കുണ്ടറയില്‍ ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി കൃഷ്ണ കുമാറിനെ രക്ഷിക്കാന്‍ ഉന്നതതല നീക്കം

2017 ജനുവരിയില്‍ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡിവൈഎസ്പി തയ്യാറായില്ല.ജനവരി 31ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇത് സംബന്ധിച്ച് ആവശ്യപ്പെട്ട വിശദീകരണം പോലും നല്‍കിയില്ല.
കുറ്റമെല്ലാം കുണ്ടറ സിഐയുടെയും എസ് ഐ യുടെയും തലയില്‍ ചാരി ഡിവൈഎസ്പിയെ രക്ഷിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് 2015 ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ തന്റെ മകള്‍ പീഡനം അനുഭവിക്കുകയാണെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതികള്‍ തുടരെ തുടരെ അവഗണിക്കുകയാണ് ചെയ്തത്.തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയും 2012 ലെ ലൈംഗിക പീഡനത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കന്ന നിയമപ്രകാരം കേസെടുക്കകയും ചെയ്തു. ഇത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇരയുടെ സംരക്ഷണ മേല്‍നോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യം കുണ്ടറയിലെ പെണ്‍കുട്ടിയുടെ കാര്യത്തിലുണ്ടായില്ല.
കൊല്ലത്തെ പ്രമുഖ സി പി എം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് കൃഷ്ണകുമാര്‍ കൊട്ടാരക്കര ഡി.വൈ.എസ്.പിയായി നിയമിതനായത്. കുണ്ടറ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായപ്പോഴും കൃഷ്ണകുമാര്‍ രക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ്. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പോലും പോലീസിനെതിരെ രംഗത്തെത്തിയിട്ടും കൃഷ്ണ കുമാറിന് ഒന്നും സംഭവിച്ചില്ല.
കുണ്ടറ സംഭവത്തില്‍ പ്രത്യേക പോലീസ് ടീമിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്ന എസ്.പിയുടെ നിര്‍ദ്ദേശവും ഡിവൈ എസ്.പി.അവഗണിച്ചു.
https://www.facebook.com/Malayalivartha

























