മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ ഡിസിസി അംഗം
ചേന്തി അനിക്ക് സോപാധിക ജാമ്യം അനുവദിച്ചു. പോലീസിന്റെ അന്തിമ റിപ്പോർട്ട് വരും വരെ രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കാർത്തിക . എസ്. വർമ്മയുടെ കോടതിയുടേതാണുത്തരവ്.
ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നതിനായി 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാനും ശ്രീകാര്യം പോലീസിന് കോടതി അനുമതി നൽകി. ബുധനാഴ്ച ഉച്ചക്ക്12 മണിക്കു തിരികെ നേരിട്ടു ഹാജരാക്കാനും മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് സമര്‍പ്പിച്ച പ്രൊഡക്ഷന്‍ വാറന്റ് അപേക്ഷയിലാണു കോടതി ഉത്തരവ്. ബുധനാഴ്ചയാണ് ജാമ്യഹർജി പരിഗണിച്ചത്. അനിലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ അനിലിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
നിരവധി കേസുകളില്‍ പ്രതിയായ അനില്‍, ശ്രീകാര്യം സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പൊതുമധ്യത്തില്‍ അവഹേളിച്ച പ്രതിക്കു ജാമ്യം നല്‍കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും ശ്രീകാര്യം എസ്‌ഐ നിതിന്‍ രാജ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലത്തില്‍ ജയന്തി ആഘോഷത്തിനു പോയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ചേന്തി അനില്‍ അവഹേളിച്ചു സംസാരിച്ചുവെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha

























