ലൈഫ് ഭവന പദ്ധതിയുടെ അരക്കോടിയോളം രൂപ തട്ടിയെടുത്തു..എം.ആര്‍. റാണി ലക്ഷ്മിയെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..പാവങ്ങളുടെ പണം കൊണ്ട് ഭർത്താവിന് സമ്മാനം..

10 വർഷത്തെ പിണറായി ഭരണം കഴിഞ്ഞതോടെ ആ കാലയളവിൽ പല ഉദ്യോഗസ്ഥരും നടത്തിയ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് . സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളില്‍ ലൈഫ് ഭവന പദ്ധതിയുടെ അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വി.ഇ.ഒ) എം.ആര്‍. റാണി ലക്ഷ്മിയെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതിലൂടെയും പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലൂടെയുമാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കോന്നി മ്ലാന്തടം പുത്തന്‍വിളയില്‍ വീട്ടില്‍ എം.ആര്‍. റാണി ലക്ഷ്മി കഴിഞ്ഞ ദിവസമാണ് കോന്നി പൊലീസിന്റെ പിടിയിലായത്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ ഔദ്യോഗിക പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.തട്ടിയെടുത്ത ഭീമമായ തുക ഉപയോഗിച്ച് റാണി ലക്ഷ്മി ഭര്‍ത്താവിന് ഓണസമ്മാനമായി നല്‍കിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ടോറസ് ലോറിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം വെളുപ്പിക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് ഇവര്‍ ഈ തുക ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും സമാനമായ രീതിയില്‍ വന്‍തോതില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയതിന്റെ വ്യക്തമായ വിവരങ്ങളും രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.റാണി ലക്ഷ്മിയും ഭര്‍ത്താവും മുന്‍പും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. ആസൂത്രിതമായി തട്ടിപ്പുകള്‍ നടത്തുന്നതില്‍ ഇവര്‍ക്ക് വലിയ പരിചയസമ്പത്തുണ്ടെന്നും, മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ്
സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു. ലൈഫ് ഭവന പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുന്നതിനും, നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ച പണമാണ് ഇവര്‍ സ്വന്തക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയത്. നിര്‍ദ്ധനരായ അര്‍ഹര്‍ക്ക് ലഭിക്കേണ്ട തുകയാണ് ഉദ്യോഗസ്ഥ സ്വന്തം അക്കൗണ്ടുകളിലേക്ക് വകമാറ്റിയത്.ഇനി ഇതിന് ആരൊക്കെ ഒത്താശ ചെയ്തു നൽകിയിട്ടുണ്ട് എന്നുള്ളത് കൂടി പുറത്തു വരണം . കാരണം പാവപ്പെട്ട ആളുകളിലേക്ക് എത്തേണ്ട തുകയാണ് ഇങ്ങനെ പറ്റിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha


























