ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി

ഹൃദ്രോഗിയായ പെണ്‍കുട്ടി രണ്ടാം വയസ് മുതല്‍ ഡല്‍ഹി എയിംസില്‍ ചികിത്സ നടത്തുകയായിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്കായി പതിമൂന്ന് വര്‍ഷം കാത്തിരുന്നു. ഒടുവില്‍ വേദനകളുടെ ലോകത്ത് നിന്നും യാത്രയായി പതിനഞ്ചുകാരി. രാജസ്ഥാന്‍ കോട്ട സ്വദേശിയായ തന്‍വിക്കാണ് ദാരുണാന്ത്യമുണ്ടായത്. ഇന്നലെയായിരുന്നു ആശുപത്രിയില്‍വച്ച് തന്‍വി മരണപ്പെട്ടത്.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് തന്‍വിയെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. പലപ്പോഴായി തീയതി നിശ്ചയിച്ചില്ലെങ്കിലും ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തിയില്ലെന്ന് തന്‍വിയുടെ കുടുംബം ആരോപിക്കുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചതെന്നും നിരവധി രേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും ആവശ്യപ്പെട്ടതായും തന്‍വിയുടെ പിതാവ് മുകേഷ് പരിയാനി പറഞ്ഞു.
2012ല്‍ തന്‍വിക്ക് വെന്‍ട്രികുലാര്‍ സെപ്ടല്‍ ഡിഫക്ട് എന്ന രോഗം സ്ഥിരീകരിച്ചുവെന്നും 2013ല്‍ ശസ്ത്രക്രിയയ്ക്കായി ഒരുക്കങ്ങള്‍ നടത്തിയെന്നും ഡോക്ടര്‍ വി ദേവഗൗരു പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് കണ്ടെത്തിയതോടെ 2018ല്‍ റദ്ദാക്കി. പിന്നീട് ചികിത്സ തുടര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റ് 24ന് ഹൃദയശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി തന്‍വിയെ അഡ്മിറ്റാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച എന്‍ഡോസ്‌കോപ്പിയും നടത്തി.
ഇന്നലെ പുലര്‍ച്ചെ 2.50ന് തന്‍വിക്ക് ക്ഷീണവും തലകറക്കവും അനുഭവപ്പെടുകയും ഓക്‌സിജന്‍ അളവ് 48 ശതമാനമായി കുറയുകയും ചെയ്തു. 3.30ന് ഓക്‌സിജന്‍ നല്‍കിത്തുടങ്ങി. പിന്നാലെ ഹൃദയാഘാതമുണ്ടായി. ഏറെ ശ്രമിച്ചെങ്കിലും തന്‍വിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 5.06ന് മരണം സ്ഥിരീകരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ 2013ല്‍ രോഗം കണ്ടെത്തിയതിനുശേഷം എന്തുകൊണ്ട് ശസ്ത്രക്രിയ നടത്തിയില്ലെന്നതിലും 2018ല്‍ വേണ്ടെന്ന് വയ്ക്കാനിടയാക്കിയതിന്റെയും കാരണമെന്താണെന്ന് എയിംസോ ഡോക്ടര്‍മാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2018ല്‍ നടത്തിയ പരിശോധനയില്‍ തന്‍വിയുടെ ശ്വാസകോശത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന പ്രധാന രക്തക്കുഴലുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഹൃദയഘടന സങ്കീര്‍ണമാണെന്നും കണ്ടെത്തി. ശ്വാസകോശ ധമനികള്‍ ഇല്ലാത്തതിനാലും ശരീരഘടന അനുയോജ്യമല്ലാത്തതിനാലും ശസ്ത്രക്രിയ മാരകമായേക്കാമെന്നും ഡോക്ടര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
മകളുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെന്ന് മുകേഷ് പരിയാനി പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ആവര്‍ത്തിച്ച് രേഖകള്‍ ആവശ്യപ്പെടുകയും പല ഘട്ടങ്ങളിലും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മകളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണത്തില്‍ പ്രതിഷേധിച്ച് തന്‍വിയുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങിയില്ല.
https://www.facebook.com/Malayalivartha

























