ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾക്ക് പിന്നാലെ നീതി തേടി നിരാഹാര സമരത്തിനൊരുങ്ങി ഗൗരിയുടെ മാതാപിതാക്കളും; ഇവരുടെ കണ്ണുനീർ ഓരോ അമ്മമാരുടെയും നെഞ്ചുപിളർക്കുന്ന വേദനയാകുന്നു...

കോപ്പിയടി ആരോപിച്ചുള്ള കോളെജ് അധികൃതരുടെ പീഡനം കാരണം ആത്മഹത്യ ചെയ്ത, തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായി തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തിനെ മലയാളികൾ ആരും തന്നെ മറന്നിട്ടില്ല.
ജിഷ്ണുവിന് നീതിവേണമെന്ന് ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം കേരളവും ശബ്‌ദിച്ചു. പൊന്നുമോനെ നഷ്ട്ടപെട്ട ഒരമ്മയുടെ കണ്ണുനീർ മായുന്നതിനു മുമ്പുതന്നെ കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിയുടെ അമ്മയും നീതി തേടി നിരാഹാര സമരത്തിനരുങ്ങുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അധ്യാപകരുടെ പീഡനത്തിൽ മനംനൊന്ത് പത്താംക്ലാസുകാരിയായ ഗൗരിക്ക് ജീവിതം അവസാനിപ്പിക്കേണ്ടിവന്നത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഗൗരിയെ പ്രിന്‍സിപ്പലിന്റെ അടുത്തേക്കെന്നു പറഞ്ഞ് അധ്യാപിക ക്ലാസില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോകുന്ന സിസി ടിവി ദൃശ്യങ്ങളിൾ പുറത്തുവന്നിരുന്നു. പിന്നീട് 25 മിനിറ്റിന് കഴിഞ്ഞാണു ഗൗരി താന്‍ പഠിക്കുന്ന ഹൈസ്‌കൂള്‍ ബ്ലോക്കില്‍നിന്നു സമീപത്തെ എല്‍.പി. ബ്ലോക്കിലേക്കു നടക്കുന്നതും എല്‍.പി ബ്ലോക്കിന്റെ മൂന്നാം നിലയിലേക്കു കയറിയശേഷം താഴേക്കു വീഴുന്നതും. ഈ 25മിനിറ്റിനിടയിൽ എന്താണ് സംഭവിച്ചതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. കര്‍ക്കശ സ്വഭാവക്കാരനായ പ്രിന്‍സിപ്പല്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടാകാമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
സ്‌കൂളിന്റെ മാനേജര്‍ ഡയറക്ടറായ ബിഷപ്പ് ബന്‍സിഗര്‍ ആശുപത്രിയിലേക്കാണു കുട്ടിയെ കൊണ്ടുപോയത്. അത്യാഹിതവിഭാഗത്തില്‍ നാലു മണിക്കൂറോളം കിടത്തിയിട്ടും ചികില്‍സ നല്‍കിയില്ല. ബന്ധുക്കളെ യഥാസമയം വിവരമറിയിച്ചില്ല. സംഭവം വിവാദമായതോടെയാണു മണിക്കൂറുകള്‍ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കു മാത്രമാണു ക്ഷതമെന്നും ഇവിടെ ചികില്‍സിച്ചാല്‍ മതിയെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതാണു കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ സംസാരിച്ചിരുന്ന പെണ്‍കുട്ടിയെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി എടുക്കാന്‍പോലും പോലിസിന് സാധിച്ചില്ല. പിന്നീട് പെണ്‍കുട്ടിക്ക് സംസാരശേഷി നഷ്ടപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി ലഭിക്കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ ബോധപൂര്‍വം ശ്രമിച്ചതായും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്റ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു മുഖം രക്ഷിയ്ക്കാനാണു ശ്രമം. ഈ അധ്യാപികമാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്.
ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഗൗരി ഇടപെട്ടിരുന്നു. ഇതിനുശേഷം ഗൗരി ഇടയ്ക്കിടെ സഹോദരിയുടെ ക്‌ളാസിലേയ്ക്ക് പോകുമായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട അധ്യാപിക ഗൗരിയെ താക്കീതുചെയ്ത ശേഷം പ്രിന്‍സിപ്പലിന്റെ അടുത്തേക്കു കൊണ്ടുപോകുകയായിരുന്നു. 25 മിനിറ്റിനു ശേഷം ഗൗരി താന്‍ പഠിക്കുന്ന ഹൈസ്കൂൾ ബ്ലോക്കില്‍നിന്ന് അടുത്തുള്ള എല്‍.പി. ബ്ലോക്കിലേക്കു നടക്കുന്നതും കാണാം. എല്‍.പി. ബ്ലോക്കിന്റെ മൂന്നാം നിലയിലേക്കു കയറിപ്പോകുന്നതും താഴേക്കു വീഴുന്നതും സ്‌കൂള്‍ ജീവനക്കാര്‍ ഗൗരിയെ എടുത്തുകൊണ്ട് ആശുപത്രിയിലേക്കു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ 20ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടര്‍ന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന വിലയിരുത്തലില്‍ കൊല്ലം വെസ്റ്റ് പൊലീസ് ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 20ന് ഇടവേള സമയത്ത് സഹോദരിയെ കാണാന്‍ എട്ടാം ക്ലാസിലേക്ക് പോയ ഗൗരി മറ്റൊരു കുട്ടിയുമായി വഴക്കുണ്ടാക്കിയ ശേഷമാണ് മടങ്ങിയതെന്ന് അധ്യാപികമാര്‍ ഹര്‍ജിയില്‍ പറയുന്നു.
തുടര്‍ന്ന് പരാതി നല്‍കാന്‍ എട്ടാം ക്ലാസിലെ ചില വിദ്യാര്‍ഥികള്‍ പത്താം ക്ലാസിനു മുന്നിലെത്തി. ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിക്കാമെന്നു സിന്ധു പോള്‍ ഉറപ്പ് നല്‍കി. സിന്ധു പ്രിന്‍സിപ്പലിനെ കാണാന്‍ പോയപ്പോള്‍ ഭയന്ന ഗൗരി പ്രൈമറി ബ്ലോക്കിന്റെ മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുട്ടികള്‍ തമ്മിലുണ്ടായ നിസാര പ്രശ്‌നത്തിന്റെ പേരിലാണ് ഗൗരി ആത്മഹത്യ ചെയ്തത്. കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം പ്രിന്‍സിപ്പലിനെ അറിയിക്കുക മാത്രമാണ് അധ്യാപികമാര്‍ ചെയ്തത്. സ്‌കൂളിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും തങ്ങള്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയിലുണ്ട്. പ്രതികളായ അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നവരെ സ്‌കൂളിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് ഗൗരിയുടെ മാതാപിതാക്കളുടെ തീരുമാനം. നിരാഹാരം മറ്റെന്നാള്‍ തുടങ്ങും
https://www.facebook.com/Malayalivartha























