ജിഷ വധക്കേസില്‍ പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായി

ജിഷ വധക്കേസില്‍ പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. 2016 ഏപ്രിലിലാണ് വിചാരണ ആരംഭിച്ചത്. 74 ദിവസം നീണ്ടുനിന്ന വിചാരണയില്‍ 100 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതര സംസ്ഥാനക്കാരാണ്. 290 രേഖകളും 36 തൊണ്ടിമുതലും വിചാരണ വേളയില്‍ കോടതി പരിശോധിച്ചു.
30ന് ക്രിമിനല്‍ നടപടി ചട്ടം 313 വകുപ്പ് പ്രകാരം പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതി ചോദ്യം ചെയ്യും. വിവര്‍ത്തകന്റെ സഹായത്തോടെയായിരിക്കും ചോദ്യം ചെയ്യുക. ഇതിനുശേഷം, പ്രതി ഭാഗത്തുനിന്നുള്ളവരുടെ സാക്ഷികളെയും വിസ്തരിക്കും. ഈ വിചാരണകൂടി പൂര്‍ത്തിയായതിനുശേഷമാകും കേസിന്റെ വിധി കോടതി പ്രഖ്യാപിക്കുക. നവംബര്‍ അവസാനത്തോടെ വിധിയുണ്ടാകും.
2016 ഏപ്രില്‍ 28ന് രാത്രി എട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ കുറുപ്പംപടി വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പെരിയാര്‍ ബണ്ട് കനാലിന്റെ തിണ്ടയില്‍ പുറമ്പോക്ക് ഭൂമിയില്‍ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ശ്വാസം മുട്ടിച്ചും, ക്രൂരമായി മര്‍ദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ തെളിവുകളുണ്ട്. ലൈംഗിക പീഡനം നടന്നതിനുശേഷമാവാം കൊലപാതകം നടന്നിട്ടുള്ളത്.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ദേഹത്ത് മുപ്പതിലധികം മുറിവുകളുണ്ടായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ കേസിനു താരതമ്യപ്പെടുത്താവുന്ന രീതിയിലുള്ള കൊലപാതമായിരുന്നു. കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി നെഞ്ചിയില്‍ ആഴത്തില്‍കുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകിയെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരുടെ മുഴുവന്‍ വിരലടയാളം ശേഖരിച്ചുവെങ്കിലും പ്രതിയെ പിടികൂടാനായില്ല. പിന്നീട് 2016 ജൂണ്‍ 14നാണ് അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിഎന്‍എ പരിശോധനാഫലത്തിലൂടെയാണ് പ്രതി അമീര്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha























