രാജികൊണ്ടും തീരില്ല; തോമസ്ചാണ്ടിക്ക് കുരുക്കിന്മേൽ കുരുക്ക്, മന്ത്രി കസേര മാത്രമല്ല, എം എൽ എ സ്ഥാനവും തെറിക്കും

നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്ന പരാതിയിൽ വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്.പി എം. ജോൺസൺ ജോസഫിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 30 ദിവസത്തിനകം അന്വേഷണറിപ്പോർട്ട് കോടതിയിലെത്തും. ചാണ്ടിയുടെ മൊഴിയെടുക്കുന്നതാണ് വിജിലൻസിന്റെ അടുത്ത നടപടി. ലേക് പാലസ് റിസോർട്ടിനു മുന്നിലെ പാർക്കിംഗ് സ്ഥലവും പ്രധാന ഗേറ്റിലേക്കുള്ള അപ്രോച്ച് റോഡും നിലം നികത്തിയുണ്ടാക്കിയതാണെന്ന് തെളിയിക്കുന്ന രേഖകൾ വിജിലൻസിന് കിട്ടിയിട്ടുണ്ട്.
മന്ത്രിക്കസേരയിൽ നിന്നുള്ള രാജിയിൽ തീരുന്നതല്ല തോമസ്ചാണ്ടിക്കെതിരായ കുരുക്ക്. മാർത്താണ്ഡം കായൽ കൈയേറ്റം മാത്രമല്ല, എം.എൽ.എ സ്ഥാനത്തു നിന്നു വരെ അയോഗ്യത കല്പിച്ചേക്കാവുന്ന പരാതികളാണ് ചാണ്ടിക്കെതിരെയുള്ളത്.
മാത്തൂർ ദേവസ്വത്തിന്റെ 34.68 ഏക്കർ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയുമായി ചാണ്ടിക്കും കുടുംബാംഗങ്ങൾക്കുമെതിരെ മാത്തൂർ കുടംബാംഗം രാമങ്കരി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദേവസ്വം ഭൂമി കൈയേറ്റം ലാൻഡ് ബോർഡ് സെക്രട്ടറിയും അന്വേഷിക്കുന്നുണ്ട്. മാർത്താണ്ഡം കായലിൽ അനുമതിയില്ലാതെ നിർമ്മാണം നടത്തിയെന്ന പരാതിയിൽ, സർക്കാർ ഭൂമിയിൽ നിക്ഷേപിച്ച മണ്ണു നീക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി നൽകിയ കത്ത് കളക്ടറുടെ പരിഗണനയിലാണ്.
കായൽ നികത്തി റോഡുണ്ടാക്കാൻ ആസ്തിവികസന ഫണ്ട് അനുവദിച്ച മുൻ ജനപ്രതിനിധികളും മുൻ കളക്ടർമാരും വിജിലൻസ് കുരുക്കിലാണ്. രേഖകൾ കൃത്യമല്ലെങ്കിൽ ചാണ്ടിയുടെ റിസോർട്ടിലെ 34 കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ആലപ്പുഴ നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട്. ചാണ്ടിയുടെ മകളും സഹോദരി ലീലാമ്മാ ഈശോയും വിവിധ പരാതികളിൽ കക്ഷികളാണ്. സ്വത്തു മറച്ചുവച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപമാണ് മറ്റൊന്ന്. ലേക് പാലസ് റിസോർട്ടിനെക്കുറിച്ച് സത്യവാങ്മൂലത്തിൽ പരാമർശമില്ല. റിസോർട്ടിൽ തനിക്ക് 150 കോടി മുതൽമുടക്കുണ്ടെന്ന് ചാണ്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. വ്യാപാരസമുച്ചയം ഇല്ലെന്നാണ് സത്യവാങ്മൂലമെങ്കിലും റിസോർട്ടിലെ 13 കെട്ടിടങ്ങളിൽ ചാണ്ടിക്ക് ഉടമസ്ഥാവകാശമുണ്ടെന്നാണ് രേഖകൾ.
92 കോടിയുടെ സ്വത്തുണ്ടെന്നാണ് ചാണ്ടി സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇതിൽ അപാകതയുണ്ടെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയിട്ടുണ്ട്. മന്ത്രിയായ ശേഷവും ചാണ്ടിക്ക് വിദേശത്തെ തൊഴിൽ വിസയുണ്ടെന്നും അടുത്തിടെ ഈ വിസയുപയോഗിച്ച് കുവൈറ്റിൽ പൊയെന്നും വിസയും താമസരേഖകളും പുതുക്കാൻ അപേക്ഷ നൽകിയിരിക്കയാണെന്നുമുള്ള പരാതി വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്. ഭൂ സംരക്ഷണ നിയമപ്രകാരം മൂന്നു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തോമസ്ചാണ്ടി ചെയ്തതെന്ന് ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha

























