ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കില്ല; അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദ്ദേശം

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കില്ല. അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് സർക്കാർ നിർദ്ദേശം നൽകി. പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥണ്ടെങ്കിൽ ഉടൻ മാറ്റാനാണ് നിർദ്ദേശം.
ചാനലുകൾ തീരുമാനിക്കുന്നതനുസരിച്ച് രാജിവയ്ക്കുന്നത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാരാണെന്നും അതിന് പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ കിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന സർക്കാർ ഉന്നതർ ഉദ്യോഗസ്ഥ പ്രമുഖർക്ക് നൽകി കഴിഞ്ഞു. ഏഷ്യാനെറ്റിന്റെ കാറിന് കല്ലെറിഞ്ഞവരെ പോലീസ് കണ്ടു പിടിക്കില്ല. ഏഷ്യാനെറ്റിനെ അവഗണിക്കാനാണ് സർക്കാർ തീരുമാനം.
നാഴികയ്ക്ക് താൽപതു വട്ടം നരേന്ദ്ര മോദി സർക്കാരിന്റെ അപദാനങ്ങൾ വാഴ്ത്തുന്ന പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ബി ജെ പിക്കാരിൽ നിന്നും അച്ചാരം വാങ്ങുന്ന ചാനലാണെന്നും സർക്കാരും സി പി എമ്മും വിശ്വസിക്കുന്നു. നന്നായി ഭരിക്കുന്ന ഒരു സർക്കാരിനെ മാരാർജി ഭവനിൽ കൊണ്ട് കെട്ടാനുള്ള ശ്രമം അനുവദിക്കരുതെന്നും സി പി എം പറയുന്നു. ആവശ്യമെങ്കിൽ ഏഷ്യാനെറ്റിനെതിരെ പ്രചരണം നടത്താനും സി പി എം തയാറാകും.
ആലപ്പുഴയിൽ പുതുതായി നിയമിതയായ ജില്ലാ കളക്ടർ ടി.വി.അനുപമ ആദ്യം നൽകിയ റിപ്പോർട്ട് മന്ത്രിക്കെതിരെയായിരുന്നു. പിന്നീട് മന്ത്രിയെ അനുകൂലിച്ച് റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണെന്ന് സൂചനയുണ്ട്. അധികാരത്തിലെത്തി ഒന്നര വർഷത്തിനിടയിൽ അഴിമതിയുടെ പേരിൽ മന്ത്രിമാർ രാജിവച്ചത് ശരിയല്ലെന്നാണ് സി പി എം വിലയിരുത്തൽ. ഇനിയൊരു മന്ത്രിയെയും രാജി വയ്ക്കാൻ അനുവദിക്കുകയില്ലെന്നും സി പി എം തീരുമാനിച്ചു.

തോമസ് ചാണ്ടിക്ക് സർക്കാർ തലത്തിലും സി പി എം തലത്തിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വേങ്ങര ഉപതെരഞ്ഞടുപ്പിന് ശേഷം മാത്രമായിരിക്കും ചാണ്ടിക്കെതിരായ റിപ്പോർട്ടുകൾ സമർപ്പിക്കുക. ചാണ്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ നിയോഗിച്ചിരിക്കുന്നത് പരിചയസമ്പന്നനായ എം വി ജയരാജനെയാണ്.
ചാണ്ടി രാജിവയ്ച്ചാൽ സർക്കാർ മൊത്തത്തിൽ കുഴപ്പമാണെന്ന ചിന്ത വരുമെന്നും ജയരാജൻ കരുതുന്നു. ചിലപ്പോൾ കാറിന് കല്ലെറിഞ്ഞ കേസ് ചാണ്ടി പറഞ്ഞതുപോലെ ഏഷ്യാനെറ്റിന്റെ തലയിൽ കെട്ടിവച്ചുകൂടെന്നുമില്ല.
https://www.facebook.com/Malayalivartha





















