അച്ഛനില്‍ നിന്നാണ് ആ വാക്കുകള്‍ ആദ്യം ഞാന്‍ കേട്ടത്, ഐഎഎസ് എന്ന പദവിയിലെത്താന്‍ മുഖ്യകാരണം അച്ഛന്‍ തന്നെ, എന്റെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞത് ഇങ്ങനെ, മനസ് തുറന്ന് ടി വി അനുപമ

ആലപ്പുഴ കളക്ടര്‍ ടി വി അനുപമയാണ് ഇപ്പോഴത്തെ താരം. സോഷ്യല്‍ മീഡിയ അനുപമയ്ക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. കളക്ടറായാല്‍ അനുപമയെ പോലെയാകണം ഇതാണ് സോഷ്യല്‍ മീഡിയ അനുപമയെ കുറിച്ച് പറയുന്നത്.
നിരവധി പ്രമുഖരാണ് അനുപമയെ പ്രശംസിച്ചെത്തിയത്.ആദ്യകാലം മുതലെ അനുപമയ്ക്ക് ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് അനുപമ പറഞ്ഞ ഉത്തരം ഒന്നേയുള്ളൂ, ഐഎഎസ്. അതിനായി അനുപമ ദൃഡനിശ്ചയത്തോടെ പ്രവര്‍ത്തിച്ചു.ഏറെ കഷ്ടപ്പെട്ട് രാവും പകലും ഉറങ്ങാതെയിരുന്ന് കഠിനമായി പഠിച്ചിട്ട് തന്നെയാണ് ഈ മിടുക്കി ഈ നിലയിലെത്തിയത്.
തകര്‍ത്തു പെയ്യുന്ന ഒരു മഴക്കാലത്ത് നഴ്‌സറി സ്‌കൂളിലേക്ക് ആദ്യമായി പോകുന്ന മൂന്നര വയസ്സുകാരി അനുപമ. പഠിക്കാന്‍ പോകുന്നത് അവള്‍ക്ക് ഏറെ മടിയുള്ള കാര്യമായിരുന്നു. ''ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് എന്നെ ആദ്യമായി ചേര്‍ത്തത്. അച്ഛനാണ് എന്നെ ബൈക്കിലിരുത്തി സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്.
പക്ഷേ, അവിടെപോയി പഠിക്കാന്‍ യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. ഒടുവില്‍ അച്ഛന്റെ ബൈക്കില്‍ നിന്ന് എടുത്തുചാടും എന്ന ഭീഷണിവരെ മുഴക്കേണ്ടിവന്നു. അത് ഫലം കണ്ടു. അങ്ങനെ അവിടത്തെ പഠനം നിര്‍ത്തി...''. ഹരിശ്രീ കുറിച്ച വിദ്യാലയത്തിലെ പഠനം നിര്‍ത്തിയ കഥ പറയുമ്പോള്‍ അനുപമയ്ക്ക് ചിരിയാണ്.
ഗുരുവായൂരില്‍ നിന്ന് പൊന്നാനി വിജയമാതാ സ്‌കൂളിലേക്ക് മാറുമ്പോഴും അനുപമയുടെ 'മടി'ക്ക് കാര്യമായ മാറ്റമുണ്ടായിരുന്നില്ല. വീട്ടിലിരുന്ന് എല്ലാം കാണാപ്പാഠം പഠിക്കുന്ന പതിവ് അന്നുമുണ്ടായിരുന്നില്ല. ടീച്ചര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയാനുള്ള ഒരു തരം ''അഡ്ജസ്റ്റ്‌മെന്റ് പഠനം...'' അതായിരുന്നു എന്നും അനുപമ നടത്തിയിരുന്നത്.
