പെണ്‍കുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാന്‍ ബുദ്ധിമുട്ടാ... തട്ടുകട സെല്‍ഫിയിലൂടെ ജീവിതം മാറി മറിഞ്ഞപ്പോള്‍ കവിതയുടെ പൊള്ളുന്ന ജീവിതം

തട്ടു ദോശ ചുടുന്ന കവിതാ ലക്ഷ്മിയെ മലയാളികള്‍ക്കെല്ലാമറിയാം. വിദേശപഠനത്തിന് മകനെ അയച്ചപ്പോള്‍ കടം കുമിഞ്ഞുകൂടിയെന്നും അതു വീട്ടാന്‍ തട്ടുകട തുടങ്ങിയ സ്ത്രീധനം സീരിയലിലെ ചാളമേരിയുടെ മരുമകള്‍ തട്ടുകടയില്‍ ദോശചുടുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയുമായി.
ഇതിനിടെ തനിക്കെതിരെയുണ്ടായ കുപ്രചാരണങ്ങള്‍ തുറന്ന് പറയുകയാണ് വേദനയോടെ കവിതാ ലക്ഷ്മി.
എനിക്കെതിരെ ഒരു വാര്‍ത്ത വന്നിരുന്നു. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താനാണ് ഞാന്‍ വീണ്ടും നിങ്ങളുടെ മുന്നില്‍ വന്നത്. ആദ്യമായ് തന്നെ ഞാന്‍ ഒരുകാര്യം മറച്ചുവച്ചതില്‍ ക്ഷമ ചോദിക്കുന്നു. എന്റെ മകന്‍ വിവാഹിതനാണ്. അതില്‍ ഒരു കുഞ്ഞുമുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാന്‍ ബുദ്ധിമുട്ടുള്ളത് കാരണമാണ് ഞാന്‍ ഈ കാര്യം ആദ്യംതന്നെ മറച്ചുവച്ചത്.
മകളുടെ അച്ഛന്‍ സമ്പന്നനായിരുന്നു. ഇപ്പോള്‍ എല്ലാം തകര്‍ന്നു. 45 ലക്ഷം രൂപ ലോണ്‍ എടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതെ ഒളിച്ചോടി പോകേണ്ടി വന്ന അവസ്ഥയിലാണ് അവര്‍. ആ കുടുംബത്തിനെ വീണ്ടും കുത്തായി നോവിക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് ഈ കാര്യം മറച്ചു വച്ചത്.
ഇപ്പോള്‍ ഞാന്‍ അവരുടെ കയ്യില്‍ നിന്ന് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തു എന്നുപറഞ്ഞ് അവര്‍ തന്നെ വാര്‍ത്തകള്‍ നല്കുന്നു. ഇക്കാര്യത്തില്‍ സംഭവിച്ചതെന്തെന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് എന്റെ മകള്‍ പറയുന്നതാണ് മരുമകളെ കൂടെ നിര്‍ത്തി കവിത പറഞ്ഞുതുടങ്ങി.
ഞാന്‍ ആരുടെയും പൈസ തട്ടിയെടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഈ പെണ്‍കുട്ടിയെ ഞാന്‍ കൈപിടിച്ച് കൊണ്ടുവന്നപ്പോ ഒരു പൊന്നോ ഒന്നുമില്ലായിരുന്നു. ഇവളുടെ അച്ഛനും അമ്മയും ഇവളെ നോക്കാത്ത ഒരു അവസ്ഥ വന്നപ്പോഴാണ് ഞാന്‍ ഇവളെ കൂട്ടിക്കൊണ്ട് വന്നത്. ആക്‌സിഡന്റ് പറ്റി ദേഹം മുഴുവന്‍ മുറിഞ്ഞിരുന്നപ്പോള്‍ പോലും സ്വന്തം അച്ഛനും അമ്മയും തിരിഞ്ഞു നോക്കിയിരുന്നില്ല. ആ അവസ്ഥയിലാണ് പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നത്.
പെണ്‍കുട്ടിയുടെ വീട്ടുചെലവും പഠനച്ചെലവുമെല്ലാം ഞാന്‍ നോക്കി. എന്റെ മകനും ഈ മകളും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. കല്യാണം എല്ലാം ഉറപ്പിച്ചതായിരുന്നു. കുറെ നാളായിട്ടും കല്യാണം നടത്തിത്തന്നില്ല, ഒരുവര്‍ഷത്തോളം അവരുടെ വീട്ടില്‍ താമസിച്ചു. ഒരു ഫാം നടത്തിയിരുന്നു. അതിനുവേണ്ടി ഇന്‍വെസ്റ്റ് ചെയ്ത എന്റെ പൈസ മുഴുവന്‍ പോയി അതുകാരണം ഞാന്‍ അവരുമായി ഉടക്കി പിരിഞ്ഞിരിക്കുകയായിരുന്നു. പക്ഷെ രണ്ടു പെണ്‍കുട്ടികളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. സ്വന്തം മക്കളെ പോലെ കണ്ടതുകൊണ്ട് അവരെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റേ കുട്ടിയും അവര്‍ കല്യാണം കഴിപ്പിച്ചു കൊടുക്കാഞ്ഞതു കാരണം ഇറങ്ങി പോകുകയായിരുന്നു.
