വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനിയുടെ കണ്ണിൽ പോലും പോലീസ് ലാത്തികൊണ്ട് അടിച്ചെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് പെൺകുട്ടികളെ ഉൾപ്പെടെ പോലീസ് ക്രൂരമായി മർദ്ദിച്ചത്.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് വിദ്യാർത്ഥികൾ വിനിയോഗിച്ചത്. അവരുടെ പ്രതിഷേധത്തെ നേരിടേണ്ടത് ചർച്ചയിലൂടെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെയുമാണ്. അതിനു പകരം ലാത്തിയും ബലപ്രയോഗവും ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല.
എതിർശബ്ദങ്ങളെ മർദ്ദിച്ചൊതുക്കുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപനമെങ്കിൽ അതിനെ ശക്തമായി ചെറുക്കും. സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ പോലീസ് അതിക്രമത്തിന് പിന്നിൽ.
വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
https://www.facebook.com/Malayalivartha

























