പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുത്ത സി പി ഐക്കെതിരെ ശക്തമായ നിലപാടുകളുമായി സി പി എം; ഇരു പാർട്ടികളും തമ്മിലുള്ള പരസ്യ പോര് ഇടത് മുന്നണിയെ കലുഷിതമാക്കും

തോമസ് ചാണ്ടി രാജിവച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയ സി പി ഐ സഹായിക്കുന്നത് പ്രതിപക്ഷത്തെയാണെന്ന് സി പി എം. ഇടതു മുന്നണിയിലെ രണ്ട് ഘടകകക്ഷികളും തമ്മിലുള്ള കലഹം മൂക്കുകയാണ്. മധുവിധു തീരും മുമ്പ് വിവാഹമോചനം നടക്കാനാണ് സാധ്യത. അടുത്ത ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ചർച്ചക്ക് വരുമ്പോൾ രണ്ടിലൊന്ന് തീരുമാനിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറയും.
വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കാര്യങ്ങൾ. തോമസ് ചാണ്ടിയുടെ രാജിയോടെ കാർമേഘങ്ങൾ ഒഴിഞ്ഞു എന്ന് കരുതിയിരിക്കുമ്പോഴാണ് ഘടകകക്ഷികൾ തമ്മിലുള്ള തർക്കം രൂക്ഷമായത്. കോടിയേരിയും പിണറായിയും കാനത്തിനെതിരെ ഉറഞ്ഞു തുള്ളുകയാണ്. കാനം മുന്നണി മര്യാദകൾ ലംഘിച്ചു എന്നത് പോകട്ടെ.
സി പി ഐ മുഖപത്രമായ ജനയുഗം കണ്ടാൽ വീക്ഷണം തോറ്റു പോകുമെന്നാണ് സി പി എം നേതാക്കൾ പറയുന്നത്. തോമസ് ചാണ്ടി പുറത്ത്, വിവാദാന്തം രാജി എന്നിങ്ങനെയുള്ള തലക്കെട്ടുകളും അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യം എന്ന എഡിറ്റോറിയലും മുന്നണി ബന്ധങ്ങളെ അട്ടിമറിച്ചു എന്നാണ് സി പി എം പറയുന്നത്.
സി പി ഐ ഇടതു മുന്നണിയിലാണോ വലതു മുന്നണിയിലാണോ എന്ന സംശയവും സി പി എം നേതാക്കൾ ഉയർത്തുന്നുണ്ട്. നാല് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിൽക്കുക വഴി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലാതാക്കി.ഇത്തരം നടപടികൾ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതാണ്. പണ്ട് രാമചന്ദ്രൻ മാസ്റ്ററുടെമുഖ്യമന്ത്രിക്ക് ക്ഷോഭം അടക്കാനാവുന്നില്ല. അദ്ദേഹം പൊട്ടിത്തെറിക്കുന്നില്ല എന്നേയുള്ളു. പഴയ പിണറായി ആയിരുന്നെങ്കിൽ കടക്കു പുറത്ത് എന്ന് പറഞ്ഞേനെ.
ഏറെ നാളായി സി പി ഐ മന്ത്രിമാർക്കെതിരെ പിണറായി നിലപാടെടുക്കുന്നു. മുഖ്യമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നില്ല എന്ന പരാതി മുഖ്യനുണ്ട്. അദ്ദേഹം കാനത്തോട് ഇക്കാര്യം പറഞ്ഞതാണ്. മൂന്നാർ വിഷയത്തിലും മറ്റും സി പി ഐ സർക്കാരിനെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
സി പി എം അണികളും രോഷാകുലരാണ്. തങ്ങൾ വോട്ടു ചെയ്ത് ജയിപ്പിച്ചവർ സി പി എമ്മിനും സർക്കാരിനുമെതിരെ സംസാരിക്കുന്നത് അനൗചിത്യമാണെന്ന് അവർ പറയുന്നു. സി പി ഐ ക്ക് വോട്ടു ബാങ്ക് എന്നു പറയാൻ പത്തു പേര് പോലുമില്ല. അങ്ങനെയുള്ള ഒരു ഈർക്കിൽ പാർട്ടി പിണറായിയെ വെല്ലുവിളിക്കുന്നതിൽ സി പി എം അണികൾ രോഷാകുലരാണ്. സി പി ഐ ഇടതു മുന്നണി വിടണം എന്ന പൊതുവികാരവും ഉയർന്നു വന്നിട്ടുണ്ട്.
സി പി ഐ മുന്നണി വിടുകയാണെങ്കിൽ കേരള കോൺഗ്രസ് എമ്മിനെ സഹകരിപ്പിക്കാമെന്നും പറയുന്ന ഇടതു നേതാക്കളുണ്ട്. സി പി ഐ യെക്കാൾ വിശ്വസിക്കാൻ കൊള്ളുന്നത് കെ.എം.മാണിയെയാണെന്നും നേതാക്കൾ പറയുന്നു. സി പി ഐക്ക് മുന്നണി മര്യാദ ഇല്ലെന്നും അവർ ആരോപിക്കുന്നു.
അതായത് ഇടതു മുന്നണിയിൽ എന്തും സംഭവിക്കാമെന്ന സാഹചര്യമാണുള്ളത്. സി പി ഐ മുന്നണി വിട്ടു പോയാലും സാരമില്ലെന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സി പി എമ്മിനെ സംബന്ധിച്ചടത്തോളം സർക്കാരിനെക്കാൾ വലുത് പാർട്ടിയാണ്. പാർട്ടിയുടെ നിലനില്പ് ഇല്ലാതാക്കാൻ അവർ ഒരുക്കമല്ല. വരും ദിവസങ്ങളിൽ അസാധാരണ സംഭവങ്ങൾ ഉണ്ടാകാം. രാഷ്ട്രീയ ചേരിതിരിവുകൾ സംഭവിക്കാം. ശത്രുക്കൾ സുഹൃത്തുക്കളാകുന്നതും സുഹൃത്തുക്കൾ ശത്രുക്കളാകും.
https://www.facebook.com/Malayalivartha

























