ദുരൂഹസാഹചര്യത്തിൽ കോഴിക്കോട് 22കാരൻ മരിച്ച സംഭവത്തിൽ കേസ് പുതിയ വഴിത്തിരിവിലേക്ക്...

മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് അമിതമായ മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. സ്വകാര്യ കോളേജിലെ ബികോം രണ്ടാംവര്‍ഷ വിദ്യാർത്ഥി ഷാഹിലാണ് കഴിഞ്ഞദിവസം മരിച്ചത്. യുവാവിന്റെ ശരീരത്തില്‍ സൂചികൊണ്ടുള്ള നിരവധി മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്ന മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ സാധാരണയായി കാണാറുള്ള മുറിവുകളാണ് മരിച്ച ഷാഹിലിന്റെ കയ്യിലും കണ്ടത്. ഇതിന് ഒന്നോ രണ്ടോ ദിവസത്തെ പഴക്കം മാത്രമാണുള്ളത്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഷാഹിലിനൊപ്പം യുവതിയും രണ്ട് യുവാക്കളുമാണുണ്ടായിരുന്നത്. എന്നാൽ ഷാഹിൽ മരിച്ചെന്നറിഞ്ഞതോടെ യുവതി സ്ഥലം വിട്ടിരുന്നു. മയക്കുമരുന്ന് സെക്‌സ്‌റാക്കറ്റിലെ കണ്ണിയാണ് ഈ പെണ്‍കുട്ടിയെന്ന സംശയത്തിലാണ് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട യുവതിയടക്കം രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നടുവട്ടം കണ്ണന്‍തൊടി സ്വദേശി ആഷിഖ്, തന്‍വീര്‍ എന്നിവരെയും ഇവരുടെ സുഹൃത്തെന്നുപറയുന്ന യുവതിയെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മയക്കുമരുന്നിന്റെ അമിത ഉപയോഗംമൂലം ചിലര്‍ക്ക് അപസ്മാരം പോലുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടാകാനിടയുണ്ട്. ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറം ലഹരി പദാര്‍ഥങ്ങള്‍ ഉള്ളില്‍ കയറുന്‌പോഴാണ് ഇത്തരം പ്രതികരണങ്ങള്‍ ശരീരത്തിലുണ്ടാകാറുള്ളത്. വിദ്യാര്‍ഥിയുടെ മരണവും ഇത്തരത്തില്‍ തന്നെയാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ വിദഗ്ധ അഭിപ്രായവും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഉപയോഗിച്ച മയക്കുമരുന്ന് ഏതാണെന്നത് തിരിച്ചറിയുന്നതിനായി രാസപരിശോധനാ ഫലം ലഭിക്കണം. യുവാവ് മരിക്കുന്നതിനുമുമ്പ് അവശനായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























