രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനായ വരുൺ ദേവിന്റെ സ്പോൺസറായ കോട്ടയത്തെ യുവ നേതാവ് ആരാണ്?
കോടികൾ മറിയുന്ന ലഹരികച്ചവടത്തിൽ വരുൺദേവിന്റെ കണക്കുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത് ഈ യുവ നേതാവാണെന്ന് എക്സൈസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ മറ്റു മൂന്നുപേർ ഇയാളുടെ കൂട്ടാളികളും ചെറുകിട വിതരണക്കാരുമാണ്.
280 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ 4 പേർ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം എക്സൈസ് രൂപീകരിച്ചു. എറണാകുളം അസി. എക്സൈസ് കമ്മിഷനർ (എൻഫോഴ്സ്മെന്റ്) എ.ടി. ജോബിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് എക്സൈസ് സിഐമാരും രണ്ട് ഇൻസ്പെക്ടർമാരും ഉൾപ്പെടും. കേസിലെ പ്രധാന പ്രതി തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവിനെ (35) കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വരുൺ ദേവ് ലഹരി ഇടപാടു നടത്തുന്ന രീതികൾ, ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർ, ഏതൊക്കെ സ്ഥലങ്ങളിലാണ് ഇയാൾ ലഹരി വിതരണം ചെയ്തിരുന്നത്, എവിടെ നിന്നൊക്കെ ലഹരി സ്വീകരിച്ചു, സംഘത്തിലുള്ള മറ്റുള്ളവർ തുടങ്ങിയ കാര്യങ്ങളെല്ലാം പ്രത്യേകാന്വേഷണ സംഘത്തിന്റെ പരിധിയിൽ വരും. ഇതിനൊപ്പം അന്വേഷണത്തിലെ പ്രധാനപ്പെട്ട ഒന്ന് വരുൺ ദേവിന്റെ സാമ്പത്തിക ഇടപാടുകളാണ്. വൈകാതെ വരുൺ ദേവ് അടക്കമുള്ളവരെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.
നിലവിൽ വരുൺ ദേവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണ് എക്സൈസ്. ഇതിനൊപ്പം ഇയാളുടെ മൊബൈൽ ഫോൺ വിളികളും ചാറ്റുകളുമെല്ലാം പരിശോധിക്കുന്നുണ്ട്. ഇതു പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും വരുൺ ദേവിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. എക്സൈസ് ഇതിനകം ഏറെക്കുറെ മനസ്സിലാക്കിയിട്ടുള്ള കാര്യം ലഹരിയുമായി ബന്ധപ്പെട്ട ഇയാളുടെ പ്രവർത്തന രീതിയാണ്. മുൻപ് ബെംഗളുരുവിൽനിന്നും ഓപ്പറേഷൻ തൂഫാനുശേഷം ഡൽഹിയിൽനിന്നും എത്തിക്കുന്ന കിലോക്കണക്കിനു രാസലഹരി കോട്ടയത്തെ പ്രത്യേക കേന്ദ്രത്തിൽ എത്തിക്കും. അവിടെനിന്നാണ് ഇടനിലക്കാർക്ക് 100–200 ഗ്രാം അളവിൽ വിതരണത്തിനായി നൽകുന്നത്. ഇത്തരത്തിൽ ലഹരിയുമായി കൊച്ചിയിലേക്കു വരുന്ന വഴിയാണ് വരുൺ ദേവിനെ വൈറ്റിലയിൽ വച്ച് എക്സൈസ് വാഹനം വളഞ്ഞ് പിടികൂടുന്നത്. ഇയാൾക്കൊപ്പം കൂട്ടാളിയായ തിരുവല്ല മുത്തൂർക്കരയിൽ മുളയ്ക്കൽ വീട്ടിൽ വിപിൻ എസ്. കുമാറും (30) അന്ന് അറസ്റ്റിലായിരുന്നു.
