ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

ഇസ്രയേൽ-യു.എസ്. സഖ്യം ഫെബ്രുവരി 28-നു തുടക്കമിട്ട ആക്രമണത്തിനുള്ള തിരിച്ചടിയായി അടച്ച ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ പറഞ്ഞു. ഇറാൻ കോൺസുലേറ്റ് ജനറലാണ് അരാഗ്ചിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.
ഇറാനുനേരേയുള്ള ആക്രമണത്തെ അനുകൂലിക്കാത്തവയും ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി അനുസരിക്കുന്നവയുമായ കപ്പലുകൾക്ക് ഹോർമുസ്‌വഴി സുരക്ഷിതമായി കടന്നുപോകാമെന്ന് കഴിഞ്ഞദിവസം അവർ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
ഹോർമുസ് വഴി പോകാനായി ശ്രമിക്കുന്ന ശത്രുരാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ ആക്രമിക്കൂയെന്ന് ഇറാൻ മുൻപ് പലതവണ പറഞ്ഞിട്ടുണ്ട്. എങ്കിലും ആക്രമണഭീഷണി ഭയന്ന് കപ്പൽക്കമ്പനികൾ ഈ വഴി ഒഴിവാക്കുകയാണ്.
https://www.facebook.com/Malayalivartha

























