എവിടെ എന്റെ മകള്‍....ആ അമ്മയുടെ നിലവിളിക്ക് കേരളം ഉത്തരം പറഞ്ഞേ മതിയാകൂ

എവിടെ എന്റെ മകള്‍.. അവളെ ജീവനോടെ തിരികെ തരൂ തന്നെ കാണാനും ആശ്വസിപ്പിക്കാനും എത്തുന്നവരോട് ചങ്കുപൊട്ടി നിലവിളിക്കുന്ന ആ പാവം അമ്മയ്ക്ക് ഒന്നേ ആവശ്യപ്പെടാനുണ്ടായിരുന്നുള്ളൂ. ആ ചോദ്യങ്ങള്‍ കേരളത്തിന്റെ പൊതുസമൂഹത്തിനെതിരെയുള്ള ചോദ്യശരങ്ങള്‍ക്കൂടിയാണ്. ലോകത്തെവിടെയെങ്കിലും എന്തും സംഭവിച്ചാല്‍ നിമിഷങ്ങള്‍ക്കൊണ്ടറിയുന്ന നാം ജിഷ എന്ന പെണ്‍കുട്ടി കൊലചെയ്യപ്പെട്ടിട്ട് അറിയാന്‍ എടുത്തത് 5 ദിവസമാണ്. അത്രയ്ക്ക് ലാഭവത്തോടെയാണ് ഈ വിഷയത്തെ പോലീസ് സമീപിച്ചതെന്ന് വ്യക്തം.
ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അരങ്ങേറുകയാണ്. ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഭരണക്കാരോടുള്ള പ്രതിഷേധമായി മാറിയിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രിയും സംഭവത്തിന്റെ ചൂട് ശരിക്കുമറിഞ്ഞു.
കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങള്‍ ഇന്നലെ നടന്നു. കോഴിക്കോടും, കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു പ്രതിഷേധങ്ങള്‍. സൈബര്‍ ലോകത്തെ പ്രതിഷേധം അതിവേഗമാണ് തെരുവിലേക്ക് നീണ്ടത്. ഇന്നലെ രാജ്യസഭാംഗം സുരേഷ് ഗോപി ജിഷയുടെ മാതാവിനെ കാണാന്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ആശ്വസിപ്പിക്കാനെത്തിയ താരത്തെ കണ്ടപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി കെട്ടിപ്പിട്ടിച്ച് അലമുറയിട്ടും നിലവിളിച്ചു. ഒരുനിമിഷം സുരേഷ് ഗോപിയും എന്തുപറയണമെന്നറിയാതെ സ്തംഭിച്ചു പോയി.
അതേസമയം അമ്മയെ കാണാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ശരിക്കും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത്. കുറുപ്പംപടിയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധം തെരുവിലേക്കും നീണ്ടു. മരിച്ച പെണ്‍കുട്ടിയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു.
കാറിനു മുന്നില്‍ കൊടിയും മറ്റും വച്ച് പ്രതിഷേധക്കാര്‍ അടിച്ചു. മന്ത്രി തിരിച്ച് ആശുപത്രിയിലേക്ക് എത്തുമെന്ന് കരുതി പ്രവര്‍ത്തകര്‍ കൂട്ടംകൂടി മുദ്രാവാക്യം വിളിച്ചു. കൊല ചെയ്യപ്പെട്ട ജിഷയുടെ കുറുപ്പംപടിയിലെ വീട് മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഐജി മഹിപാല്‍ യാദവും ഒപ്പം ഉണ്ടായിരുന്നു. ജിഷയുടെ കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചത് അപലപനീയമാണെന്നു മന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ എത്തിയ ആഭ്യന്തര മന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കുവാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതിഷേധക്കാര്‍ ഉണ്ടെന്നറിഞ്ഞിട്ടും വേണ്ടത്ര പൊലീസുകാരെ നിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാനും പൊലീസിനു കഴിഞ്ഞില്ല. മാദ്ധ്യമസ്ഥാപനത്തിന്റെ വാഹനത്തിനു നേരേയും ആക്രമണം ഉണ്ടായി. പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞത് സംഘര്‍ഷത്തിന് വഴി വച്ചെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് പരിഹരിച്ചു. മന്ത്രിയെ തടഞ്ഞ നടപടിയില്‍ യുഡിഎഫ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
എല്‍ദോസ് കുന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയതിനു ശേഷം ആശുപത്രിയിലേക്കു നടന്നു നീങ്ങിയ ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാട്ടി. തുടര്‍ന്നു കാറില്‍ കയറിയ മന്ത്രിക്കു പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം മുന്നോട്ട് പോകാനായില്ല. പൊലീസ് ഇടപെട്ടാണ് കാര്‍ മുന്നോട്ട് എടുക്കാനായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