''പഠിക്കുമ്പോള്‍ മലയാളവും കണക്കുമായിരുന്നു ഏറെ ഇഷ്ടം. കണക്ക് ക്ഷമ നശിപ്പിക്കുന്ന ഒരു വിഷയമാണ് എന്നാലും എനിക്കിഷ്ടമായിരുന്നു. ഹിസ്റ്ററിയോടായിരുന്നു അന്ന് എനിക്കേറെ ദേഷ്യം. ഹിസ്റ്ററിക്ക് ഒരിക്കലും ഫുള്‍ മാര്‍ക്ക് കിട്ടിയിട്ടില്ല. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കും ഹിസ്റ്ററി എന്നെ ചതിച്ചു. 49 മാര്‍ക്കാണ് ഹിസ്റ്ററിക്ക് കിട്ടിയത്...'' ഒരു മാര്‍ക്കിന് തന്നെ ചതിച്ച ഹിസ്റ്ററി, റാങ്കുകളുടെ കൂട്ടുകാരിയായ അനുപമയ്ക്ക് വില്ലനായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഏതോ ഒരു ദിവസമാണ് ആ സ്വപ്നം അനുപമ ആദ്യമായി കണ്ടത്. ഒരു ഡോക്ടറാണെങ്കില്‍ കുറേ രോഗികളെ ചികിത്സിക്കാം. എന്‍ജിനീയറാണെങ്കില്‍ കുറേ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കാം. എന്നാല്‍ ഒരു ഐ.എ.എസ്സുകാരിയാണെങ്കിലോ... ആ സ്വപ്നത്തിനുള്ള ഉത്തരം തേടലായിരുന്നു പിന്നീട് അനുപമയുടെ ജീവിതം.
''ഓരോ വര്‍ഷവും പത്രത്തില്‍ ഐ.എ.എസ്. റാങ്കുകാരെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതു കാണുമ്പോള്‍ എനിക്ക് താത്പര്യമേറുകയായിരുന്നു. ഓറിയന്‍േറഷന്‍ ക്ലാസ്സുകളില്‍ പോയിത്തുടങ്ങിയതോടെ ഐ.എ.എസ്. എന്ന സ്വപ്നം മനസ്സില്‍ ഉറച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഒരു ക്ലാസ് കൂടിയായതോടെ ഞാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചു...'' ഐ.എ.എസ്സിന്റെ വഴികളിലേക്ക് സഞ്ചാരം തുടങ്ങിയ കാലം അനുപമ ഓര്‍ത്തെടുത്തു.
അച്ഛനെ ഓര്‍ക്കുമ്പോള്‍ അമ്മയുടെ സ്‌നേഹമാണ് അനുപമയുടെ കണ്ണുകളില്‍ നിറയുന്നത്. എന്തിനും ഏതിനും കൂടെ നിന്നിരുന്ന ഒരാള്‍ പൊടുന്നനെ അപ്രത്യക്ഷമാകുമ്പോഴുണ്ടാകുന്ന ശൂന്യത. വേര്‍പാടിന്റെ നൊമ്പരം മനസ്സില്‍ പടരുമ്പോള്‍ അച്ഛന്റെ ഓര്‍മകള്‍ അനുപമയുടെ കണ്ണുകളില്‍ നനവായി നിറയും.
'അച്ഛനെ ഓര്‍ക്കുമ്പോള്‍ കുറേ പുസ്തകങ്ങളും ചോക്ലേറ്റുമാണ് മനസ്സിലേക്ക് വരുന്നത്. ഈസോപ്പു കഥകളും പഞ്ചതന്ത്രകഥകളും ബീര്‍ബല്‍ കഥകളുമൊക്കെ ചെറുപ്പത്തില്‍ അച്ഛന്‍ എനിക്ക് വാങ്ങിത്തന്നിട്ടുണ്ട്. ഒപ്പം ഒരുപാട് മധുരമുള്ള ചോക്ലേറ്റുകളും. അച്ഛന്റെ മരണം എനിക്കൊരു ഷോക്കായിരുന്നു.