232 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. വാഹനത്തിന്റെ സ്റ്റിയറിങ്ങിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. കലൂരിലെ ഹോട്ടലിൽനിന്ന് 49 ഗ്രാം എംഡിഎംഎയുമായി പറവൂർ മന്നം സ്വദേശി സിദ്ധിഖ് (27), പെൺസുഹൃത്ത് ഫിനല മരിയ ഡി റോസാരിയോ (18) എന്നിവരെ അറസ്റ്റ് ചെയ്തതാണ് വരുൺ ദേവിലേക്കുള്ള വഴി തുറന്നത്.
ലഹരിയുമായി ബന്ധപ്പെട്ട് വരുൺ ദേവ് നടത്തിയിരുന്ന പണമിടപാടുകളെല്ലാം കാശ് ഉപയോഗിച്ചായിരുന്നു എന്നതാണ്. വരുൺ ദേവ് ലഹരി നൽകിക്കഴിഞ്ഞാൽ അത് വിറ്റ് തങ്ങളുെട കമ്മിഷൻ എടുത്ത ശേഷം ബാക്കി പണമായി തിരികെ നൽകുകയാണ് ഇടനിലക്കാർ ചെയ്തിരുന്നത്. ഇടപാടുകൾ കാശിന്റെ രൂപത്തിൽ ആയതിനാൽ ഇത്തരത്തിൽ ശേഖരിച്ച പണമെല്ലാം എവിടെ പൂഴ്‍ത്തിയിരിക്കുന്നു എന്നതാണ് അന്വേഷണത്തിലെ പ്രധാന കാര്യങ്ങളിലൊന്ന്. ഒരു രാഷ്ട്രീയ പാർട്ടിയുടെ കോട്ടയത്തെ യുവനേതാവാണ് ഇയാളുടെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് എന്നും അധികൃതർ സൂചന നൽകുന്നുണ്ട്. യുവ നേതാവിന് രാസ ലഹരി കടത്തിൽ ബന്ധമുണ്ടെന്ന് സ്വാഭാവികമായും പോലീസ് കരുതുന്നു.
വണ്ടിക്കച്ചവടം എന്നാണ് വരുൺ ദേവ് തന്റെ ജോലിയെപ്പറ്റി പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഡൽഹി മേഖലയിൽനിന്നു വിലകുറച്ചു കിട്ടുന്ന ലഹരി റോഡ് മാർഗം കേരളത്തിലെത്തിച്ചു കോടികളുണ്ടാക്കുകയായിരുന്നു ഇയാളെന്നാണ് എക്സൈസ് കരുതുന്നത്. കൊച്ചിക്കു പുറമേ മറ്റു സ്ഥലങ്ങളിലും ഇയാൾക്കു വിതരണ ശൃംഖല ഉണ്ടായിരുന്നോ എന്ന കാര്യവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
പിണറായി സർക്കാരിന്റെ കാലത്താണ് കേരളം പാകിസ്ഥാനിലെ മയക്കുമരുന്ന് ഡോൺ ഹാജി സലിമിൻ്റെ പോക്കറ്റിലേക്ക് കേരളം നടന്നടുത്തത്. നിരവധി സി പി എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ മയക്കുമരുന്ന് വിൽപ്പന ആരോപണം ഉണ്ടായിട്ടും പോലീസും എക്സൈസും ഒരു നടപടിയും സ്വീകരിച്ചില്ല. ഉന്നത രാഷ്ട്രീയ ബന്ധങ്ങളായിരുന്നു കാരണം.
