തട്ടേക്കാട് വനത്തില്‍ യുവാവ് കൊല്ലപ്പെട്ടത് വെടിയേറ്റ്; കാട്ടാന ആക്രമിച്ചുവെന്നത് കെട്ടുകഥയെന്ന് പോലീസ്; സുഹൃത്തുക്കളുടെ തിരോധാനം കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു

തട്ടേക്കാട് വനത്തില്‍ യുവാവ് മരിച്ച കേസ് വഴിമാറുന്നു.പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത് കൊലപാതക സാധ്യതയിലേക്ക്. തട്ടേക്കാട് വനത്തില്‍ നാലംഗ സംഘത്തില്‍പ്പെട്ട യുവാവ് മരിച്ചതു വെടിയേറ്റ് രക്തം വാര്‍ന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തട്ടേക്കാട് വഴുതനപ്പിള്ളി മാത്യു(ജോസ്)ന്റെ മകനും സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയുമായ ടോണി (25) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റുവെന്നും ആനയുടെ ചവിട്ടേറ്റുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. ആദ്യം വന്ന വാര്‍ത്തകളും അത്തരത്തിലായിരുന്നു. ടോണിയുടെ തുടയിലാണ് വെടിയേറ്റിരിക്കുന്നത്.
സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന്‍ ബേസില്‍ (32) ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവര്‍ കാട്ടനയുടെ മുന്നില്‍പ്പെട്ടപ്പോള്‍ ഓടി രക്ഷപെട്ടിരുന്നു. സംഭവശേഷം ഇവരെക്കുറിച്ച് വിവരങ്ങളില്ലെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ തട്ടേക്കാട് വനംവകുപ്പ് അധികൃതരും കുട്ടമ്പുഴ പോലീസും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവ സ്ഥലത്ത് രക്തം തളംകെട്ടികിടന്നിരുന്നു. ഇവിടെ നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. തോക്ക് ആനയുടെ ചവിട്ടേറ്റ് തകര്‍ന്ന നിലയിലായിരുന്നു. കത്തിയും കയറും അടങ്ങിയ ബാഗും പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടമ്പുഴ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് കാട്ടാന ആക്രമണം നടന്നതിന്റെ സൂചനയുണ്ടെന്നാണ് സ്ഥല പരിശോധന നടത്തിയ വനംവകുപ്പ് പറയുന്നത്.
തട്ടേക്കാട് വനത്തിനുള്ളില്‍ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. കുത്തനെയുള്ള ഇടുങ്ങിയ പാറയിടുക്കുള്ള പ്രദേശമാണിവിടം. നായാട്ടു സംഘം സഞ്ചരിക്കവേ എതിരെ കാട്ടാന വന്നപ്പോള്‍ കുതറി ഓടുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേസില്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. തോക്ക് ടോണിയുടെ പക്കലായിരുന്നുവെന്നും രക്ഷപ്പെട്ടോടുന്നതിനിടെ വെടി ശബ്ദം കേട്ടുവെന്നും ഇയാള്‍ പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. വെടിശബ്ദം കേട്ട് ആനയും വിരണ്ടോടിയിട്ടുണ്ടാകാം. എത്ര ആനകള്‍ ഉണ്ടായിരുന്നെന്ന കാര്യത്തില്‍ വ്യക്തയില്ല. ടോണിയുടെ ഇടതുതുടയിലാണ് വെടിയേറ്റ മുറിവ്. ശരീരത്തിലെ മറ്റ് മുറിവുകള്‍ രക്ഷപ്പെട്ടോടുന്നതിനിടെ വീണ് സംഭവിച്ചതാകാമെന്നു കരുതുന്നു. രക്ഷപ്പെട്ട ഷൈറ്റ് ആണ് നാട്ടുകാരെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.
നായാട്ടിനുപോയ സംഘം കാട്ടാനയ്ക്കു മുന്നില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി ആനയ്ക്കു നേരെ നിറയൊഴിച്ചതു ലക്ഷ്യംതെറ്റി ടോണിയുടെ കാലില്‍ കൊണ്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സയന്റഫിക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പുകള്‍ക്കു ശേഷം രാത്രി വൈകിയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തികരിച്ചത്. ഇന്നു വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.
ആശുപത്രിയില്‍ കഴിയുന്ന ബേസിലിന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് ബേസിലിനെയും സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha