കാരായിമാര്‍ നിരപരാധികള്‍, കൊല നടത്തിയത് തങ്ങളെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതം; സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ വഴിത്തിരിവാകുന്ന മൊഴിയുടെ ദൃശ്യങ്ങള്‍ പുറത്ത്
ഫസലിനെ വധിച്ചത് ആര്‍എസ്എസ് തന്നെയെന്ന കുപ്പി സുബീഷിന്റെ മൊഴിയുടെ വീഡിയോ പുറത്ത്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി കുപ്പി സുബീഷ് പോലീസിന് മൊഴിനല്‍കിയിരുന്നു. സുബീഷിന്റെ മൊഴിയുടെ വീഡിയോ ലഭിച്ചു. സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ സുപ്രധാന വഴിത്തിരിവാകുന്ന മൊഴിയുടെ വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ സിബിഐ കോടതിയില്‍ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സിബിഐ അന്വേണത്തില്‍ പിഴവുകളുണ്ടെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ വീഡിയോ വെളിപ്പെടുത്തുന്നത്. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ച മൊഴി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രധാന വഴിത്തിരിവായേക്കും. കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷാണ് കുറ്റസമ്മതം നടത്തിയത്. എന്‍ഡിഎഫുമായുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് സുബീഷ് പറയുന്നു. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു, ഷിനോജിന്റെ കയ്യിലും ആയുധമുണ്ട്. നാലാളുകള്‍ രണ്ട് വാളടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് കൊലയ്ക്ക് പോയത്. മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും, ബാക്കിയുള്ളവര്‍ കൊല ചെയ്തിരുന്നുവെന്നും സുബീഷ് വ്യക്തമാക്കുന്നു. മുന്‍പും ഇത് സംബന്ധിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ടെലിഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. എങ്കിലും ആദ്യമായാണ് വിഷയത്തില്‍ വീഡിയോ പുറത്തുവരുന്നത്. ഈ രേഖ സുപ്രധാന തെളിവായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആര്‍എസ്എസ് ശാഖയില്‍ നിന്നാണ് കൊലയുടെ ഗൂഢാലോചന നടത്തിയത്. നാല് പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും വെളിപ്പെടുത്തലിലുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുബീഷിന്റെ മൊഴിയുടെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും അന്വേഷണസംഘം റെക്കോര്‍ഡ് ചെയ്തിരുന്നു. ആ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2014 ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷ് വെളിപ്പെടുത്തി.
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുമുള്‍പ്പെടെ പ്രതികളാണെന്ന് സിബിഐ കണ്ടെത്തിയ കേസില്‍, സുപ്രധാന കണ്ടെത്തലുമായി കേരളാപൊലീസ് രംഗത്തെത്തിയത് കഴിഞ്ഞ നവംബറിലാണ്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സിപിഐഎം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരു കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സിപിഐഎം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഇപ്പോഴും തുടരുകയാണ്. കുറ്റവിമുക്തരാക്കണമൊവശ്യപ്പെട്ട് പലതവണ ഇവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സിബിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന ഇത് നിരാകരിക്കപ്പെടുകയായിരുന്നു. ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസാണെന്ന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികളെ സിബിഐ കണ്ടെത്തലിനെതിരേ ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ നേരത്തെ രംഗത്തുവന്നിരുന്നു.
സിപിഐഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പ്രതികളായ സിബിഐ കേസ് രാഷ്ട്രീയകേരളത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിബിഐയ്‌ക്കോ കേരളാ പൊലീസിനോ കാരായി രാജനെ നേരിട്ട് കൊലപാതകവുമായി ബന്ധിപ്പിക്കാന്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഫസലിന്റെ രക്തം പുരണ്ട വസ്ത്രം ആര്‍എസ്എസ് കാര്യാലയത്തിന് സമീപത്ത് നിന്ന് ലഭിക്കുകയും ചെയ്തിരുന്നു. അന്ന് സിപിഐഎം ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനും അറിയാതെ ഇത്തരമൊരു കൊലപാതകം നടക്കില്ലെന്നായിരുന്നു സിബിഐയുടെ വാദം. കാരായി രാജന്‍, ആര്‍എസ്എസാണ് കൊലയ്ക്ക് പിന്നിലെന്ന് ആരോപിച്ച് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖവും സിപിഐഎമ്മാണ് പ്രതികളെന്ന് സംശയിക്കാനുള്ള കാരണമായെന്നായിരുന്നു സിബിഐയുടെ വാദം. സംഘര്‍ഷമുണ്ടാക്കി നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള സിപിഐഎം ശ്രമമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തലിന്റെ മുനയൊടിക്കുന്നതാണ് കേരളാ പൊലീസിന്റെ പുതിയ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് വിചാരണഘട്ടത്തില്‍ കാലങ്ങളോളം കാരായി രാജനും ചന്ദ്രശേഖരനുമുള്‍പ്പെടെ ജയിലിലായിരുന്നു. ജാമ്യം കിട്ടിയെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ഇരുവര്‍ക്കും അനുവാദം ലഭിക്കാത്തതിനാല്‍ എറണാകുളത്തായിരുന്നു വര്‍ഷങ്ങളായി ഇരുവരും താമസിക്കുന്നത്. ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജനും ചന്ദ്രശേഖരനും സ്ഥാനാര്‍ത്ഥികളായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനില്‍ നിന്ന് ജനവിധി തേടിയ രാജന്‍ പതിനെട്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തലശേരി മുന്‍സിപ്പാലിറ്റിയിലെ ചിള്ളക്കര ഡിവിഷനില്‍ നിന്ന് ചന്ദ്രശേഖരനും വിജയിച്ചു. തുടര്‍ന്ന് രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും, ചന്ദ്രശേഖരന്‍ തലശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ജനവിധി തങ്ങള്‍ക്കൊപ്പമാണെന്ന് കേരളത്തെ ബോധ്യപ്പെടുത്തുകയെന്ന രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നു ഈ തീരുമാനത്തിന് പിന്നിലും. പിന്നീടും കണ്ണൂരില്‍ പ്രവേശിക്കാനാകാത്തതിനാല്‍ ഇരുവരും സ്ഥാനം രാജിവെച്ചു. എങ്കിലും സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടേറിയേറ്റ് അംഗമായി രാജനും തലശേരി ഏരിയാക്കമ്മിറ്റിയംഗമായി ചന്ദ്രശേഖരനും തുടരുന്നു.
https://www.facebook.com/Malayalivartha