വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"

മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇറങ്ങി അവിടെനിന്ന് യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങളിൽ പോകേണ്ട യാത്രക്കാരെയാണ് സർവീസുകളുടെ സമയമാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
കോഴിക്കോട്–അബുദാബി എയർ അറേബ്യ സർവീസ് വൈകിയതിനെ തുടർന്ന് അബുദാബി വഴി അൽമാട്ടിയിലേക്ക് പോകാനിരുന്ന 41 വിദ്യാർഥികൾക്ക് കണക്ഷൻ വിമാനം നഷ്ടമായി.
യാത്ര മുടങ്ങിയ വിദ്യാർഥികൾക്ക് ഇന്നും നാളെയുമായാണ് പുതിയ ടിക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള സ്‌പൈസ് ജെറ്റും കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് റദ്ദാക്കുകയും മണിക്കൂറുകളോളം വൈകുകയും ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിൽനിന്നുള്ള യാത്രക്കാരെ ഇതു കാര്യമായി ബാധിച്ചു.
വിമാന നിരക്ക് താരതമ്യേന കുറവായതാണ് സ്പൈസ് ജെറ്റ് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ പ്രേരിപ്പിച്ചത്. എന്നാൽ ഈ വിമാനങ്ങളിൽ ടിക്കറ്റെടുത്ത പല പ്രവാസി കുടുംബങ്ങളുടെയും യാത്ര ദുരിതത്തിലായി. അതേസമയം, യുഎഇ വിമാനത്താവളങ്ങളിൽനിന്നുള്ള ഏതാനും സർവീസുകളിൽ ഇന്നും മാറ്റങ്ങളുണ്ട്.
എയർ അറേബ്യയുടെ ചില ഗൾഫ് സർവീസുകൾ റദ്ദാക്കി. സ്‌പൈസ് ജെറ്റിന്റെ മുംബൈ, പൂണെ, അമൃത്സർ സർവീസുകൾ വൈകി. യാത്രയ്ക്കു പുറപ്പെടും മുൻപ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയം അറിഞ്ഞിരിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചു. സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമസുരക്ഷാ വിലയിരുത്തലുകൾ തുടരുകയാണ്. ഹോർമുസിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതും മേഖലയിലെ ആശങ്ക വർധിപ്പിച്ചു.
∙ റദ്ദാക്കൽ നീട്ടി വിദേശ വിമാന കമ്പനികൾ
ബ്രിട്ടിഷ് എയർവേയ്സ്, എയർ കാനഡ, കെഎൽഎം, ഫിന്നെയർ, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, കാതെ പസഫിക് തുടങ്ങിയ രാജ്യാന്തര വിമാനക്കമ്പനികളും മധ്യപൂർവദേശത്തെ ചില സർവീസുകൾ റദ്ദാക്കുന്നതും താൽക്കാലിക നിർത്തിവയ്ക്കുന്നതും നീട്ടി. ബ്രിട്ടിഷ് എയർവേയ്സ് ചില റൂട്ടുകളിൽ സർവീസ് കുറച്ചു.
എയർ കാനഡ ദുബായ് സർവീസ് താൽക്കാലികമായി നിർത്തി. എയർ കാനഡ 2027 ജനുവരി വരെയും ഫിന്നെയർ 2027 മാർച്ച് വരെയും സസ്‌പെൻഡ് ചെയ്തു. കാതെ പസഫിക്, ബ്രിട്ടീഷ് എയർ ഒക്ടോബർ 25 വരെയും കെഎൽഎം, സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ എന്നിവ ഒക്ടോബർ 24 വരെയും സർവീസുകൾ നിർത്തിവച്ചു.
https://www.facebook.com/Malayalivartha

























