കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരനെതിരെ കോൺഗ്രസ് ഐ വിഭാഗം ഹൈക്കമാന്റിന് പരാതി നൽകും

കെ പി സി സി മുൻ അധ്യക്ഷൻ വി എം സുധീരനെതിരെ കോൺഗ്രസ് ഐ വിഭാഗം ഹൈക്കമാന്റിന് പരാതി നൽകും. കോൺഗ്രസ് അധ്യക്ഷൻ പങ്കെടുത്ത പരിപാടി അവഗണിച്ചതാണ് കാരണം. എന്നാൽ ചെന്നിത്തലയോട് പോകാൻ പറ എന്ന സുധീരമായ നിലപാടാണ് സുധീരൻ സ്വീകരിക്കുന്നത്. ഫലത്തിൽ കോൺഗ്രസിലെ യുവതുർക്കികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ കത്തികുത്തിനെക്കാൾ ഭയാനകമാണ് സുധീര - രമേശ് ദ്വന്ദ്വയുദ്ധം.
അതേ സമയം സുധീരനെ പിണക്കം മാറ്റാൻ രാഹുൽ ഗാന്ധി എ.കെ.ആന്റണിയെ ചുമതലപ്പെടുത്തിയതായി അറിയുന്നു. പടയൊരുക്കത്തിൽ പങ്കെടുക്കാനുള്ള വാഹനം വീട്ടിലെത്തിയെങ്കിലും സുധീരൻ തിരിച്ചയക്കുകയായിരുന്നു.
യഥാർത്ഥത്തിൽ സുധീരന്റെ വിരോധം രാഹുൽ ഗാന്ധിയോടാണ്. അദ്ദേഹമാണ് സുധീരനെ കെ.പി.സി സി അധ്യക്ഷനാക്കിയത്. അതേ രാഹുൽ തന്നെയാണ് സുധീരനെ ഒഴിവാക്കിയത്. രാഹുൽ കോൺഗ്രസ് പ്രസിഡന്റ് ആയിട്ടും സുധീരൻ അദ്ദേഹത്തെ ടെലിഫോണിൽ പോലും വിളിച്ചിട്ടില്ല. ആന്റണിയോട് പോലും സുധീരൻ സംസാരിച്ചില്ല. ആന്റണിയുമായി സുധീരൻ മാനസികമായി അകൽച്ചയിലാണ്. കോൺഗ്രസിനെ രക്ഷിക്കാൻ താൻ നടത്തിയ ശ്രമങ്ങൾക്ക് കോൺഗ്രസ് ഹൈക്കമാന്റ് തന്നെ തടസ്സം നിന്നു എന്നാണ് സുധീരൻ കരുതുന്നത്.
പടയൊരുക്കം വേദിയിൽ സുധീരനെ കാണാതായപ്പോൾ രാഹുൽ അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. എന്നാൽ സുധീരൻ വന്നിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞപ്പോൾ എന്താണ് സംഭവിച്ചതെന്ന് രാഹുൽ അന്വേഷിച്ചിരുന്നു. കോൺഗ്രസിന്റെ സമുന്നതനായ ഒരേ ഒരു നേതാവാണ് രാഹുൽ പങ്കെടുത്ത ചടങ്ങിൽ നിന്നും വിട്ടുനിന്നത്. സാധാരണ ഗതിയിൽ ഹൈക്കമാന്റ് പങ്കെടുക്കുന്ന യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ രാജ്യത്തെ ഒരു കോൺഗ്രസ് നേതാവും ധൈര്യം കാണിക്കുകയില്ല. അത്തരമൊരു ധൈര്യമാണ് സുധീരൻ കാണിച്ചിരിക്കുന്നത്. അതിനർത്ഥം അദ്ദേഹം ചില്ലറക്കാരനല്ല എന്നത് തന്നെയാണ്.
യു ഡി എഫ് സർക്കാർ തോൽക്കാൻ കാരണം സുധീരന്റെ നിലപാടുകളാണെന്ന് ചെന്നിത്തല സ്ഥിരമായി പറയാറുണ്ട്. ഇക്കാര്യം സുധീരന്റെ ചെവിയിലുമെത്തിയെന്നു വേണം കരുതാൻ.
ചെന്നിത്തലയുടെ പടയൊരുക്കത്തോട് ഒരുതരത്തിലും മമത കാണിക്കാത്ത നേതാവാണ് സുധീരൻ. ചെന്നിത്തലയെ പോലുള്ളവർ നടത്തുന്ന ഇത്തരം ഗിമിക്കുകൾ സുധീരന് സഹിക്കാനാവില്ല. ചെന്നിത്തലയുടെ പ്രവർത്തനങ്ങളിൽ സുധീരന് പുറമേ ഉമ്മൻ ചാണ്ടിക്കും താല്പര്യമില്ല. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പ് ഒരു പ്രസ്താവനയിറക്കാൻ പോലും കഴിയാത്ത തരത്തിൽ നിർജീവവും നിസഹായവുമാണ്. എ ഗ്രൂപ്പിന്റെ പ്രതിസന്ധി മുതലെടുത്താണ് ചെന്നിത്തല നീങ്ങുന്നത്.
സുധീരനെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാനിടയുണ്ട്. കാരണം കേരളത്തിലെ കോൺഗ്രസിൽ ഗ്ലാമറുള്ള ഏക നേതാവാണ് സുധീരൻ. അദ്ദേഹത്തിൽ മാത്രമാണ് ഭാവിയിൽ കോൺഗ്രസിന് പ്രതീക്ഷയുള്ളത്. ചെന്നിത്തലക്ക് ഭരണപരമായ കഴിവുകൾ കുറവാണെന്ന് ഹൈക്കമാന്റിനറിയാം.
ഘടകക്ഷികളെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ പോലും കൈയിലില്ല. മാണി യുഡിഎഫ് വിട്ടത് ചെന്നിത്തലയുടെ പ്രവർത്തന ഫലമായാണെന്ന് എല്ലാവർക്കുമറിയാം. വീരൻ പോകാൻ ഒരുങ്ങുന്നതും ഇതേ കാരണം കൊണ്ടു തന്നെയാണ്. എന്നാൽ മറുപക്ഷത്ത് ഉമ്മൻ ചാണ്ടി ഇതിനേക്കാൾ ഗുരുതര ആരോപണങ്ങൾ നേരിടുന്നു.
കോൺഗ്രസ് അധ്യക്ഷനായതിനു പിന്നാലെയാണ് രാഹുലിന്റെ കൈയിൽ നിന്നും ഗുജറാത്തും ഹിമാചലും വഴുതിമാറുമെന്ന പ്രവചനങ്ങൾ പുറത്തു വരുന്നത്. കേരളത്തിലാണ് പാർട്ടിക്ക് അൽപ്പമെങ്കിലും പിടിപാടുള്ളത്. അതും പോയാൽ എല്ലാം തകരും. സുധീരനെ പോലുള്ളവരെ രാഹുൽ കൈവിടാതിരിക്കുന്നത് അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha


























