നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ

എറണാകുളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പുത്തൻ മുഖഛായയും യാത്രക്കാർക്ക് നവീന സൗകര്യങ്ങളുമായി ഉദ്ഘാടനത്തിനൊരുങ്ങി. നവീകരിച്ച സ്റ്റാൻഡ് വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം, കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ സ്റ്റാൻഡിൻറെ ശിലാസ്ഥാപനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷതവഹിക്കും. സ്റ്റാൻഡിൻറെ നവീകരണ ജോലികൾ ഭൂരിഭാഗവും പൂർത്തിയായതായും അവസാന മിനുക്ക് പണികൾ മാത്രമാണ് ശേഷിക്കുന്നതെന്നും എ.ടി.ഒ എ. അജിത്ത് പറഞ്ഞു.
വർഷങ്ങളായി വെള്ളക്കെട്ടിൻറെ ദുരിതം അനുഭവിച്ചിരുന്ന സ്ഥലമാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്. കനത്ത മഴ പെയ്താൽ യാത്രക്കാർക്ക് സ്റ്റാൻഡിലേക്ക് കടക്കാനായി പറ്റാത്ത അവസ്ഥയായിരുന്നു. മുട്ടോളം അഴുക്ക് വെള്ളത്തിലൂടെ നടന്നാണ് യാത്രക്കാർ ബസുകളിൽ കയറിയിരുന്നത്.
സ്റ്റാൻഡിലെ കച്ചവടസ്ഥാപനങ്ങളും ഓഫിസ് മുറികളുമെല്ലാം ദിവസങ്ങളോളം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയായിരുന്നു. സമീപത്തെ വിവേകാനന്ദ തോട് നിറഞ്ഞു കവിഞ്ഞാണ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടായിരുന്നത്. വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്ന വിധത്തിൽ ഉപരിതലം മൊത്തത്തിൽ രണ്ടടിയോളം ഉയർത്തിപ്പണിതാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്.
സ്റ്റാൻഡ് പരിസരത്തിന് ചുറ്റും കാന നിർമിക്കുകയും വെള്ളവും മാലിന്യവും സ്റ്റാൻഡിലേക്ക് കയറുന്നത് തടയാൻ തോടിന് ചുറ്റുമതിൽ തീർത്തു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് നവീകരിച്ച സ്റ്റാൻഡിൽ ഒരുക്കിയിട്ടുള്ളത്. സ്റ്റാൻഡിൻറെ പടിഞ്ഞാറ് ഭാഗത്ത് ചവിട്ടുപടികളും ഭിന്നശേഷിക്കാർക്കായി റാമ്പും നിർമ്മിച്ചിട്ടുണ്ട്. ഓരോ ഭാഗത്തേക്കുമുള്ള ബസുകൾ പാർക്ക് ചെയ്യാനായി നിശ്ചിത സ്ഥലം തീരുമാനിച്ച് ദിശാ ബോർഡുകളും പ്ലാറ്റ്ഫോം ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























