യുവനടിയെ തട്ടിക്കൊണ്ടുപോയ കേസ്: പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയെ സഹായിച്ചെന്ന് പോലീസ് സംശയിക്കുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. തുടര്‍ന്ന് പ്രതീഷ് ചാക്കോയെ രണ്ട് പ്രാവശ്യം ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി. ഈ സാഹചര്യത്തിലാണ് ഇയാളുടെ നുണപരിശോധന പോലീസ് ആലോചിക്കുന്നത്.
അതേസമയം, അക്രമത്തിനിരയായ നടി ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ സ്ത്രീയുടെ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞു എന്നത് ആവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നടിയില്‍നിന്ന് മൊഴിയെടുത്തേക്കും. സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുക്കുക.
കേസില്‍ ഏഴു പേരെ പ്രതിയാക്കി ചൊവ്വാഴ്ച ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ല. ഈ ഫോണിനെക്കുറിച്ച് പ്രതീഷ് ചാക്കോയ്ക്ക് അറിവുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
പള്‍സര്‍ സുനിക്കായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യം ചെയ്തുകൊടുത്തതും പ്രതീഷ് ചാക്കോയായിരുന്നു. പള്‍സര്‍ സുനിക്കും മറ്റൊരു പ്രതി വിജീഷിനും കോടതിയില്‍ ഒളിച്ചുകടക്കാന്‍ അഭിഭാഷക കുപ്പായം അടക്കം നല്‍കി ഇയാള്‍ സഹായിച്ചെന്നാണ് പോലീസിനു ലഭിച്ച വിവരം. കോടതിയില്‍ കയറി പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു സംഘം അഭിഭാഷകര്‍ പോലീസിനെ തടയാന്‍ ശ്രമിക്കുകയും ഈ നടപടിക്കെതിരേ ജഡ്ജിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലൊക്കെ പ്രതീഷ് ചാക്കോയുടെ പങ്ക് പോലീസ് പരിശോധിച്ചിരുന്നു.
പോലീസ് ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ ഇയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സഹകരിക്കാന്‍ തയാറായില്ല. കേസിലെ നിര്‍ണായക തെളിവാണ് നടിയുടെ ദൃശ്യങ്ങടങ്ങിയ മൊബൈല്‍ ഫോണ്‍ എന്ന് അറിയാവുന്ന പള്‍സര്‍ സുനി ഫോണിന്റെ കാര്യത്തില്‍ പോലീസിനെ വട്ടംകറക്കി. ഓടയിലെറിഞ്ഞു എന്ന് ആദ്യം പറഞ്ഞ സുനി പിന്നീട് ഗോശ്രീ പാലത്തില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞെന്ന് മൊഴി മാറ്റി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓടയിലും ഗോശ്രീ പാലത്തിനു താഴെ കായലിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.
പിന്നീടാണ് അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്ന് സുനി മൊഴി മാറ്റിയത്. നുണ പരിശോധനയ്ക്ക് കക്ഷിയുടെ സമ്മതം കൂടി ആവശ്യമായ സാഹചര്യത്തില്‍ ഒരുപക്ഷേ, പ്രതീഷ് ചാക്കോ അതിനു സന്നദ്ധനായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും.
സുനി അങ്കമാലിയിലെ മറ്റൊരു അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകന്‍ കോടതിക്ക് കൈമാറിയിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലവും കോടതിയുടെ കൈവശമാണ്. ഇത് വിചാരണവേളയില്‍ തെളിവായി കണക്കാക്കും. തുടര്‍ന്ന് ഈ അഭിഭാഷകന്‍ സുനിയുടെ വക്കാലത്ത് ഒഴിയുകയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. എന്നാല്‍, പ്രതീഷ് ചാക്കോ അതിനു തയാറായില്ല.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായി കസ്റ്റഡിയിലുള്ള പ്രതികള്‍ ജാമ്യം നേടാനുള്ള സാധ്യത ഒഴിവാക്കാനാണ് കഴിഞ്ഞ ദിവസം പോലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. പ്രതികള്‍ക്ക് കുറ്റം ചെയ്യാനും പിന്നീട് ഒളിവില്‍പോകാനും സഹായിച്ചവര്‍ക്കെതിരേ അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.
https://www.facebook.com/Malayalivartha

























