ഇനി സി പി ഐ തോളിലിരുന്നു ചെവി കടിക്കേണ്ടെന്നു വല്യേട്ടൻ; ചുരുട്ടിക്കൂട്ടി കൂടെ നിർത്തും; ആനത്തലയുടെ വിരട്ടലിൽ സി പി ഐ ചുരുളുമോ? പാളയത്തിൽ പടയുമായി ഇസ്മായിൽ

തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നാണംകെടുത്തിയ സിപിഐയെ ഒതുക്കാന്‍ സിപിഎം. പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെ സിപിഐയെ നേരിടാനാണ് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന സിപിഎം-സിപിഐ ഭിന്നിപ്പ് പരസ്യമായ വാക്‌പോരിലേയ്ക്ക് നീങ്ങുന്നു.
സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ ഏതു മുന്നണിക്കൊപ്പമായിരിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.
സിപിഐ ചാമ്പ്യന്‍മാര്‍ ചമയുന്നു. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ ചെയ്യുന്നത്. വലിയ വായില്‍ സംസാരിക്കാന്‍ ശ്രമിക്കുന്ന സിപിഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനും മോശമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നതായും ആനത്തലവട്ടം ആരോപിച്ചു. സോളാര്‍ സമരം ഒത്തുകളി സമരമാണെന്നായിരുന്നു സിപിഐയുടെ ആരോപണം.
കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിപിഐ എന്തു പറയുന്നെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു. സി പി ഐ യുടെ വായടപ്പിക്കുന്ന മറുപടി ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടുതന്നെ. ഇരു മുന്നണികളിലെ നേതാക്കള്‍ തമ്മില്‍ നടക്കുന്ന വാക് യുദ്ധത്തിനു പിന്നാലെ മൂന്നാറില്‍ സി.പി.എം പിന്തുണയോടെ നടത്തുന്ന ഹര്‍ത്താലിനെതിരെ സി.പി.ഐ രംഗത്തെത്തിയിരുന്നു. മന്ത്രിസഭായോഗ ബഹിഷ്‌കരണം സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും സിപിഐയുടെ നടപടിയോട് ആ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടെന്നൂം സിപിഎം പ്രചരിപ്പിക്കും.
അധികാരമുപയോഗിച്ച് ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടാന്‍ പലവഴികളും തേടുമ്പോള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ സിപിഎമ്മില്‍ നിന്നകലുന്നു. ഇവര്‍ സിപിഐയിലേക്കു പോകുമോയെന്ന ഭയവും സിപിഎമ്മിനുണ്ട്. പുതിയ ആളുകള്‍ വരുന്നതിലും എളുപ്പം സിപിഎം നിലപാടുകളില്‍ അതൃപ്തിയുള്ള കമ്മ്യൂണിസ്റ്റുകളെ ഒപ്പം ചേര്‍ക്കുകയാണെന്ന വിലയിരുത്തലിലാണ് സിപിഐ. അതിനാല്‍, ചാണ്ടി വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടന്നും അവര്‍ നിലപാടെടുത്തു. ഇസ്മായിലിന്റെ വേറിട്ട ശബ്ദം അവഗണിക്കും. അദ്ദേഹത്തോട് വിശദീകരണം തേടും. ബുധനാഴ്ചത്തെ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഇതിനിടയിൽ സി.പി.ഐയെ ഇടുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍. പേരൂര്‍ക്കടയിലും വട്ടിയൂര്‍ കാവിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സി.പി.ഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചെന്ന് പോസ്റ്ററില്‍ പറയുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടു നിന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം രൂക്ഷമാവുന്നതിനിടെയാണ് സംഭവം. സിപിഐയെ പൊതുവേദിയില്‍ അടച്ചാക്ഷേപിച്ചാണ് വിട്ടുവീഴ്ചയില്ലെന്നു സിപിഎം പ്രഖ്യാപിച്ചത്.
അതേസമയം, കൂടുതല്‍ പ്രതികരിച്ച് രാഷ്ട്രീയ നേട്ടം കളയാനും സിപിഐ ആഗ്രഹിക്കുന്നില്ല. എന്നാല്‍, തങ്ങളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി അമിതാധികാരം പ്രയോഗിക്കുന്നത് തടയാനാണ് ശ്രമം. ഇത് നീങ്ങുന്നത് സിപിഎം-സിപിഐ നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്കും.
https://www.facebook.com/Malayalivartha


























