കാമുകന്റെ വാക്ക് വിശ്വസിച്ച ശീതളിനെ കണ്ണടച്ചപ്പോള്‍ കത്തിയെടുത്ത് കുത്തി; ചോരയൊലിപ്പിച്ച് ഓടിക്കയറിയത് തൊട്ടടുത്ത റിസോര്‍ട്ടിലും; ചെറായി ബീച്ചില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയതിന് പിന്നിൽ...

കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ പട്ടാപ്പകല്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടര്‍ന്നെന്ന് സൂചന. യുവതിയും താനും പ്രണയത്തിലായിരുന്നെന്ന് കസ്റ്റഡിയിലായ കോട്ടയം സ്വദേശി പ്രശാന്ത് പൊലീസിനോട് സമ്മതിച്ചു. ഇന്ന് രാവിലെ 10.30 നാണ് ബീച്ചില്‍ വെച്ച് പ്രശാന്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ശീതളും താനും പ്രണയത്തിലായിരുന്നെന്നാണ് നെടുങ്കുന്നം സ്വദേശിയായ പ്രശാന്ത് പറയുന്നത്. ഏറെ നാളായി ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലായിരുന്നു പ്രശാന്ത് താമസിച്ചിരുന്നത്. അടുത്തകാലത്തായി പെണ്‍കുട്ടി തന്നെ അവഗണിക്കുന്നു എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. അടുത്തിടെയായി തങ്ങള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പ്രശാന്ത് വ്യക്തമാക്കി.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ പിഎസ്‌സി കോച്ചിംഗിന് പോവുകയായിരുന്നു യുവതി. രാവിലെ ഇരുവരും ക്ഷേത്രത്തില്‍ പോയ ശേഷമാണ് ബീച്ചിലെത്തിയത്. കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാമെന്ന് പ്രശാന്ത് പറഞ്ഞു. സമ്മാനം വാങ്ങാനായി ശീതള്‍ കണ്ണടച്ച് നിന്നപ്പോള്‍ പ്രശാന്ത് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് തുടരെ കുത്തുകയായിരുന്നു.

കൈയിലും വയറിലുമായി ആറോളം കുത്താണ് ശീതളിന് ഏറ്റത്. കുത്തേറ്റ ശീതള്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള റിസോര്‍ട്ടിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. ശീതളിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























