പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍ തന്നെ, കുട്ടിയെ പീഡനത്തിനിരയാക്കിയത് ഒരു വര്‍ഷം; കുറ്റം സമ്മതിച്ച പ്രതിക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റമാണു ചുമത്തിയിരിക്കുന്നത്

കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി തൂങ്ങിമരിച്ച കേസില്‍ മുത്തച്ഛന്‍ വിക്ടറിനെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍ തന്നെയെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടര്‍. മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടര്‍. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്. കൊല്ലത്തേ അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതി നിയമത്തിന്റെ സങ്കീര്‍ണതകളെപ്പറ്റി ബോധവാനായിരുന്നു.
ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നതായി വിക്ടര്‍ പറയുന്നു. അതിനായ് വീട്ടില്‍ മനപൂര്‍വ്വം താന്‍ സാഹചര്യമുണ്ടാക്കിയിരുന്നതായും പ്രതി പറഞ്ഞു.
നാലു ദിവസത്തെ ചോദ്യം ചെയ്യലിനും കൗണ്‍സിലിങ്ങിനും ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും അന്വേഷണത്തോട് സഹകരിക്കുന്നത്. ഇതോടെയാണ് കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. ഒരു മകള്‍ നഷ്ടപ്പെട്ടു, ഇനിയുള്ള മകളെക്കൂടി നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്നതും സഹകരിക്കണമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ കൗണ്‍സിലിങ്ങാണ് ബന്ധുക്കളുടെ മനംമാറ്റത്തിനു കാരണം.
ആത്മഹത്യ ചെയ്യുമെന്നു മരണത്തിനു മൂന്നു നാലു ദിവസം മുന്‍പു പെണ്‍കുട്ടി പറഞ്ഞിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാവിലെ മുതല്‍ പെണ്‍കുട്ടി വിഷാദത്തിലായിരുന്നു. മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പു വരെയുള്ള സമയത്തിനിടെ പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. ആത്മഹത്യക്കുറിപ്പിലുള്ളത് കുട്ടിയുടെ കൈപ്പട തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ആരെങ്കിലും കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചതാണോ എന്നു പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
അതിനിടെ, പെണ്‍കുട്ടിയെ അച്ഛന്‍ മുന്‍പ് ലൈംഗിക പീഡനത്തിരയാക്കിയെന്ന കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ പൊലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര ഡിവൈഎസ്പി: ബി. കൃഷ്ണകുമാര്‍ അറിയിച്ചു. കേസിന്റെ വാസ്തവത്തെപ്പറ്റി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പുനരന്വേഷണം നടത്താന്‍ കൊല്ലം എസ്പി ഉത്തരവിട്ടിരുന്നു. പ്രാരംഭപരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടതുകൊണ്ടാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കുന്നത്. പെണ്‍കുട്ടി മരിച്ച കേസില്‍ അമ്മയുടെയും മുത്തച്ഛന്റെയും നുണപരിശോധന നാളെ നടത്തുമെന്ന് അന്വേഷണം സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha

























