ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ പാതകളുടെ പദവി മാറ്റിയെഴുതി മറ്റു സംസ്ഥാന സര്‍ക്കാരുകള്‍
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ പാതകളുടെ പദവി മാറ്റിയെഴുതി മറ്റു സംസ്ഥാന സര്‍ക്കാരുകള്‍. രാഷ്ട്രീയ ഭേദമില്ലാതെ പല സര്‍ക്കാരുകളും മികച്ച വരുമാനസ്രോതസ്സായ മദ്യമേഖലയെ സംരക്ഷിക്കാനുള്ള പഴുതുകള്‍ തേടുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ കൂടി കനിഞ്ഞാല്‍ രാജ്യത്തു പൂട്ടിപ്പോയ 80% ബാറുകളും മദ്യവില്‍പന കേന്ദ്രങ്ങളും തുറക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ സംസ്ഥാന പാതകളുടെ പേരുമാറ്റി ബാറുകളും മദ്യവില്‍പനകേന്ദ്രങ്ങളും തുറക്കാന്‍ അവസരം ഒരുക്കി. പാതകളുടെ പദവി മാറ്റിയ സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയപാതയും ഈ രീതിയില്‍ പേരുമാറ്റി മദ്യമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
സംസ്ഥാനപാത കടന്നുപോകുന്ന കോര്‍പറേഷന്‍, നഗരസഭാ കേന്ദ്രങ്ങളിലെ നിശ്ചിത കിലോമീറ്റര്‍ ദൂരത്തെ പദവിയില്‍നിന്ന് ഒഴിവാക്കിയാണു മദ്യശാലകള്‍ തുറക്കാന്‍ അവസരം ഒരുക്കുന്നത്. അതതു തദ്ദേശ സ്ഥാപനങ്ങള്‍ പ്രമേയം പാസാക്കി നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കും. തദ്ദേശസ്ഥാപനത്തിന്റെ ആവശ്യപ്രകാരം നിശ്ചിത ദൂരം പദവി മാറ്റുന്നുവെന്നു പറഞ്ഞാണു വിജ്ഞാപനം. മികച്ച രീതിയില്‍ വികസനവും പരിപാലനവും നടത്താനെന്നു മാത്രമേ വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നുള്ളൂ.
മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ 16 സംസ്ഥാനപാതകളിലെ പ്രധാന കേന്ദ്രങ്ങളെ മേജര്‍ ഡിസ്ട്രിക്ട് റോഡ് എന്ന പദവിയിലേക്കു മാറ്റി. ബംഗാളില്‍ സംസ്ഥാനപാതകളിലെ 275 കിലോമീറ്റര്‍ ഭാഗത്തിന് ആര്‍ട്ടറിയല്‍ റോഡ് എന്ന പദവിയാണു നല്‍കിയത്. ഉത്തരാഖണ്ഡിലും പദവി മാറ്റിയുള്ള വിജ്ഞാപനം വന്നു. രാജസ്ഥാനും പഞ്ചാബും ഏഴു സംസ്ഥാന പാതകളിലെ പ്രധാന ഭാഗത്തിനു ബൈപാസ് എന്നു പുനര്‍നാമകരണം ചെയ്തു.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പാതകളുടെ നിശ്ചിത ഭാഗത്തെ പേരുമാറ്റി മദ്യശാലകള്‍ക്ക് അവസരം നല്‍കാന്‍ നടപടി ആരംഭിച്ചു. കര്‍ണാടകയിലൂടെ പോകുന്ന ദേശീയപാതയുടെ 813 കിലോമീറ്റര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു വിട്ടുനല്‍കണമെന്നു കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാന നഗരങ്ങളിലൂടെയെല്ലാം ദേശീയപാതയാണു കടന്നുപോകുന്നത്. അതിനാല്‍ സംസ്ഥാനപാതകളുടെ പദവി മാറ്റിയതുകൊണ്ടു കര്‍ണാടകയ്ക്കു പ്രത്യേക നേട്ടമില്ല.
വിനോദസഞ്ചാര മേഖലയുടെ വരുമാനംകൊണ്ടു മാത്രം നില്‍ക്കുന്ന ഗോവയും പാതകളുടെ പദവി മാറ്റം ആലോചിക്കുന്നു. ദേശീയപാതകളുടെ നിശ്ചിതഭാഗം തദ്ദേശസ്ഥാപനങ്ങള്‍ക്കു വിട്ടുകൊടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുനയം സ്വീകരിക്കണം. 1997 വരെ ദേശീയപാതകള്‍ നഗരങ്ങളിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ ചുമതല അതതു മുനിസിപ്പാലിറ്റി-കോര്‍പറേഷനുകള്‍ക്കായിരുന്നു. ദേശീയപാത കഷണങ്ങളായി മാറുന്നതു പാത വികസനത്തെ ബാധിക്കുന്നുവെന്നു കണ്ടാണ് അതു മാറ്റിയത്.
കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള ഭാഗം വീതികൂട്ടി വികസിപ്പിക്കുമ്പോള്‍ നഗരസഭകളുടെ കൈവശം ഇരിക്കുന്ന ഭാഗത്തു വികസനം നടക്കില്ല. വീതിയേറിയ ഭാഗത്തുകൂടി അതിവേഗം കടന്നുപോകുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ കുടുങ്ങിക്കിടക്കേണ്ടിവരുന്നു.
ഗോവയുടെ കാര്യത്തില്‍ കേന്ദ്രത്തിനു പ്രത്യേക താല്‍പര്യം ഉള്ളതിനാല്‍ ദേശീയപാതകള്‍ 1997നു മുന്‍പുള്ള അവസ്ഥയിലേക്കു മാറുമെന്നാണു മറ്റു സംസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha