ചിറ്റയതിനെതിരെ ജാത്യാധിക്ഷേപം നടത്തിയ മനോജ് ചരളേലിന് സ്ഥാനം നൽകാൻ കാനത്തിന്റെ രഹസ്യ നീക്കം.

'ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന്' ചിറ്റയം ഗോപകുമാർ എം.എൽ.എക്കെതിരെ സ്വകാര്യ ഫോൺ സംഭാഷണത്തിൽ ജാത്യാധിക്ഷേപം നടത്തിയതിന് നടപടി നേരിട്ട സി പി ഐ മുൻ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മനോജ് ചരളേലിനെ പാർട്ടിയിൽ സ്ഥാനം നൽകാൻ നീക്കം. രണ്ടു മാസം മുമ്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത യോഗത്തിൽ മനോജിനെ ജില്ലാ കമ്മറ്റിയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു.കാനത്തിന്റെ അടുപ്പക്കാരനായ മനോജിനെ തിരിച്ചെടുക്കാൻ ചെങ്ങറ സുരേന്ദ്രൻ എക്സ്.എം.പിയാണ് ജില്ലയിൽ ചരടുവലിച്ചത്. ഇന്ന് ആരംഭിച്ച റാന്നി മണ്ഡലം സമ്മേളനത്തിൽ വേദിയിൽ മനോജ് എത്തി.നാളെ മനോജിനെ സെക്രട്ടറിയാക്കാൻ കാനം പക്ഷം തീരുമാനിച്ചിട്ടുണ്ട്. മനോജ് ചരളേലിന്റെ ചിറ്റയത്തിനെതിരായ ജാത്യാധിക്ഷേപത്തിൽ വലിയ പ്രതിഷേധം പാർട്ടിയിൽ ഉണ്ടായിരുന്നു. കെ.പി.എം.എസ്, സി.എസ്.ഡി.എസ് സംഘടനകൾ പത്തനംതിട്ട സി പി ഐ ജില്ലാ കമ്മറ്റി ആഫീസിലേക്ക് വൻ മാർച്ചും നടത്തിയിരുന്നു.
ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന് പറയുന്ന അസി. സെക്രട്ടറി മനോജ് ചരളേൽ ചിറ്റയം ഗോപകുമാർ ഉള്ള അടൂരിലേക്ക് വരുന്നതിൽ തനിക്ക് തീരെ താൽപര്യമില്ലെന്നും പറയുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രതിശ്രുത വധുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായത്. സിപിഐയുടെ സമുന്നത നേതാവും മുന്മുഖ്യമന്ത്രിയായ പികെ വാസുദേവൻനായരുടെ അനന്തരവളുടെ മകൻ കൂടിയാണ് മനോജ് എന്ന് പറയുമ്പോഴാണ് അധിക്ഷേപത്തിന്റെ ഗൗരവം വർധിക്കുന്നത്.
മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരിയുടെ സഹോദരിയുമായി ജനുവരി 18 ന് മനോജിന്റെ വിവാഹം നടത്താൻ ഉറപ്പിച്ചിരുന്നു. ഇവരുടേത് രണ്ടാം വിവാഹമായിരുന്നു. പിന്നീട് ഇവർ ഈ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങുന്നതിന് മുൻപ് ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം ഇന്നലെ രാവിലെ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തു വന്നത്. അഡ്വ. ബിജേന്ദ്ര ലാൽ എന്നയാളാണ് ഈ സംഭാഷണം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
ഈ അധിക്ഷേപത്തിലൂടെ സിപിഐ ജില്ലാ അസി. സെക്രട്ടറിയായിരുന്ന മനോജ് ചരളേലിന് നഷ്ടമായത് ഉറപ്പാക്കിയ ദേവസ്വം ബോർഡ് അംഗത്വമാണ്. ഉടൻ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവു വരുന്ന അംഗത്വം സിപിഐക്കാരനെന്ന നിലയിൽ മനോജ് ചരളേലിന് ഉറപ്പാക്കിയിരുന്നതാണ്.
എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പദം വരെയെത്തിയിട്ടുള്ള മനോജ് ചരളേൽ വിവാദം ഉണ്ടാകുന്നതിന് മുൻപു വരെ പാർട്ടിയിലെ എണ്ണം പറഞ്ഞ നേതാക്കളിൽ ഒരാളായിരുന്നു. ഇപ്പോഴത്തെ കൃഷി മന്ത്രി വി എസ് സുനിൽകുമാർ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ആ ടീമിലുൾപ്പെടാൻ മനോജിന് തുണയായത് മുന്മുഖ്യമന്ത്രി പികെ വാസുദേവൻ നായരുടെ ലേബലായിരുന്നു. പികെവിയുടെ അനന്തരവളുടെ മകനെന്ന പരിഗണന മനോജിനും പാർട്ടി എന്നും നൽകിപ്പോന്നിരുന്നു. ഇതിന്റെ ഒക്കെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മനോജിനെ പരിഗണിച്ചത്. ചിറ്റയത്തിന്റെ പരാതി ഇല്ലാതെ തന്നെയാണ് പാർട്ടി ഇപ്പോൾ നടപടിയുമായി മുന്നോട്ടു പോകുന്നത്.
പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം മനസു കൊണ്ട് മനോജ് ചരളേലിന് ഒപ്പമാണ്. പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്ന വിഭാഗയീയത തന്നെയാണ് ഇതിനു കാരണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിന്റെ കോട്ടയാക്കിയിരുന്ന മണ്ഡലത്തിൽ യാതൊരു വിജയപ്രതീക്ഷയുമില്ലാതെയാണ് 2010 ൽ കൊട്ടാരക്കരയിൽ നിന്നും ചിറ്റയം മത്സരിക്കാനെത്തിയത്. കോൺഗ്രസിന് എത്ര വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് മാത്രം നോക്കിയാൽ മതിയെന്ന് പറഞ്ഞിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് ഇവിടെ ചിറ്റയം പന്തളം സുധാകരനെ അട്ടിമറിച്ച് വിജയക്കൊടി പാറിച്ചത്.
https://www.facebook.com/Malayalivartha


























