഇളവ് അനുവദിക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സാജൻ പ്രസാദ് ശക്തമായി എതിർക്കുകയും ചെയ്തു.
സമൂഹത്തെ ഞെട്ടിച്ച സംഭവമാണെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിക്കുകയും ചെയ്തു. സ്‌പെഷ്യൽ കോടതി ജഡ്‌ജി ഷാജഹാനാണ് വാദം കേട്ടത്. കേസിലെ ഒന്നാംപ്രതി കണ്ണമ്മൂല കൊല്ലൂർ വയൽ നികത്തിയ വീട്ടിൽ ആർ അരുൺ (പരട്ട) അടക്കം ഏഴുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
എട്ടാം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ഇയാൾ നേരത്തേ മരണപ്പെട്ടിരുന്നു.പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ 48 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 144 തൊണ്ടി വസ്‌തുക്കളും ആറ് തെളിവ് രേഖകളും ഹാജരാക്കി. പട്ടികജാതി - പട്ടികവർഗ അതിക്രമം തടയൽ നിയമം കൂടി ചുമത്തി അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാനാണ് കുറ്റപത്രം സമർപ്പിച്ചത്.
2016 ഒക്ടോബർ ഏഴിന് പ്രതികൾ സംഘം ചേർന്ന് വിഷ്‌ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha
























