ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്; അമീറിന് വധശിക്ഷ നൽകിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദി - രാജേശ്വരി

കേള്‍ക്കാന്‍ ആഗ്രഹിച്ച വിധിയാണ് നീതിപീഠം പ്രസ്താവിച്ചത്. അതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്നും നീതിപീഠത്തെ ദൈവത്തിന് തുല്യമായാണ് കാണുന്നതെന്നും ജിഷയുടെ അമ്മ പ്രതികരിച്ചു. നഷ്ടപ്പെട്ട മകള്‍ക്ക് മറ്റൊന്നും തുല്യമാകില്ലെന്നും കോടതി വിധി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാഠമാകണമെന്നും ജിഷയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രില്‍ 28നു കൊല നടത്തിയെന്നാണു കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ ഇസ്‌ലാം ജിഷയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി. ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പൊലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിന് ആദ്യം കഴിഞ്ഞില്ല. നാട്ടുകാരടക്കം പലരിലേക്കും സംശയം നീണ്ടു.അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള – തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് പൊലീസ് പിടികൂടി. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്‌ലാമാണെന്ന് പൊലീസ് കണ്ടെത്തിയത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ ആറ് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് കോടതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രേസിക്യൂഷന്‍ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്‌ലാമിനെതിരെ കുറ്റം ആരോപിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, മുറിക്കുള്ളില്‍ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതി അമീറാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചത്. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഓരാളെ പ്രതിയാക്കാനാവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജിഷയെ കൊല്ലാനുപയോഗിച്ച ആയുധം സംബന്ധിച്ചും ജിഷ മരിച്ച സമയത്തെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വിധി പ്രഖ്യാപനം കേള്‍ക്കാനായി കോടതിയലെത്തിയപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞിരുന്നു. വധശിക്ഷയില്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. വിധി എല്ലാവര്‍ക്കും പാഠമാകണമെന്നും രാജേശ്വരി വ്യക്തമാക്കിയിരുന്നു. ലോകത്തിൽ ചെയ്യാൻ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്നങ്ങളാണ് തകർക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീൽ ആക്കാൻ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