കൊച്ചി ആഴക്കടലില്‍നിന്നു രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വർഷം, അതായത് 2022 ൽ 25,000 കോടി രൂപ വിലമതിക്കുന്ന രാസലഹരിയാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) കണ്ടെത്തിയത്.പായി പൗരൻ അറസ്റ്റിലുമായി. ഇക്കാലത്താണ് കേരളം മയക്കുമരുന്നിൽ അഭയം പ്രാപിക്കാൻ തുടങ്ങിയത്.രാസലഹരിയുടെ വരവ് വൻതോതിൽ കണ്ടെത്തിയ സംഭവമായിരുന്നു ഇത്.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാജി സലിം നെറ്റ്‌വര്‍ക്കിന്റേതാണ് ലഹരിയെന്നായിരുന്നു പാക്ക് സ്വദേശിയുടെ മൊഴി. രഹസ്യവിവരത്തെ തുടർന്നു നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിന്തുടർന്നപ്പോഴാണു വെള്ളംകയറാത്ത രീതിയിൽ പൊതിഞ്ഞ ലഹരി പാഴ്സലുകൾ റാക്കറ്റ് കടലിൽ തള്ളിയത്. ഈ പാഴ്സലുകൾ ജിപിഎസ് സംവിധാനം ഉപയോഗിച്ചു റാക്കറ്റിനു വീണ്ടെടുക്കാൻ ശ്രമം നടന്നു.
എന്‍.സി.ബിയും നേവിയും സമുദ്ര ഗുപ്ത എന്ന പേരിൽ സംയുക്തമായി നടത്തിയ ഓപറേഷനിലൂടെയാണ് കൊച്ചി തീരത്ത് നിന്ന് 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടിയത്. ഇത് പാകിസ്ഥാനിൽ നിന്നെന്ന് എന്‍.സി.ബി റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.. ചാര നിറത്തിലുള്ള പേരില്ലാത്ത കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുതൊട്ടുമുമ്പ് കൊച്ചി പുറംകടലില്‍ മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ എന്‍.സി.ബിയുടെ പിടിയിലായ സുബൈര്‍ ഇറാന്‍ സ്വദേശിയാണെന്നായിരുന്നു ഇയാളുടെ മൊഴി. ഇയാള്‍ ഇറാനിലെ വിലാസമാണ് നൽകിയതും. എന്നാല്‍, പ്രതി പാക് പൗരനാണെന്നും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍.സി.ബി വ്യക്തമാക്കി.
അതെ സമയം പാകിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുസംഘമാണ് തനിക്ക് മെത്താംഫിറ്റമിന്‍ നല്‍കിയതെന്നും ഇവ കൃത്യമായി എത്തിച്ച് നല്‍കിയാല്‍ വലിയ തുക പ്രതിഫലം നല്‍കുമെന്ന് സംഘം വാഗ്ദാനം നല്‍കിയതായും സുബൈര്‍ മൊഴി നല്‍കി.
എന്‍.സി.ബി.യും നാവികേസനയും പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കപ്പലും ലഹരിമരുന്നും വീണ്ടെടുക്കാനാകാത്ത വിധം കടലില്‍ മുക്കാനായിരുന്നു കടത്തുകാരുടെ ശ്രമം. മാഫിയസംഘത്തില്‍പ്പെട്ടവര്‍ സ്പീഡ് ബോട്ടുകളില്‍ രക്ഷപ്പെട്ടു. ഇത്തരത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ബോട്ട് പിന്തുടര്‍ന്നാണ് സുബൈറിനെ പിടികൂടിയത്. മുങ്ങിത്താഴാൻ ആരംഭിച്ച കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.
പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമായ ഹാജി സലീം ഗ്രൂപ്പാണ് സംഭവത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.കണ്ടെത്തിയത് . ഒരു കിലോയുടെ പാക്കറ്റുകളിലാക്കി 132 ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്ന് ഇന്ത്യ, ശ്രീലങ്ക, മാൽദീവ് തുടങ്ങിയ രാജ്യങ്ങളിലെ ഏജന്റുമാർക്ക് നൽകാൻ എത്തിച്ചതാണെന്നാണ് എന്‍.സി.ബി. പറയുന്നത്.
പാക്ക് ബോട്ട് പിടികൂടിയത് 2022 മെയ് 10 നാണ്.. ബോട്ടിലുണ്ടായിരുന്നത് 132 ബാഗുകളാണ്.. പാക്കിസ്ഥാനി ഏജന്റിൽ നിന്നുമാണ് മയക്കുമരുന്ന് കടത്തിയത്. പാക് ബോട്ട് ലക്ഷ്യം വച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന കണ്ടെത്തൽ പുറത്തുവന്നിരുന്നു.
