ഓഖി.. മത്സ്യതൊഴിലാളികളുടെ മരണത്തിന് ഉത്തരവാദി നമ്മളെന്ന് ഫിഷറീസ് വിദഗ്ദ്ധ ലിസ്ബ യേശുദാസ്

മത്സ്യതൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളാണ് ഓഖി ചുഴലികാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം കൂടാൻ കാരണമെന്ന് പ്രമുഖ ഫിഷറീസ് വിദഗ്ദ്ധ ലിസ്ബ യേശുദാസ്. ന്യൂയോർക്കിൽ നടന്ന ലോക സമുദ്ര ഉച്ചകോടിയിൽ കടലിനെ കുറിച്ച് സംസാരിച്ച ആദ്യ മലയാളി വനിതയാണ് ലിസ്ബ യേശുദാസ്. കാടിനെയും മലയെയും കുറിച്ച് മാത്രം ചിന്തിക്കുകയും കടലിനെ അവഗണിക്കുകയും ചെയ്താൽ പ്രത്യാഘാതങ്ങൾ രൂക്ഷമായിരിക്കുമെന്ന് തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ അധ്യാപികയായ ലിസ്ബ പറഞ്ഞു.
ആഗോള താപനത്തിന്റെ ഫലമായുണ്ടാകുന്ന കാർബൺ റിലീസ് ഏറ്റവുമധികം ഏറ്റുവാങ്ങുന്നത് കടലാണ്. കടലിൽ ധാരാളം പ്ലവഗങ്ങളുണ്ട്. അവ കടൽ സമ്പത്താണ്. കരയിൽ വൃക്ഷങ്ങൾ നശിപ്പിക്കരുതെന്ന് പറയുന്നതുപോലെയാണ് കടലിൽ പ്ലവഗങ്ങൾ നശിപ്പിക്കരുതെന്ന് പറയുന്നത്. കടലിൽ കാർബൺ അളവ് കൂടുമ്പോൾ കടൽ ചുടാകും. ഇത് തെർമൽ എക്സ്പാൻഷന് കാരണമാകും. കാർബൺ റിലീസിൽ നിയന്ത്രണം വേണമെന്നത് സമുദ്ര ഉച്ചക്കോടിയിലെ ഒരു പ്രധാന ആവശ്യമായിരുന്നു. എന്നാൽ ഒരു നിയന്ത്രണവും ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ലെന്ന് ലിസ്ബ പറയുന്നു.
ലിസ്ബയുടെ അച്ഛനും മുത്തഛനും മത്സ്യത്തൊഴിലാളികളായിരുന്നു. കടൽത്തീരമായ പുല്ലുവിളയിലാണ് ജനനം. തീരദേശ ഭാഷയെ കുറിച്ചായിരുന്നു എംഫിൽ. ഇക്കഴിഞ്ഞ ജൂൺ 5 മുതൽ 9 വരെ ന്യൂയോർക്കിൽ നടന്ന വേൾഡ് ഓഷ്യൻ കോൺഫറൻസിൽ 193 രാജ്യങ്ങളിലെ പ്രതിനിധികൾക്കൊപ്പമാണ് ലിസ്ബ പങ്കെടുത്തത്.

പുലിമുട്ടുകൾ മുതലായ അശാസ്ത്രീയ നിർമ്മിതികൾ നിർമ്മിച്ച ശേഷമാണ് തീരങ്ങൾ കടലെടുക്കാൻ തുടങ്ങിയതെന്ന് ലിസ്ബ പറഞ്ഞു. തീരം പോകുന്നതിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. കര മാലിന്യം കടലിലേക്ക് ഒഴുക്കി വിടണമെന്ന് പറയുന്നവർ വരെ ഇവിടെയുണ്ട്. എന്നാൽ തീരത്തിന്റെ കാര്യം ആരും ഗൗരവമായി എടുക്കുന്നില്ല.പുലിമുട്ടികളുടെ തെക്കോട്ട് തീരമുണ്ട്. എന്നാൽ വടക്കോട്ട് തീരിമില്ലാതായി.
കടലിന്റെ സ്വഭാവം പഠിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്തരം ദുർവിധികൾക്ക് കാരണമെന്ന് ലിസ്ബ പറഞ്ഞു. കടലിൽ എന്ത് ചെയ്യുമ്പോഴും മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കേൾക്കണം. വിഴിഞ്ഞം തുറമുഖം ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കടലിൽ ചൂട് കൂടിയതോടെ പി.എച്ച്. ലവൽ താഴ്ന്നു. അടുത്തിടെ അണ്ടർ ഗ്രൗണ്ട് ചിത്രം എടുത്തപ്പോൾ കടലിനടിയിൽ ബ്ലീച്ചിംഗ് സംഭവിച്ചതായി കണ്ടെത്തി. ഇങ്ങനെ വന്നാൽ ജീവികൾ നശിക്കും. ആഴക്കടൽ പഠനം കേരളത്തിൽ നടക്കുന്നില്ല.

കടൽ അറിയുന്നവരല്ല ചുഴലിയുടെ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്ന് ലിസ്ബ പറഞ്ഞു. വരുത്തർക്ക് കടൽ അറിയില്ല. കടലിന്റെ പ്രശ്നം അറിയില്ല. കടലിന്റെ ദിശ അറിയില്ല. നോട്ടിക്കൽ മൈലിനെ കുറിച്ചറിയില്ല. കാറ്റ് എങ്ങനെ വീശുമെന്നറിയില്ല. അതിന് കടലിന്റെ അറിവുകൾ ഡോക്യുമെന്റ് ചെയ്യണം. അഞ്ച് ദിവസവും തിരച്ചിൽ നടത്തിയിട്ടും ആരെയും കിട്ടാത്തത് അതുകൊണ്ടാണ്.
മത്സ്യതൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിരുന്നെങ്കിൽ കൂടുതൽ ആളുകളെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നെന്ന് ലിസ്ബ യേശുദാസ് പറഞ്ഞു. മത്സ്യതൊഴിലാളികളുടെ ഭാഷ അറിയുന്നവർക്ക് മാത്രമേ അവരുമായി സംവദിക്കാൻ കഴിയൂ. മത്സ്യതൊഴിലാളികളുടെ ഭാഷ രക്ഷാപ്രവർത്തകർക്ക് മനസിലാവില്ല. കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ വന്ന ശേഷമാണ് രക്ഷാപ്രവർത്തനത്തിന് മത്സ്യതൊഴിലാളികളെ ഉൾപ്പെടുത്തിയത്.

https://www.facebook.com/Malayalivartha


























