ബലാത്സംഗ ഗൂഢാലോചന കുറ്റത്തില്‍ നിന്നും ദിലീപ് രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാന്‍ നീക്കങ്ങള്‍ കടുപ്പിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് രക്ഷപ്പെടാതിരിക്കാന്‍ പോലീസ് കരുതലോടെ നീങ്ങുന്നു. മുഖ്യപ്രതി പള്‍സുനിയുടെ അമ്മയേയും ബന്ധുവിനെയും ചോദ്യം ചെയ്തത് പണമിടപാടുകളില്‍ വ്യക്തവരുത്താനായിരുന്നു. അമ്മ ശോഭന ഇവരുടെ സഹോദരിയുടെ മകന്‍ വിഷ്ണു എന്നിവരെയാണ് ഇന്നലെ കേസിന്റെ മുഖ്യഅന്വേഷകന്‍ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
അതിനിടെ കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഉടന്‍ കുറ്റപത്രം നല്‍കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് നീക്കം. കുറ്റപത്രം തയ്യാറായി കഴിഞ്ഞാല്‍ അത് വിശദ നിയമോപദേശത്തിന് അയക്കും. അതിന് ശേഷം മാത്രമേ കോടതിയില്‍ സമര്‍പ്പിക്കൂ. ഇത് കാരണം ഇനിയും ദിവസങ്ങള്‍ കുറ്റപത്രം കോടതിയില്‍ എത്താന്‍ വേണ്ടി വരുമെന്നാണ് സൂചന.
കേസില്‍ ഈ മാസം കുറ്റപത്രം നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ നിയമോപദേശം തേടാനുള്ള സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തുന്നതിനാല്‍ ഇത് വീണ്ടും വൈകും. പ്രോസിക്യൂഷന്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ വ്യക്തത വരുത്താനാണ് സിഐ ബിജു പൗലോസിന്റെ ശ്രമം. പ്രത്യേക വിചാരണ കോടതിയിലാകും ദിലീപിനെതിരായ വിചാരണ നടക്കുക. അതുകൊണ്ട് തന്നെ അതിവേഗം നടപടികള്‍ അവസാനിക്കും. അതിനാല്‍ ദിലീപിനെ കോടതി വെറുതേ വിട്ടാല്‍ പിണറായി സര്‍ക്കാരിന് വമ്പന്‍ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് പഴുതുകള്‍ അടയ്ക്കാനുള്ള ശ്രമം. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധിയുണ്ടാകാതിരിക്കാനാണ് അന്വേഷണ സംഘവും ശ്രമിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് സുനിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്തത്. നേരത്തെ കോടതിയില്‍ ഇവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കുറ്റപത്രത്തില്‍ എല്ലാം വ്യക്തത വരുത്താനായിരുന്നു സുനിയുടെ അമ്മയെ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയത്. ശോഭനയുടെ പേരിലെ ബാങ്ക് അക്കൗണ്ടില്‍ അരലക്ഷത്തോളം രൂപ കണ്ടെത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍. ഇത് സംബന്ധിച്ച് പൊലീസ് നേരത്തെ ഇവരില്‍ നിന്നും പ്രഥമീക വിവരങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി തനി പൊലീസ് സ്‌റ്റൈല്‍ ചോദ്യം ചെയ്യല്‍ ആദ്യമാണ്. ബാങ്ക് അക്കൗണ്ടില്‍ നിലവിലുണ്ടായിരുന്ന പണത്തിന് പുറമേ സുനി അറസ്റ്റിലായ ശേഷം അരലക്ഷം രൂപയുടെ വര്‍ദ്ധനവ് ഉണ്ടായതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതേക്കുറിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍.
കുടുംബശ്രീയില്‍ നിന്നും ലോണെടുത്തതും സ്വന്തമായി നടത്തിയിരുന്ന ചിട്ടിയില്‍ പിരിഞ്ഞുകിട്ടിയ തുകയുമാണ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച് ശോഭന പൊലീസിന് നല്‍കിയ ആദ്യ വിശദീകരണം. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ഇന്നലെ ശോഭന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ നിന്നും വ്യക്തമാവുന്നത്. താന്‍ ചെറിയ പലിശക്ക് പണം നല്‍കാറുണ്ടെന്നും ഇത്തരത്തില്‍ 90000 രൂപ ഒരാള്‍ക്ക് നല്‍കിയിരുന്നെന്നും ഇയാള്‍ മടക്കി നല്‍കിയ 50000 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നതെന്നും കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പില്‍ ശോഭന പൊലീസില്‍ വെളിപ്പെടുത്തിയെന്നാണ് സൂചന.
ഇത് പ്രകാരം ശോഭന പണം നല്‍കിയെന്ന് പറയപ്പെടുന്ന ആളെ അന്വേഷകസംഘം ഫോണില്‍വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. താന്‍ അന്‍പതിനായിരം രൂപ ശോഭനക്ക് നല്‍കിയെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുക നല്‍കിയ തീയതിയും വ്യക്തമാക്കി. ഇത് അറിഞ്ഞതോടെ ഇത്തരത്തില്‍ നടന്ന മുഴുവന്‍ ഇടപാടുകളുടെയും വിവരങ്ങളും നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശോഭനയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കൈവശമില്ലന്നായിരുന്നു ശോഭനുടെ നിലപാട്. ഓരോരുത്തരുടെയും ഇടപാട് പൂര്‍ത്തിയാവുമ്പോള്‍ രേഖപ്പെടുത്തുന്ന പേപ്പര്‍ നശിപ്പിച്ചുകളയാറാണ് പതിവെന്നും വന്‍തോതില്‍ തനിക്ക് ഇത്തരത്തിലുള്ള പണമിടപാടുകള്‍ ഇല്ലായിരുന്നെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയെന്നാണ് ലഭ്യമായ വിവരം.
ബാങ്കില്‍ എത്തുമ്പോള്‍ സ്ലിപ്പുകള്‍ സ്വയം പൂരിപ്പിക്കാതെ മറ്റുള്ളവരെക്കൊണ്ട് പൂരിപ്പിക്കുന്ന ശോഭനയുടെ പതിവ് നടപടിയിലും പൊലീസ് വിശദീകരണം തേടി. ബാങ്കിലെ പണമിടപാടുകള്‍ക്കുള്ള സ്ലിപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍ താന്‍ ഇത്തരത്തിലാണ് പൂരിപ്പിച്ചിരുന്നതെന്നായിരുന്നു ഇതിനുള്ള ഇവരുടെ മറുപിടി. ശോഭനയുടെ കൈയക്ഷരം ഉറപ്പിക്കാന്‍ ഇവരെക്കൊണ്ട് പേപ്പറില്‍ എഴുതിച്ചതായും അറിയുന്നു. ശോഭനയുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നത് പള്‍സറാണോ എന്ന സംശയം പൊലീസിനുണ്ട്. ഇതുറപ്പിക്കാനാണ് കൈയക്ഷരം എഴുതിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കെയാണ് അമ്മയില്‍ നിന്നും പള്‍സറിന്റെ ബന്ധുവില്‍ നിന്നും പൊലീസ് ഇന്ന് വിവരശേഖരണം നടത്തിയത്. ഇന്നലെ ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് വിവരശേഖരണം നടത്തിയത്.
https://www.facebook.com/Malayalivartha