നാവികസേന പിന്തുടർന്നതോടെ അന്താരാഷട്ര കപ്പൽ ചാലിലേക്ക് ബോട്ട് വഴി മാറ്റുകയായിരുന്നു. മുക്കിയ കപ്പലിൽ നാല് ടൺ മയക്കുമരുന്ന് ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. ഇത് ഇന്ത്യൻ സമുദ്രാതിർത്തിയിലാണോ അല്ല അന്താരാഷ്ട്ര കപ്പൽ ചാലിലാണോ മുക്കിയതെന്ന് പരിശോധിക്കുന്നുണ്ട്. ഹാജി സലീം നെറ്റ്‌വർക്കാണ് പിന്നിലെന്ന് എൻസിബി ശരിവെക്കുന്നു. എന്നാൽ ഇന്ത്യയിലെ കണ്ണികളെ കുറിച്ച് വിവരം കിട്ടിയില്ല.
മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പാക്ക് പൗരൻ സുബൈറിനെ പതിനാല് ദിവസത്തെക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാൾ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ അന്വേഷണ സംഘത്തെ കുഴപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർക്കായുള്ള അന്വേഷണവും ഊർജജിതമാണ്. മയക്കുമരുന്നു കടത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താൻ എൻഐഎയും അന്വേഷണത്തിന്റെ ഭാഗമാകും.
രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നത്. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റഡിയിലെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിൽ തുടങ്ങി പാകിസ്ഥാനിലെത്തിച്ച് ഇന്ത്യൻ തീരംവഴിയുളള ലഹരിമരുന്ന കടത്ത് തടയുന്നതിനായി ഓപറേഷൻ സമുദ്രഗുപ്തിന് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുളള അന്വേഷണത്തിലാണ് കോടികളുടെ ലഹരിമരുന്നുമായി കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ നീങ്ങുന്നതായി വിവരം ലഭിച്ചത്.
കൊച്ചി ലഹരി മരുന്ന് വേട്ടയുടെ കണക്കെടുപ്പ് പൂർത്തിയായെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വെളിപ്പെടുത്തി. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ മൂല്യം 25000 കോടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യം കരുതിയത് മയക്കുമരുന്നിന്‍റെ മൂല്യം 12000 കോടിയോളമെന്നായിരുന്നു. എന്നാൽ വിശദമായ പരിശോധനയിലും കണക്കെടുപ്പിലുമാണ് 25000 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് വ്യക്തമായത്.
പിടികൂടിയത് 2525കിലോ മെത്താആംഫിറ്റമിനാണെന്നും അധികൃതർ വ്യക്തമാക്കി. കേസിൽ പിടികൂടിയ പാക്ക് ബോട്ടിന് പുറമെ മറ്റൊരു കപ്പലിൽ മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നു എന്ന സംശയത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്ന് ബോക്സുകളിൽ പാക്കിസ്ഥാനിലെ ലഹരി മാഫിയകളുടെ അടയാളങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്ന് ശേഖരത്തിന്റെ വിശദവിവരങ്ങൾ ഒന്നായി പുറത്തു വരുമ്പോൾ ഹാജി