ഭർതൃമതിയായ ശീതളും പ്രശാന്തും കമിതാക്കള്‍, കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം തരാമെന്ന വാക്കുകേട്ട ശീതളിനെ തലങ്ങും വിലങ്ങും കുത്തി പ്രശാന്ത്

ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ കാമുകന്‍ കുത്തിക്കൊന്നത് ഭർതൃമതിയായ യുവതിയെ. വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഉദയകുമാറിന്റെ മകള്‍ ശീതളാ(29)ണ് മരിച്ചത്. കോട്ടയം കറുകച്ചാല്‍ നെടുങ്കുന്നം പാറത്തോട്ടത്തില്‍ പ്രശാന്ത്(28) ആണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. യുവതിയുടെ ശരീരത്തില്‍ ആറ് കുത്തുകളേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 11 ആയിരുന്നു നാടിനെ നടുക്കിയ സംഭവം. ഒരു സമ്മാനം നല്‍കാനുണ്ടെന്നും കണ്ണടച്ച് നില്‍ക്കാന്‍ പ്രശാന്ത് ശീതളിനോടു പറഞ്ഞിരുന്നുവത്രേ. കണ്ണടച്ച് നിൽക്കുമ്പോഴാണ് കത്തികൊണ്ടു കുത്തിയത്.
പെരുമ്പാവൂർ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായി പിരിഞ്ഞുകഴിയുന്ന ശീതള്‍, പ്രശാന്തുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രശാന്തിനു ശീതളിലുണ്ടായ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേബിള്‍ ടിവി ഓപ്പറേറ്ററായ പ്രശാന്ത്, ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നു. ഇന്നലെയായിരുന്നു കൊലപാതകത്തിനായി ചെറായി ബീച്ച് തെരഞ്ഞെടുത്തത്. വരാപ്പുഴയില്‍ നിന്ന് ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു.

രാവിലെ ഒരുമിച്ചെത്തിയ ഇവര്‍ ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമാണ് 10 നു ബീച്ചില്‍ എത്തിയത്. അതിന് ശേഷമായിരുന്നു കണ്ണടച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ടതും കാമുകിയെ കുത്തിയതും. അടുത്തുള്ള ചെറായി ബീച്ച് റിസോര്‍ട്ടിലേക്ക് രക്തം വാര്‍ന്നനിലയില്‍ ഓടിക്കയറിയ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ച് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണു മരിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

ബീച്ചിലെ കരിങ്കല്‍ ചിറയില്‍വച്ചു സമ്മാനം നല്‍കാനായി കണ്ണടച്ചു നില്‍ക്കാന്‍ പ്രശാന്ത് ആവശ്യപ്പെട്ടു. ഈസമയം പ്രശാന്ത് കത്തികൊണ്ട് കുത്താന്‍ തുനിഞ്ഞെങ്കിലും ആദ്യം കുത്തിയില്ല. പിന്നീടാണ് ധൈര്യം സംഭരിച്ച് വയറിലും കഴുത്തിനും മാറിമാറി കുത്തിയെന്നു പ്രതി പോലീസിനോട് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി. പ്രഫുല്ലചന്ദ്രന്‍, ഞാറയ്ക്കല്‍ സി.ഐ: കെ.ഉല്ലാസ്, പറവൂര്‍ സി.ഐ: ക്രിസ്റ്റിന്‍സാം, മുനമ്പയം എസ്.ഐ: ജി. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























