ശരീരസൗന്ദര്യചർമ്മകാന്തി പ്രദർശനമല്ല മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്; മമ്മൂട്ടിക്കെതിരെ വിമർശനവുമായി വി.ടി. ബൽറാം

നടൻ മമ്മൂട്ടിക്കെതിരെ വിമർശനവുമായി വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. യുവനടി അന്നാ രാജനെതിരെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ രംഗത്തെത്തിയതിനെ വിമർശിച്ചുകൊണ്ടാണ് ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
തന്റെ ഫാൻസ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കിൽ അവരാൽ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താൻ തയ്യാറാവണം. അതല്ലെങ്കിൽ ആ ആൾക്കൂട്ടത്തെ തള്ളിപ്പറയാൻ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനിൽ നിന്ന് ശരീരസൗന്ദര്യചർമ്മകാന്തി പ്രദർശനമല്ല, മികച്ച ക്യാരക്ടർ റോളുകൾ തന്നെയാണ് കോമൺസെൻസുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്;- ബൽറാം പറയുന്നു.

ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ അന്നയോട് അവതാരക ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് അന്നയെ കുരുക്കിലാക്കിയത്. കൂട്ടത്തിൽ മമ്മൂട്ടി, ദുൽഖർ എന്നിവരിൽ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോൾ ദുൽഖർ എന്നായിരുന്നു മറുപടി, അപ്പോൾ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോൾ മമ്മൂക്ക ദുൽക്കറിന്റെ അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. എന്നാൽ പെട്ടെന്ന് തമാശയിലെ അമളി മനസ്സിലായതോടെ അടുത്ത ചിത്രത്തിൽ മമ്മൂക്കയുടെ നായികയാകാം ദുൽഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്നും അന്ന പറഞ്ഞു. എന്നാൽ ഇത് മമ്മൂട്ടിയുടേയും ദുൽഖറിന്റേയും ഫാൻസുകാരെ ചൊടിപ്പിച്ചു. ഇതോടെ മമ്മൂട്ടി ആരാധകർ നടിയുടെ ഫേസ്ബുക്ക് പേജിൽ വൻ വിമർശനവുമായി എത്തി. തുടർന്ന് ഗത്യന്തരമില്ലാതെ ഫെയ്സ്ബുക്ക് ലൈവിലൂടെ മാപ്പ് പറയുകയായിരുന്നു താരം.
https://www.facebook.com/Malayalivartha





