സലിം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ പുതിയ നേതാവാണ് സലിം. . സമുദ്ര മാര്ഗ്ഗം പ്രവർത്തിക്കുന്ന ഈ ഭീകര മയക്കുമരുന്ന് രാജാവ് കഴിഞ്ഞ കുറെ നാളുകളായി പല രാജ്യങ്ങളുടെയും ഹിറ്റ് ലിസ്റ്റിൽ ഉണ്ട്. പാക്കിസ്ഥാനിൽ താമസിച്ചുകൊണ്ട് ഭൂലോകത്തിന്റെ പകുതിയോളം ഭാഗങ്ങളിൽ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന വൻ സാമ്രാജ്യമാണ് ഹാജി സലിം ഡ്രഗ് കാർട്ടൽ.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉൾപ്പെടുന്ന മയക്കുമരുന്നു ഭൂമികക്ക് “ഗോൾഡൻ ക്രെസെന്റ്” എന്നാണ് പേര്. ആഗോള കണക്കനുസരിച്ച് ലോകത്തിന്റെ മയക്കുമരുന്ന് നിർമാണത്തിന്റെയും വിപണനത്തിന്റെയും ഭൂരിഭാഗവും നിയന്ത്രിക്കുന്ന രണ്ടു പ്രദശങ്ങളിൽ ഒന്നാണ് ഇത് .ഗോൾഡൻ ക്രെസെന്റ് പ്രദേശത്തിന്റെ പുതിയ മയക്കുമരുന്ന് രാജാവാണ് ഹാജി അലി എന്ന് കൂടി പേരുള്ള ഹാജി സലിം.ഇയാൾ അഫ്ഗാനിസ്ഥാൻകാരനാണെന്നു പറയപ്പെടുന്നു. എങ്കിലും ഇപ്പോൾ പാക്കിസ്ഥാനിലാണ് താമസിക്കുന്നത്. അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ ചെറുകിട മയക്കുമരുന്ന് വ്യാപാരം നടത്തിയാണ് തുടക്കം. ഇപ്പോൾ ഈ രാജ്യങ്ങളുടെ അതിർത്തികൾക്കപ്പുറത്തേ നിരവധി രാജ്യങ്ങളിലേക്കു ഇയാൾ തന്റെ അപകടകരമായ ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നു.
2015 ന് ശേഷം ഹാജി സലിം ലോകത്തെ തന്നെ മയക്കുമരുന്ന് രാജാവായി ഉയർന്നു. ഇയാളുടെ പ്രധാന ലക്‌ഷ്യം ഇന്ത്യയാണ്. 2016ന് ശേഷം ഇന്ത്യയിൽ പിടികൂടിയ എല്ലാ വൻകിട മയക്കുമരുന്ന് ശേഖരത്തിനും പിന്നിൽ ഹാജി സലിമാണ്. ഇന്ത്യയെ ലക്ഷ്യമിട്ട് കടൽ വഴി മയക്കുമരുന്ന് കടത്തുന്ന ഹാജി സലിം അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കള്ളക്കടത്തു ശൃംഖല തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായും പാകിസ്ഥാൻ ചാരസംഘടനയുമായും സഹകരിച്ച് കറാച്ചിയിൽ നിന്നാണ് ഹാജി സലിം പ്രവർത്തിക്കുന്നത്. വൻതോതിലുള്ള സുരക്ഷാ സംഘത്തിന്റെ സഹായത്തോടെയാണ് ഹാജി സലിം കഴിയുന്നത്. ഇയാൾക്ക് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
മയക്കുമരുന്ന് ഇടപാടുകൾക്കിടയിൽ തന്റെ പേര് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സലിം ചില പ്രത്യേക കോഡ് വാക്കുകൾ ഉപയോഗിക്കുന്നു. ‘777’ ‘999’,പറക്കുന്ന കുതിരയുടെ അടയാളം, 21 രാജാക്കന്മാരുടെ ചിഹ്നം, ‘555’, ‘999’, ‘യൂണികോൺ’ ,’ഡ്രാഗൺ’ എന്നിവയാണ് കഴിഞ്ഞ കുറച്ചുകാലമായി സലിം ഉപയോഗിച്ച കോഡുകൾ. കൊച്ചിയിൽ കണ്ടെടുത്ത കണ്ടെടുത്ത പെട്ടികളിലും ചാക്കുകളിലും തേളിന്റെയും റോളക്‌സ് 55 സീലുകളുടെയും ചിഹ്നങ്ങൾ പതിച്ചിട്ടുണ്ട്. ഈ അടയാളങ്ങൾ ഹാജി സലിം കാർട്ടലിന്റെ ട്രേഡ് മാർക്കുകൾ ആണ്.
