വാര്‍ത്താ അവതാരകയുടെ ആത്മഹത്യാ ശ്രമം; ന്യൂസ് 18-നില്‍ വന്‍ പ്രതിഷേധം

റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരളാ വാര്‍ത്താ ചാനലില്‍ അപമാനിതയായി ആത്മഹത്യയ്ക്ക് അവതാരക ശ്രമിച്ച സംഭവത്തില്‍ ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജനെ പ്രധാന പ്രതി ചേര്‍ത്ത് പോലീസ് കേസേടുത്തു. ദളിത് വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചാനലിന്റെ ഓഫീസില്‍ വച്ചു തന്നെ ഗുളിക കഴിച്ച് അവര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെര്‍ഫോമന്‍സ് മോശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പുറത്താക്കാന്‍ ശ്രമിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. കുറച്ചു നാളുകളായി വാര്‍ത്താ ചാനലില്‍ തൊഴില്‍ പീഡനമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം ഒരു പറ്റം ജേര്‍ണലിസ്റ്റുകളെ തെരഞ്ഞു പിടിച്ചായിരുന്നു മേലധികാരികളുടെ പീഡനം. ചാനലിന്റെ ആദ്യ ഘട്ടം മുതല്‍ അഹോരാത്രം ജോലി ചെയ്ത മാധ്യമ പ്രവര്‍ത്തകരെയാണ് തെരഞ്ഞു പിടിച്ച് മാനസികമായി അവഹേളിക്കുകയും പിരിച്ചുവിടുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തത്. മികച്ച ജോലി അവസരം തേടി എത്തിയവരോട് ജോലി മികവില്ലെന്ന കാരണം പറഞ്ഞ് രാജിവെച്ചു പോവാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇവര്‍.
അതിനിടെ ആത്മഹത്യാ ശ്രമത്തിനെ കേവലം ഭക്ഷ്യവിഷ ബാധയാക്കി മാറ്റാന്‍ രാജീവും കൂട്ടരും അനന്തപുരി ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാരോട് കള്ള സാക്ഷ്യം പറയുകയും ചെയ്തു. ചാനലിലെ മറ്റ് സഹപ്രവര്‍ത്തകര്‍ എത്തിയാണ് ഡോക്ടറോട് നടന്ന കാര്യം തുറന്നു പറഞ്ഞത്. ആത്മത്യ ചെയ്യുന്നതിനെക്കുറിച്ച് യുവതി വാട്‌സ്ആപ്പില്‍ മെസ്സേജും അയച്ചിരുന്നു. ഇതോടെയാണ് സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് ഇടപെട്ടത്. അതോടെ പോലീസ് ചാനല്‍ അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
മനുഷ്യത്തമില്ലാതെ പ്രവര്‍ത്തിച്ചത് രാജീവ് ദേവരാജനാണെന്നാണ് ചാനലില്‍ ജോലി ചെയ്യുന്നവരുടെ വാദം. പ്രൊഡക്ഷന്‍ ഡെസ്‌കില്‍ കൃത്യതയോടെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയെ പെര്‍ഫോമന്‍സ് ഇല്ലെന്ന് എങ്ങനെ പറയും. എന്താണ് ഇതിന്റെ മാനദണ്ഡം..? താന്‍ തുടങ്ങാന്‍ ആഗ്രഹിച്ച ഓണ്‍ലൈന്‍ കമ്പനിക്കായി കണ്ടു വച്ചവരെ മുഴുവന്‍ ഈ ചാനലില്‍ എടുത്തു. അതോടെ ജീവനക്കാരുടെ ബാഹുല്യമായി. തന്റെ ഇഷ്ടക്കാരെ നിലനിര്‍ത്താന്‍ തുടക്കം മുതലുള്ളവരെ പുറത്താക്കുന്നു. ഇതാണ് സംഭവിക്കുന്നത്. അല്ലാതെ പെര്‍ഫോമന്‍സ് പ്രോബ്ലമൊന്നുമല്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
രണ്ട് ദിവസം ലീവിലായിരുന്നു യുവതി. ഈ സമയമാണ് 18 പേര്‍ക്കുള്ള പിരിഞ്ഞു പോകല്‍ നോട്ടീസ് തയ്യാറായത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ രാജീവ് മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി രാജി എഴുതി വാങ്ങി. ചിലരൊന്നും വഴങ്ങിയില്ല. ഇതിനിടെ ഈ യുവതിയുടെ വീട്ടില്‍ ഫോണ്‍ വിളിച്ചു. അതിന് ശേഷം ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു. അവതാരകനായ സനീഷിനെതിരെ പീഡന പരാതി കൊടുത്തതു മുതല്‍ തന്നെ രാജീവ് ഉന്നം വയ്ക്കുകയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പുറത്താക്കലിന് പിന്നിലെ കാരണവും അവര്‍ക്ക് അറിയാമായിരുന്നു. ഈ സാഹചര്യത്തിലാണ് നിരാശയും വേദനയും കൂടിയത്. രാജീവ് ദേവരാജിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിരിഞ്ഞു പോയേ മതിയാകൂവെന്ന നിലപാടിലായിരുന്നു.
ഇന്നലെയാണ് യുവതി ജോലിക്ക് എത്തിയത്. നേരെ രാജീവിനെ കാണാന്‍ പോയി. ഒരു മണിക്കൂറോളം സംസാരിച്ചു. അതിന് ശേഷം പൊട്ടിക്കരഞ്ഞ് പുറത്തിറങ്ങി. നേരെ വീട്ടിലേക്കും പോയി. ഓഫീസിലെ മറ്റൊരു സുഹൃത്തുമായി വാട്‌സ് ആപ്പില്‍ സംസാരിച്ചിരിക്കെയാണ് കാര്യങ്ങള്‍ മനസ്സിലായത്. മൊത്തം ഗ്രൂപ്പിലും തന്നെ മോശക്കാരിയാക്കിയെന്നും കുറേ ടാബ്‌ലറ്റ് വാങ്ങി താന്‍ കഴിച്ചുവെന്നും യുവതി കുറിച്ചു. എനിക്ക് സങ്കടം വന്നിട്ടാ എന്നും എഴുതി. ഇതോടെ അമ്പരന്ന സുഹൃത്തിന് ടാബ്‌ലറ്റുകളുടെ കവറും ഫോട്ടോയായെത്തി. ഇതോടെയാണ് കളി കാര്യമായെന്ന് ഏവരും അറിഞ്ഞത്. വീട്ടിലേക്ക് സുഹൃത്തുക്കള്‍ ഓടിയെത്തി. അപ്പോള്‍ അവശയായ യുവതിയെയാണ് കണ്ടത്. കഴക്കൂട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എടുത്തില്ല. ഇതോടെ അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു.
17 പേര്‍ക്ക് പെര്‍ഫോമന്‍സ് ഇല്ലെന്നതിന്റെ പേരില്‍ നോട്ടീസ് നല്‍കിയിരുന്നു ന്യൂസ് 18 ചാനല്‍. ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിച്ച് രാജി എഴുതി വാങ്ങിക്കുകയാണ് മാനേജ്‌മെന്റ് അധികൃതര്‍.
https://www.facebook.com/Malayalivartha



























