രാജീവ് ഗാന്ധി വധക്കേസ് പ്രതികളോട് കരുണ കാണിക്കണമെന്ന് ജസ്റ്റിസ് കെ.ടി തോമസ്

ഒക്ടോബര്‍ 18നാണ് ജസ്റ്റിസ് തോമസ് കത്തെഴുതിയിട്ടുള്ളത്. 2014ല്‍ പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തമിഴ് നാട് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 'വളരെക്കാലമായി ജയിലില്‍ കഴിയുന്ന ഇവരുടെ ശിക്ഷ ഇളവ് ചെയ്യാന്‍ സമ്മതമാണെന്ന് താങ്കളും രാഹുല്‍ജിയും പ്രിയങ്കയും പ്രസിഡന്റിനെ അറിയിക്കുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. മാനുഷിക പരിഗണന വെച്ച് താങ്കള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു പ്രവൃത്തിയാണിത്. ഈ കേസില്‍ വിധി പറഞ്ഞ ജഡ്ജി എന്ന നിലക്ക് ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്ന് കരുതുന്നു.'
മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോപാല്‍ ഗോഡ്‌സെയെ 1964ല്‍ കേന്ദ്രസര്‍ക്കാര്‍ വെറുതെ വിട്ട കാര്യവും കെ.ടി തോമസ് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഗാന്ധിവധത്തില്‍ ഗോഡ്‌സെ പേരിലുള്ള കുറ്റവും ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതായിരുന്നു. 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഗോഡ്‌സെയെ കേന്ദ്രസര്‍ക്കാറാണ് കുറ്റവിമുക്തനാക്കിയത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലും കത്തിലെ ഉള്ളടക്കം കെ.ടി തോമസ് സ്ഥിരീകരിച്ചു. കേസ് അന്വേഷിച്ച സി.ബി.ഐക്ക് ഗുരുതരമായ പിഴവുകള്‍ സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പേരറിവാളന്റെ കേസില്‍ കുറ്റസമ്മതമൊഴിയുടെ സാധുതയെക്കുറിച്ചുള്ള ചര്‍ച്ച കൂടി മുന്നോട്ടുവന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ എവിഡന്‍സ് ആക്ട് പ്രകാരം കുറ്റസമ്മത മൊഴി പ്രധാന തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. എന്നാല്‍ മറ്റ് രണ്ട് ജഡ്ജിമാരും തന്റെ ഈ വാദം തള്ളിക്കൊണ്ട് കുറ്റസമ്മതത്തെ പ്രധാന തെളിവായി അംഗീകരിക്കണം എന്ന് വാദിക്കുകയായിരുന്നു. ടാഡ നിയമ പ്രകാരം കുറ്റസമ്മതമൊഴിയെ പ്രധാന തെളിവായി അംഗീകരിക്കാം. എന്നാല്‍ വിധി വന്നതിന് ശേഷം പല നിയമജ്ഞരും തന്നോട് അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞു.
അന്വേഷണ സംഘത്തിന് സംഭവിച്ച ഗുരുതരമായ പിഴവുകളെക്കുറിച്ചും ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. വാദം നടക്കുന്നതിനിടെ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ ഉറവിടം താന്‍ താണെന്ന് ചോദിച്ചിരുന്നു. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡി. കാര്‍ത്തികേയനുമായി സംസാരിച്ച ശേഷം അതേക്കുറിച്ച് പിറ്റേന്ന് മറുപടി പറയാമെന്ന് കോടതിയില്‍ ഹാജരായ സി.ബി.ഐ ഉദ്യോഗസ്ഥന്‍ അഹമ്മദ് മറുപടി നല്‍കി. എന്നാല്‍ പിറ്റേന്ന് അതേക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് ഇവര്‍ ഉത്തരം പറഞ്ഞത്.
സമൂഹത്തിലെ അത്യുന്നതനായ ഒരു വ്യക്തിയുടെ വധക്കേസിലെ പ്രതികളായിരുന്നു അവര്‍. അല്ലായിരുന്നുവെങ്കില്‍ ഇവര്‍ ശിക്ഷിക്കപ്പെടുമായിരുന്നോ എന്ന ചോദ്യത്തിന് എന്റെ പക്കല്‍ ഉത്തരമില്ല കെ.ടി തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