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ഹാജി സലീമിന്റെ മയക്കുമരുന്ന് നിര്മ്മാണ ശാലകൾ പ്രവർത്തിക്കുന്നത്. അഫ്‌ഗാനിൽ നിന്ന് വരുന്ന ഹെറോയിൻ അവിടെ ഹാജി സലീമിന്റെ ഭീകര ലോഗോ പതിപ്പിച്ചു പാക്ക് ചെയ്യുന്നു. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക, ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള നിരോധിത മയക്കുമരുന്ന് കടത്തിന്റെ കേന്ദം ഇപ്പോൾ ഈ ജിഹാദി ഭീകരനാണ്.സമുദ്രമധ്യത്തിൽ ഇന്ത്യൻ ഏജൻസികൾ പിടിച്ചെടുത്ത പാക്കറ്റുകളിൽ ‘555’, ‘999’, ‘യൂണികോൺ’, ‘ഡ്രാഗൺ’ തുടങ്ങിയ ഏതെങ്കിലും ലിഖിതങ്ങളുണ്ടായിരുന്നു.
ഈ സംഘത്തെ നേരിടാൻ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സേനകളുടെയും കേന്ദ്ര ഏജൻസികളുടെയും സംയുക്ത മയക്കുമരുന്ന് വിരുദ്ധ (എഎൻടിഎഫ്) ടാസ്‌ക് ഫോഴ്‌സിന് സർക്കാർ രൂപം നൽകിക്കഴിഞ്ഞു. എഎൻടിഎഫുകളുടെ ദ്വിദിന ദേശീയ കോൺഫറൻസിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സലിമിന്റെ നെറ്റ്‌വർക്കിനെക്കുറിച്ച് വിശദമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
പാകിസ്ഥാൻ ഇറാൻ തീരത്തുള്ള മക്രാൻ പ്രദേശത്ത് നിന്നാണ് മയക്കുമരുന്ന് ശേഖരവുമായി ഇയാളുടെ മദർ ബോട്ട് പുറപ്പെടുക. പുറം കടലിൽ നങ്കൂരമിട്ട് ചെറിയ മത്സ്യബന്ധന ബോട്ടുകളിലേക്കും സ്പീഡ് ബോട്ടുകളിലേക്കും ചരക്ക് കൈമാറ്റം ചെയ്യുന്നു. ഗുണ എന്ന സി ഗുണശേഖരൻ, പൂക്കുട്ടി കണ്ണ എന്ന പുഷ്പരാജ എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയയുമായി ചേർന്ന് സലിമിന്റെ ശൃംഖല ശ്രീലങ്കയിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി എൻഐഎ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വിഘടനവാദി ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തിന്റെ (എൽടിടിഇ) പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മയക്കുമരുന്നും ആയുധങ്ങളും കടത്തിയതിന് ഒമ്പത് ശ്രീലങ്കൻ പൗരന്മാരെ തിരുച്ചിറപ്പള്ളിയിലെ ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കായുള്ള പ്രത്യേക ക്യാമ്പിൽ നിന്ന് എൻ ഐ എ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. സലിം കാർട്ടലാണ് ഇവർക്ക് ചരക്കുകൾ അയക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. എൻ.സി.ബി,, നാവികസേന യുമായി ചേർന്ന് 2022 ഒക്ടോബറിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു ഇറാനിയൻ കപ്പലിൽ നിന്ന് 200 കിലോ ഹെറോയിൻ പിടിച്ചെടുത്തു.