അയാള്‍ മദ്യപാനിയായതു കൊണ്ടുതന്നെ രണ്ടു പെണ്‍കുട്ടികളുടേയും, ജീവിതമാണ് ഇല്ലാതായത്. ഈ കുട്ടി എന്നെ വിളിച്ചു. അവളെ ഞാന്‍ പോയി കൂട്ടിക്കൊണ്ടുവന്നു. ചോറ്റാനിക്കര അമ്പലത്തില്‍ വച്ച് താലി കെട്ടിയാണ് കൊണ്ടുവന്നത്. ഈ നിമിഷം വരെ ഇവള്‍ എന്റെ സംരക്ഷണത്തിലാണ്. ഞാന്‍ കൊല്ലാന്‍ നോക്കി എന്ന് പറഞ്ഞ കുഞ്ഞാണിത്. പേരക്കിടാവിനെ കാണിച്ച് കവിത പറയുന്നു. പെണ്‍കുഞ്ഞാണെന്നു അറിഞ്ഞപ്പോള്‍ മുതലാണ് തന്റെ വീട്ടുകാര്‍ക്ക് ഈ ദേഷ്യം വന്നതെന്ന് മരുമകള്‍ രുഗ്മയും വ്യക്തമാക്കി. ഗ്രാനൈറ്റ് മുതലാളി എന്ന് പറയുന്ന പ്രേംകുമാര്‍ മദ്യപാനത്തിന് അടിമയാണെന്നും അതിനാലാണ് ഇത്തരത്തില്‍ അപവാദ പ്രചരണത്തിന് ഇറങ്ങിയതെന്നുമാണ് കവിതയും മരുമകള്‍ രുഗ്മയും പറയുന്നത്.

ചാളമേരിയുടെ മരുമകളായി സ്ത്രീധനം സീരിയലില്‍ തിളങ്ങിയ, നിരവധി പ്രൈംടൈം സീരിയല്‍ നായിക വേഷങ്ങള്‍ ചെയ്ത കവിതാലക്ഷ്മിയെന്ന താരം ജീവിക്കാനായി തട്ടുകടയില്‍ ദോശചുട്ടു വില്‍ക്കുന്നുവെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയിലൂടെ വൈറലായത് അടുത്തിടെയാണ്. കെ കെ രാജീവിന്റെ അയലത്തെ സുന്ദരിയെന്ന സീരിയലില്‍ അഭിനയിക്കുന്നതിനിടെ ആണ് ജീവിത പ്രാരാബ്ധങ്ങള്‍ കവിതയെ ഇങ്ങനെയൊരു ജോലിയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചത്.
നെയ്യാറ്റിന്‍കര നിംസ് ആശുപത്രിക്ക് സമീപമാണ് താരത്തിന്റെ തട്ടുകട. ദോശകഴിക്കാന്‍ തട്ടുകടയില്‍ എത്തിയ ഒരു യുവാവാണ് കവിതയുടെ ഇപ്പോഴത്തെ സ്ഥിതി പുറംലോകത്തെ അറിയിച്ചത്. അതോടെ കവിതയുടെ ജീവിതം വീണ്ടും പച്ചപിടിച്ചു തുടങ്ങി. മകന്റെ പഠനത്തിനായി പണം കണ്ടെത്താന്‍ തുടങ്ങിയ തട്ടുകടയില്‍ അതോടെ ആള്‍ത്തിരക്ക് കൂടി. ദോശചുട്ട് മാത്രം കടങ്ങള്‍ വീട്ടാമെന്ന പ്രതീക്ഷയൊന്നുമില്ല കവിതയ്ക്ക്. അതിനാല്‍ തന്നെ തന്റെ സ്ഥിതി അറിഞ്ഞ് കൂടുതല്‍ അവസരങ്ങള്‍ വരുമെന്നും കവിത പ്രതീക്ഷിക്കുന്നു. എന്നാലും ഒരു പ്രതിസന്ധി ഘട്ടത്തില്‍ കൈത്താങ്ങായി മാറിയ തട്ടുകടയില്‍ നിന്ന് പിന്നോട്ടില്ലെന്നും താരം തുറന്നുപറയുന്നു.
മോന്റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച നാള്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കേണ്ടിവന്നതോടെ കവിതയ്ക്ക് സീരിയല്‍ അവസരങ്ങളും കുറഞ്ഞു. ഇപ്പോള്‍ ഒന്ന് രണ്ട് സീരിയലില്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് മകന്റെ ഫീസെന്നല്ല എനിക്കും മകള്‍ക്കും ജീവിക്കാനുള്ളത് പോലും കിട്ടില്ലെന്നും കവിത പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























