കാമുകനെ വെട്ടി നുറുക്കി മൃതദേഹം സ്യൂട്ട്കേസിലാക്കി ഡോക്ടര്‍ ഓമന; ഇന്റര്‍പോള്‍ തേടി നടന്ന ലേഡി സുകുമാരകുറിപ്പ് മലേഷ്യയിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചെന്ന് റിപ്പോർട്ടുകൾ

മലേഷ്യയില്‍ കെട്ടിടത്തിനുമുകളില്‍നിന്നു വീണുമരിച്ച സ്ത്രീ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊട്ടിയില്‍ കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പയ്യന്നൂര്‍ സ്വദേശി ഡോ. ഓമനയാണോയെന്ന് സംശയം. മലേഷ്യയിലെ സുബാങ്ജായ സലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍നിന്നു വീണുമരിച്ച സ്ത്രീ മലയാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ പയ്യന്നൂര്‍ കരുവാച്ചേരി എടാടന്‍ ഹൗസിലെ ഡോ. ഓമനയാണെന്നാണ് സംശയം.
മൃതദേഹത്തിന്റെ ഡി.എന്‍.എ. ടെസ്റ്റ് നടത്തിയാലേ കൃത്യമായ വിവരം ലഭിക്കൂ. അതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളത്തെ ഞെട്ടിച്ച കൊലപാതകമാണ് 21 വര്‍ഷം നടന്നത്. പയ്യന്നൂരിലെ കരാറുകാരനായ മുരളീധരനാണ് 1996 ജൂലായ് ഒന്നിന് ഊട്ടിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടത്. പ്രതി കാമുകിയും നേത്രഡോക്ടറുമായ പയ്യന്നൂര്‍ സ്വദേശിനി ഡോ. ഓമനയും.
ഇവരെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് മരണത്തില്‍ സംശയം എത്തുന്നത്. ആളെ തിരിച്ചറിയാത്തതിനാല്‍ മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മരിച്ച സ്ത്രീയുടെ ഫോട്ടോ സഹിതം കഴിഞ്ഞദിവസം മലയാളപത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തളിപ്പറമ്ബ് ഡിവൈ.എസ്പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മരിച്ചത് ഡോ. ഓമനയാണെന്നു സംശയമുയര്‍ന്നത്. ഓമനയുടെ ഭര്‍ത്താവിനെയും സഹോദരനെയും ഫോട്ടോ കാണിച്ചപ്പോള്‍ അവരും സംശയം പ്രകടിപ്പിച്ചു. ഓമനയുടെ തിരുവനന്തപുരത്തെ മകളെയും ഫോട്ടോകാണിച്ചിരുന്നു. അവര്‍ക്കും സംശയമുണ്ട്.
1996 ജൂലൈ 11 ന് പയ്യന്നൂരിലെ കരാറുകാരനായ, കാമുകന്‍ മുരളീധരനെ ഊട്ടിയിലെ ലോഡ്ജില്‍ വെട്ടിനുറുക്കിയ ഇവര്‍ മൃതദേഹം സ്യൂട്ട്കേസിലാക്കി ടാക്സി കാറില്‍ കൊഡൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകവെയാണ് ഓമന പിടിയിലാവുന്നത്.
കാറിന്റെ ഡിക്കിയിലെ സ്യൂട്ട്കേസില്‍ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്സി ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞു വച്ച് തമിഴ്നാട് പൊലീസിനെ ഏല്പിക്കുന്നത്. തുടര്‍ന്ന് 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന നൈസായി മുങ്ങുകയായിരുന്നു. 16 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഓമനയെ പിന്നീട് ഒരിക്കലും തമിഴ്നാട് പൊലീസിനു കണ്ടെത്താനായില്ല. ഇവര്‍ മലേഷ്യയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്റര്‍പോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായിരുന്നില്ല.
ഊട്ടി റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജില്‍ വച്ചാണ് മുരളീധരനെ ഓമന കൊലപ്പെടുത്തുന്നത്. ആദ്യം ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു പോലെ ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്കേസിലാക്കുകയായിരുന്നു.
മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍ കഴിഞ്ഞിരുന്നെന്ന് അന്വേഷണം നടത്തുന്ന സംഘത്തിന് വിവരം ലഭിച്ചിരുന്നു. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പേരുകളും ഇവര്‍ ഒളിവില്‍ കഴിയുമ്പോള്‍ സ്വീകരിച്ചിരുന്നു. കൊലപാതകം ചെയ്യുമ്പോള്‍ ഡോ.ഓമനയ്ക്ക് 43 വയസുണ്ടായിരുന്നു.
ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന്‍ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. അയാള്‍ തന്നില്‍ നിന്ന് ബോധപൂര്‍വം അകലാന്‍ ശ്രമിച്ചപ്പോഴാണ് കൊല നടത്തിയതെന്നാണ് ഇവര്‍ പോലീസിന് മൊഴിനല്കിയിരുന്നു. 1998 ജൂണ്‍ 15 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പിന്നീട് കേസ് വച്ചു താമസിപ്പിക്കാന്‍ ഇവര്‍ തന്നെ ശ്രമിച്ചുവെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha
