2021 സെപ്റ്റംബറിൽ ഏകദേശം 21,000 കോടി രൂപ വിലമതിക്കുന്ന,3000 കിലോ അഫ്ഗാൻ ഹെറോയിൻ മുന്ദ്ര തുറമുഖത്ത് പിടികൂടിയത് ഇന്ത്യൻ ഏജൻസികളുടെ ഒരു വൻ വിജയമായിരുന്നു .ഇത് സമുദ്രമാർഗം ഇന്ത്യയിലേക്ക് വന്ന എക്കാലത്തെയും വലിയ ചരക്കുകളിൽ ഒന്നായിരുന്നു. മയക്കുമരുന്ന് വഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് പിന്നീട് എൻഐഎ കണ്ടെത്തി. പണം കൈമാറ്റം ചെയ്യപ്പെടുന്നത് ഡാർക്ക്നെറ്റിന്റെയും ക്രിപ്‌റ്റോകറൻസിയുടെയുംസഹായത്തോടെയാണ്.
ഇന്ത്യൻ നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഓപ്പറേഷൻ സമുദ്രഗുപ്ത് എന്ന പേരിൽ ഒരുമിച്ച ഈ പദ്ധതി 2022 ജനുവരിയിലാണ് ആരംഭിച്ചത്. പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇത്തരം കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ നേടുക എന്നതായിരുന്നു ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. ഡിആർഐ, എടിഎസ് ഗുജറാത്ത് ഉൾപ്പെടെയുള്ള മയക്കുമരുന്ന് നിയന്ത്രണ – നിയമ നിർവ്വഹണ ഏജൻസികളുമായും ഇന്ത്യൻ നേവിയുടെ ഇന്റലിജൻസ് വിംഗ്, എൻടിആർഒ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളുമായും ഈ സംഘം യോജിച്ചു പ്രവർത്തിക്കുന്നു .ഈ മയക്കുമരുന്ന് വിരുദ്ധ ഏജൻസി ഒരു വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു കഴിഞ്ഞു.
പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നായി മയക്കുമരുന്ന് മാറി. എക്സൈസ് വകുപ്പ് നോക്കി കുത്തിയായി മാറി . ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ സുഖലോലുപരായി മാറുന്നു.
എറണാകുളം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് വൻതോതിൽ മയക്കുമരുന്ന് എത്തു ന്നത്. .ഇതിൽ ഏറിയ പങ്കും റിസോർട്ടുകളിലേക്കാണ് ഒഴുകുന്നത്. പല പാർട്ടികളും സംഘടിപ്പിക്കുന്നത് സാമൂഹിക മാധ്യമ കൂട്ടായ്മകളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിൽ പങ്കെടുക്കുന്നവരിൽ അധികവും സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവരാണ്. അവരുടെ സ്വാധീനങ്ങൾക്ക് മുന്നിൽ പോലീസ് പോലും നിഷ്പ്രഭമാകും.
കേരളത്തിൽ ഏറ്റവും അധികം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ് പറഞ്ഞ കണക്ക് അനുസരിച്ചാണെങ്കിൽ ഇന്ത്യയിൽ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കൊച്ചി.
കേരളത്തിന്റെ ജോബ് ഹബ്ബായി മാറിയതിന് പിന്നാലെയാണ് കൊച്ചിയിൽ ലഹരി ഉപയോഗത്തിന്റെ അളവും അപകടവും കൂടിയത്. ഇതിന് പിന്നാലെ കേരളത്തിലെ ബാറുകൾ പൂട്ടുകയും മദ്യലഭ്യതയിൽ കുറവുണ്ടാകുകയും ചെയ്തതോടെ ലഹരി മരുന്നുകളുടെ ഉപയോഗം കുതിച്ചുയർന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ കൊച്ചിയിലെ കൊച്ചു കുട്ടികളുടെ പോലും കൈയെത്തും ദൂരത്തുണ്ട്. ഓട്ടോറിക്ഷക്കാർ സ്കൂളുകൾ കേന്ദ്രീകരിയാണ് ഇതിന്റെ വിൽപ്പന നടത്തുന്നത്.
