പത്ത് ദിവസത്തിനകം മന്ത്രിക്കസേരയിലെത്തണമെന്ന് ചാണ്ടിക്ക് വാശി, ഗോപാൽ സുബ്രഹ്മണ്യത്തെ ഇറക്കും

പത്ത് ദിവസത്തിനകം തിരികെ മന്ത്രിയാകണമെന്നും അതിന് എത്ര കോടികൾ വേണമെങ്കിലും ചെലവഴിക്കാമെന്നും മുൻ മന്ത്രി തോമസ് ചാണ്ടി. കോടികൾ ചെലവിട്ട് ഇന്ത്യയിലെ എണ്ണപ്പെട്ട അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യത്തെ ഇറക്കി സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്താനാണ് ചാണ്ടിയുടെ തീരുമാനം. ഹൈക്കോടതി പരാമർശങ്ങൾ നീക്കി കിട്ടിയാൽ തോമസ് ചാണ്ടി മന്ത്രിയാകണമെന്ന് ആവശ്യപ്പെടും. അതിന് മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചില്ലെങ്കിൽ തോമസ് ചാണ്ടിയുടെ സ്വഭാവം മാറും.
കേരള ഹൈക്കോടതിയിൽ വിവേക് തൻഖയെ കേസ് ഏൽപ്പിച്ചത് മണ്ടത്തരമായെന്നാണ് ചാണ്ടിയുടെ കണക്കുകൂട്ടൽ. അതിനിടെ തൻഖ പിൻമാറിയത് കോൺഗ്രസ് ഇടപെടൽ കാരണമാണെന്നും വാർത്തകളുണ്ട്. എന്നാൽ കേരളത്തിൽ തോറ്റതോടെ തൻഖയെ ഒഴിവാക്കാൻ ചാണ്ടി തീരുമാനിച്ചിരുന്നു.
ഹൈക്കോടതിയിലെ പ്രതികൂല പരാമർശങ്ങൾ കാരണമാണ് താൻ രാജിവച്ചതെന്ന് തോമസ് ചാണ്ടി ആവർത്തിക്കുന്നത് തിരികെ മന്ത്രിയാകാൻ വേണ്ടിയാണ്. ഇക്കാര്യം മുഖ്യമന്ത്രിയും പാർട്ടിയും സമ്മതിച്ചിട്ടുണ്ട്. സി പി ഐ യെ സമവായത്തിലെടുക്കാൻ തോമസ് ചാണ്ടി ഡൽഹിയിൽ ഓപ്പറേഷൻ തുടങ്ങി കഴിഞ്ഞു. സി പി ഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി സമവായ വഴിയിലെത്തിയത് ഇതിന്റെ ഭാഗമാണ്.
സി പി എമ്മും സിപിഐയും തമ്മിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി യുമായി അഭിപ്രായ ഭിന്നത പാടില്ലെന്നും സുധാകർ റെഡ്ഡി കാനം രാജേന്ദ്രന് നിർദ്ദേശം നൽകിക്കഴിഞ്ഞു. അതായത് കോടതിയിൽ നിന്നും അനുകൂല സാഹചര്യമുണ്ടായാൽ തോമസ് ചാണ്ടിയെ പരിഗണിക്കേണ്ടി വരും.
ചില അഭിഭാഷകർ കോടതിയിലെത്തുന്നത് തന്നെ ശുഭോദർക്കമായ സംഗതിയാണ്. ഗോപാൽ സുബ്രഹ്മണ്യം സുപ്രീം കോടതിയിൽ ജഡ്ജിയാകാൻ പരിഗണിക്കപ്പെട്ട വ്യക്തിയാണ്. ചാണ്ടിയുടെ കേസ് ഗോപാൽ സുബഹ്മണ്യത്തിന്റെ പരിഗണനക്ക് വന്നപ്പോൾ തന്നെ ജയിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞതായാണ് ചാണ്ടിയുടെ സുഹൃത്തുക്കൾ പറയുന്നത്. തനിക്ക് സംഭവിച്ചത് അഭിമാന ക്ഷതമാണെന്നാണ് ചാണ്ടിയുടെ കണക്ക് കൂട്ടൽ. അതിന് എന്തു വില കൊടുക്കും മടങ്ങി വരണം.
കേസ് ആദ്യം തീർക്കുന്നവർക്ക് മടങ്ങിയെത്താമെന്ന സി പി എം തീരുമാനം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാധാരണ ഗതിയിൽ കോടതി വാക്കാൽ നടത്തുന്ന പരാമർശങ്ങൾ ഉത്തരവിൽ ഉണ്ടാകാറില്ല. അങ്ങനെയുണ്ടായാൽ തന്നെ അത് സുപ്രീം കോടതിയിൽ നിന്നും നീക്കി കിട്ടാൻ എളുപ്പവുമാണ്. ഇതാണ് ചാണ്ടിയുടെ ഉന്നം. മുൻ സോളിസിറ്റർ ജനറലാണ് ഗോപാൽ സുബ്രഹ്മണ്യം. ഒരു കേസിൽ പിടിച്ചാൽ അതിൽ വിജയം കാണാൻ അദ്ദേഹത്തിനറിയാം.
https://www.facebook.com/Malayalivartha


























