നളിനി നെറ്റോ ഈ മാസം 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും

ഈ മാസം 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയുന്ന സിവിൽ സർവീസിലെ പെൺകരുത്തായ നളിനി നെറ്റോയോട് സര്‍വീസില്‍നിന്ന് വിരമിച്ചാലും സര്‍ക്കാരിന്റെ ഭാഗമായി തുടരണമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
1981 ബാച്ച് ഐഎഎസ് ഓഫിസറായ നളിനി നെറ്റോ ഏപ്രില്‍ രണ്ടിനാണ് സ്ഥാനമേറ്റത്. അതിനു മുന്‍പ് ആഭ്യന്തര സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ രജിസ്‌ട്രേഷന്‍, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ 42–ാമത് ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന നളിനി നെറ്റോ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ്.ഗതാഗത സെക്രട്ടറിയായും ടൂറിസം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പതിനൊന്നു വർഷം സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്ന ശ്രീമതി നളിനി നെറ്റോ സംസ്ഥാനത്ത് ആ സ്ഥാനത്തിരുന്ന ആദ്യ വനിതയുമാണ്.
കരുത്തുറ്റ തീരുമാനങ്ങളിലൂടെ സിവിൽ സര്‍വീസിലെ 'ഉരുക്കു വനിതയെന്നു' പേരുകേട്ട നളിനി നെറ്റോയുടെ ഭരണത്തിലുള്ള പരിചയം പ്രയോജനപ്പെടുത്താനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ദൈനംദിനകാര്യങ്ങളില്‍ മുഖ്യമന്ത്രിയെ സഹായിക്കാന്‍ ഇപ്പോള്‍ ഉപദേഷ്ടാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നളിനി നെറ്റോയുടെ സേവനം ഈ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ നളിനി നെറ്റോ, ഒരുവര്‍ഷത്തോളം തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ അധ്യാപികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. വിജിലന്‍സ് ഡയറക്ടറായി വിരമിച്ച ഡെസ്മണ്ട് നെറ്റോ ആണ് ഭര്‍ത്താവ്. മകള്‍ അനിഷ നെറ്റോ ലണ്ടനില്‍ ഗവേഷണവിദ്യാര്‍ഥി
https://www.facebook.com/Malayalivartha
