കുറച്ചുകാലം മുൻപ് വരെ ലഹരി എന്നാൽ കഞ്ചാവ് എന്നായിരുന്നു ധാരണ. എന്നാൽ, ഇന്ന് അതല്ല അവസ്ഥ. ലഹരി മരുന്നുകളുടെ പട്ടികയിൽ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിൻ, മയക്കുമരുന്ന്, മഷ്റൂം, ഗുളികകൾ, ലഹരിയുള്ള കഷായങ്ങൾ തുടങ്ങി ഹൈ ഡോസുള്ള മരുന്നുകൾ വരെ വൈവിധ്യമാർന്ന ലഹരിവസ്തുകൾ കൊച്ചിയിൽ ലഭ്യമാണ്. സംസ്ഥാനത്തെ സിനിമാക്കാർക്കിടയിൽ ഇത് വൻ തോതിൽ എത്തുന്നുണ്ട്. അടുത്തിടെ ബെംഗളുരുവിൽ പിടിയിലായ അനൂപ് മുഹമ്മദ് ഇതിന്റെ ഏജന്റാണ്. ബിനീഷ് കോടിയേരിക്ക് എല്ലാ ഇടപാടുകളിലും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഉന്നത രാഷ്ട്രീയബന്ധങ്ങൾ കാരണം ഇയാൾക്ക് ഒന്നും സംഭവിച്ചില്ല/
ചെന്നൈ, ബാംഗ്ളൂർ എന്നീ നഗരങ്ങൾ കൊച്ചിയേക്കാൾ കൂടുതൽ ലഹരിമരുന്നുകൾ ഉപയോഗിക്കപ്പെടുന്ന ദക്ഷിണേന്ത്യൻ നഗരങ്ങളാണ്. ഇവിടങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് വരുമ്പോൾ കഞ്ചാവ് എത്തിച്ച് സുഹൃത്തുക്കൾക്കും മറ്റും നൽകാറുണ്ട്. പരിശോധനകൾ നടക്കാറില്ലാ എന്നതാണ് ഇവർക്ക് ഏറ്റവും സഹായകരമായ ഘടകം.
ആവശ്യപ്പെടുന്ന മുറയ്ക്ക് സാധനങ്ങൾ ഇവിടങ്ങളിൽ എത്തിച്ചുകൊടുക്കാനുള്ള ഏജന്റുമാരും സജീവമായി പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിലെ മുക്കും മൂലയും പോലും കാണാപ്പാഠമായ ചില ഓട്ടോ ഡ്രൈവർമാർ ഏജന്റുമാരായും വിതരണക്കാരായുമൊക്കെ പ്രവർത്തിക്കുന്നുണ്ട്.കൊച്ചിയിൽ മാത്രം ഒതുങ്ങിയിരുന്ന പാർട്ടികൾ തിരുവനന്തപുരത്തും കോഴിക്കോട്ടും വ്യാപിച്ചു എന്നതാണ് പുതിയ മാറ്റം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്തുന്ന കണ്ണികൾ കൊച്ചിയിൽ വളരെ ശക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കുറ്റകത്യങ്ങൾക്ക് പ്രേരിപ്പിച്ച് പണം കണ്ടെത്താനുള്ള മാർഗങ്ങളും ഈ കണ്ണികൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാനാണ് ഇന്ത്യയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൻ്റെ പ്രധാന സ്രോതസ്.ഇവരുടെ ഇഷ്ട സംസ്ഥാനമായി കേരളവും മാറിയിരിക്കുന്നു എന്നതാണ് പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടം.
പല സി പി എം നേതാക്കളും പണക്കാരായത് മയക്കുമരുന്ന് കച്ചവടം നടത്തിയാണെന്ന് പ്രവർത്തകർ തന്നെ വിശ്വസിക്കുന്നു.അളകൊണ്ടുതന്നെ വരുൺദേവിന്റെ ചങ്ങാതിയെ കണ്ടെത്തേണ്ടത് പോലീസിന്റെ പ്രസ്റ്റീജ് വിഷയമാണ്.
https://www.facebook.com/Malayalivartha

