എന്നാല്‍, ആ വേര്‍പാട് അറിയിക്കാതെ എന്നെ സ്‌നേഹം കൊണ്ട് പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുകയായിരുന്നു എന്റെ അമ്മ...'' ഐ.എ.എസ്. എന്ന സ്വപ്നം മനസ്സില്‍ ആളിക്കത്തിച്ച അച്ഛനെക്കുറിച്ച് പറയുമ്പോള്‍ അനുപമയുടെ കണ്ണുകളില്‍ വീണ്ടും നനവ് പടരുന്നു.
'പ്ലസ് ടു കഴിഞ്ഞ് ഗോവയിലെ പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങിന് പ്രവേശനം കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എന്റെ ജീവിതത്തിലെ വസന്തകാലമായിരുന്നു ഗോവയിലെ പഠനകാലം. ഐ.എ.എസ്. എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വിപുലപ്പെടുത്തിയത് ഈ കാമ്പസിലെ പഠനകാലമാണ്.
അറിവിന്റെ വിശാലമായ ലോകമാണ് ഈ കാമ്പസ് എനിക്കു മുന്നില്‍ തുറന്നിട്ടത്. കമ്പ്യൂട്ടറിന് മുന്നില്‍ വിജ്ഞാനത്തിനായി എത്രയോ മണിക്കൂറുകളാണ് ഞാന്‍ ചെലവഴിച്ചത്. ക്ലിന്‍സണും ശാലിനിയുമടക്കം സൗഹൃദത്തിന്റെ എത്രയോ വിലപ്പെട്ട നിധികളാണ് ഈ കാമ്പസ് എനിക്കു തന്നത്...'' ഗോവയിലെ പഠനകാലം ഒരു വസന്തത്തിന്റെ ഓര്‍മപ്പൂക്കളായി അനുപമയുടെ വാക്കുകളില്‍ നിറയുന്നു.
പൊലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ വാക്കുകളിലൂടെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കുറിച്ച് കുഞ്ഞ് അനുപമ ആദ്യം കേള്‍ക്കുന്നത്. ഐ.പി.എസുകാരായ ഉദ്യോഗസ്ഥര്‍ നാടിനു ചെയ്യുന്ന ഗുണങ്ങള്‍ വന്നു പതിച്ചത് അനുപമയുടെ മനസിലേക്കായിരുന്നു, ഒരു സിവില്‍ സര്‍വന്റാവുക എന്ന ലക്ഷ്യത്തിലേക്കായിരുന്നു. പൊന്നാനിയിലെ പനമ്പാട് ജനിച്ച അനുപമ ചെറുപ്പത്തില്‍ തന്നെ ഐ.എ.എസ് ലക്ഷ്യം മനസില്‍ ഉറപ്പിച്ചിരുന്നു.
ഇന്ത്യയിലെ പ്രശസ്തമായ ബിറ്റ്‌സ് പിലാനിയില്‍ എന്‍ജിനീയറിംഗ് പഠനം നടത്തുമ്പോള്‍ത്തന്നെ ഐ. എ. എസ് ലക്ഷ്യംവച്ച് നീങ്ങിയിരുന്നു. 2009ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്കു നേടിയാണ് അനുപമ തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചത്. ജനങ്ങളോട് നേരിട്ടു സംവദിക്കാന്‍ കഴിയുമെന്നതാണ് ഐ.എ.എസ് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് അനുപമ വ്യക്തമാക്കുന്നു.
2015ലാണ് അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി നിയമിക്കുന്നത്. അതുവരെ അത്തരമൊരു പദവിയുണ്ടെന്നു തന്നെ മലയാളികള്‍ അറിഞ്ഞിരുന്നില്ല. ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്ന കമ്പനികള്‍ക്കെതിരെ ബ്രാന്‍ഡു പോലും നോക്കാതെ കടുത്ത നിലപാടു സ്വീകരിച്ചു കൊണ്ട് അനുപമ തന്റെ പുതിയ ചുമതല നിറവേറ്റി.
https://www.facebook.com/Malayalivartha

























