കേന്ദ്രസര്‍ക്കാർ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം അതാത് ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കണം :ജോസ് കെ.മാണി

റബര്‍ ഇറക്കുമതിയിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച 3335 കോടി രൂപയുടെ ഇറക്കുമതി ചുങ്കം റബര്‍ കര്‍ഷകര്‍ക്ക് തിരിച്ച് നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി . അതുപോലെ തന്നെ മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കവും അതാത് ഉല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും, വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും നിവേദനം നല്‍കിയതായും എം.പി പറഞ്ഞു.
ആഗോള സാമ്പത്തിക കരാറുകളുടെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് മൂലമുണ്ടായ വില തകര്‍ച്ചയാണ് ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിക്ക് കാരണം. എന്നാല്‍ ഈ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇറക്കുമതി ചുങ്ക വരുമാനത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സ്വന്തം വരുമാനമായി കണക്കാക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ കൊള്ളയടിക്കുകയാണ്. കര്‍ഷകവിരുദ്ധ കരാറുകളില്‍ ഒപ്പിട്ടവര്‍ അതിന്റെ ഗുണഫലങ്ങളും സ്വന്തമാക്കി വീണ്ടും കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അനീതിയാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കേണ്ട വിലയില്‍ വലിയനഷ്‌ടം സൃഷ്‌ടിക്കാന്‍ കാരണമായ ഇറക്കുമതിയിലൂടെ ലഭിക്കുന്ന ചുങ്കം യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. ന്യായമായും കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ഈ പണം അതാത് മേഖലകളിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുന്ന നൂതനമായ പദ്ധതിയാണ് കേരളാ കോണ്‍ഗ്രസ്സ് മുന്നോട്ടുവെക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ ഈ ജനകീയ ബദല്‍ പദ്ധതിയ്‌ക്ക് കഴിയും. ഇറക്കുമതി ചുങ്കം പ്രത്യേകം പ്രത്യേകം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ആ പണം അതാത് കാര്‍ഷിക മേഖലകളിലെ കര്‍ഷകര്‍ക്ക് ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്‌ഫര്‍ വഴി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കണം. റബറിന്റെ ഇറക്കുമതി ചുങ്കം റബര്‍ കര്‍ഷകരില്‍ എത്തിക്കാന്‍ നിലവിലെ സംസ്ഥാനസര്‍ക്കാരിന്റെ റബര്‍ വിലസ്ഥിരതാ പദ്ധതിയും ആര്‍.പി.എസ് സംവിധാനവും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
റബറിന്റെ ഇറക്കുമതിയാണ് കേരളത്തിലെ റബര്‍ വില 208 രൂപയില്‍ നിന്നും 135 രൂപയിലേക്ക് കുറച്ചത്. ഒരു കിലോയ്‌ക്ക് കര്‍ഷകര്‍ക്ക് ഉണ്ടായ വരുമാനനഷ്‌ടം 73 രൂപ. പ്രതിവര്‍ഷ വരുമാന നഷ്‌ടം 3706 കോടി രൂപ. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വരുമാന നഷ്‌ടം 11,118 കോടി രൂപ. എന്നാല്‍ അതേ സമയത്ത് തന്നെ ഓരോ കിലോ റബര്‍ ഇറക്കുമതി ചെയ്യുമ്പോഴും കേന്ദ്രസര്‍ക്കാരിന് അന്താരാഷ്‌ട്ര റബര്‍ വിലയുടെ 25 ശതമാനമോ 30 രൂപയോ ഇറക്കുമതി ചുങ്കമായി ലഭിച്ചിരുന്നു. 2013-14 ല്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി ചുങ്കമായി 1263.27 കോടി രൂപയും 2014-15 ല്‍ 1089.09 കോടിയും 2015-16 ല്‍ 983.05 കോടിയും അങ്ങനെ 2013-16 കാലഘട്ടത്തില്‍ 3335.42 കോടി രൂപ കേന്ദ്രസര്‍ക്കാരിന് റബറിന്റെ ഇറക്കുമതി ചുങ്കമായി അധിക വരുമാനം ലഭിച്ചു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഉണ്ടായ വരുമാനനഷ്‌ടത്തിന്റെ മൂന്നിലൊന്ന് വരും ഇത്. ആയതിനാല്‍ ഈ പണം പൂര്‍ണമായും റബര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും എല്ലാ കാര്‍ഷിക വിളകള്‍ക്കും സമാനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യണം. കര്‍ഷകരാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ഈ പദ്ധതി നടപ്പിലാക്കാനാവശ്യമായ അഭിപ്രായരൂപീകരണത്തിനും പ്രക്ഷോഭങ്ങള്‍ക്കും ദേശീയതലത്തില്‍ കേരളാ കോണ്‍ഗ്രസ്സ് മുന്‍കൈയ്യെടുക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.
https://www.facebook.com/Malayalivartha





















