റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സുധാകരന്റെ വീടിന് കേവലം 250 മീറ്റര്‍ മാത്രം അകലെയുള്ള മഠത്തില്‍മുക്കില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ജീപ്പ് കോംപസ് കാറിന് തീപിടിക്കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി കൊയിലാണ്ടിയിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞാണ് അദ്ദേഹം ഇറങ്ങിയത്. അതിവേഗത്തില്‍ എത്തിയ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ച ആഘാതത്തിലാണ് തീപിടിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, അതിവേഗത്തില്‍ എത്തിയ വാഹനം മതിലില്‍ ഇടിച്ചതിന്റെ ലക്ഷണങ്ങളൊന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സമീപത്തെ ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടല്ല അപകടമുണ്ടായതെന്ന് വ്യക്തമായത്.
റോഡിലെ ഇറക്കത്തിലൂടെ വളരെ കുറഞ്ഞ വേഗതയില്‍ പതുക്കെ വന്ന കാര്‍ പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് കത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ ഇത് സ്വാഭാവിക അപകടമല്ലെന്ന ഉറച്ച നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും കത്തിയ കാറിന്റെ 20 മീറ്റര്‍ അകലെ നിന്നായി പെട്രോളിന്റെ അംശമുള്ള അഞ്ച് ലിറ്ററിന്റെ ഒരു കന്നാസ് കണ്ടെത്തിയതും ദുരൂഹത ഇരട്ടിയാക്കി. ഈ കന്നാസ് ഫോറന്‍സിക് സംഘം ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ക്കും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി പൂര്‍ണമായും തീ അണച്ചപ്പോഴേക്കും കാറും ഉള്ളിലുണ്ടായിരുന്ന സുധാകരനും പൂര്‍ണമായി വെന്തുമരിച്ചിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സുധാകരന് സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റ് വ്യക്തിവൈരാഗ്യങ്ങളോ ഉണ്ടായിരുന്നോ എന്ന് വ്യക്തമാകാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവരുന്നതോടെ മരണത്തിലെ യഥാര്‍ത്ഥ കാരണം തെളിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
https://www.facebook.com/Malayalivartha

























