ഭാര്യയോട് പ്രതികാരം ചെയ്യണമെന്ന തീരുമാനം കൊണ്ടെത്തിച്ചത് കൊലപാതകത്തിലേക്ക്... നെയ്യാറ്റിൻകര വെൺപകലിൽ യുവതിയെ കിണറ്റിലേക്ക് എറിഞ്ഞ് കൊന്നു

നെയ്യാറ്റിൻകര വെൺപകലിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവിനെ അറസ്റ്റ് ചെയ്തു. സംശയത്തിന്റെ പേരിൽ ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. നെയ്യാറ്റിൻകരയിൽ രാജശേഖരൻ, സരോജിനി ദമ്പതികളുടെ മകൾ സൗമ്യയാണ് (33) കൊല്ലപ്പെട്ടത്. ഭർത്താവ് ഓട്ടോ ഡ്രൈവറായ ബിനുവിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സൗമ്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ബിനു ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ കിണറ്റിൽ ചാടി മരിച്ചതായാണ് സുഹൃത്തുക്കളോടും അയൽക്കാരോടും ഇയാൾ വെളിപ്പെടുത്തിയതെങ്കിലും സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
ഓട്ടോ ഡ്രൈവറായ ബിനു അന്ന് വൈകുന്നേരം ഓട്ടം കഴിഞ്ഞ് വന്നയുടൻ സൗമ്യയോട് കുളിക്കാൻ വെള്ളം കോരി വയ്ക്കാൻ ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മക്കൾക്ക് ടിവി ഓണാക്കി നൽകിയ ശേഷം അത് കാണാൻ നിർദേശിച്ച ബിനു കിണറിന് സമീപമെത്തി വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന സൗമ്യയെ ഇരുകാലുകളിലും പിടിച്ചുപൊക്കി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൗമ്യയ്ക്കൊപ്പം വെള്ളം കോരുന്ന തൊട്ടിയും കിണറ്റിൽ വീണെങ്കിലും കയറിൽ പിടിച്ച് രക്ഷപ്പെടാതിരിക്കാൻ കയറും തൊട്ടിയും പുറത്തെടുത്ത ഇയാൾ തിരികെ വീട്ടിനുള്ളിലെത്തി.
സൗമ്യയുടെ നിലവിളി കേട്ട് കുട്ടികൾ ശ്രദ്ധിക്കുന്നതായി മനസിലാക്കിയ ബിനു അവിടെയൊന്നുമില്ല നിങ്ങൾ ടിവി കണ്ടോളാൻ പറഞ്ഞശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. സമീപത്തെ മാർജിൻഫ്രീ മാർക്കറ്റിലും ജംഗ്ഷനിലും ചുറ്റി കറങ്ങിയശേഷം ഒരുമണിക്കൂർ കഴിഞ്ഞ് ബിനു വീട്ടിലെത്തിയപ്പോൾ കുട്ടികൾ അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. ഉടൻ തന്റെ സുഹൃത്തിനെ വിളിച്ച് സൗമ്യ കിണറ്റിൽ വീണുകിടക്കുന്നതായി അറിയിച്ച ബിനു കുട്ടികളുമായി വീട്ടിനുള്ളിൽ കഴിഞ്ഞു.
ഫയർഫോഴ്സെത്തുമ്പോഴാണ് അയൽവാസികൾ പോലും സംഭവം അറിയുന്നത്. സംഭവമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും അന്നേ ബിനുവിന്റെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. കുട്ടികളോട് പതിവില്ലാത്ത സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിച്ച ഇയാൾ കുട്ടികൾ മറ്റുളളവരോട് ഇടപെടുന്നത് ഒഴിവാക്കാനും പരമാവധി ശ്രദ്ധിച്ചിരുന്നു.
സംഭവത്തെപ്പറ്റി കുട്ടികളിൽ നിന്ന് വിവരങ്ങൾ തേടിയ പൊലീസ് ബിനുവിനെ അപ്പോൾതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അയാൾ സംഭവം നിഷേധിക്കുകയായിരുന്നു. സൗമ്യയുടെ സംസ്കാരത്തിനുശേഷം ബിനുവിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സൗമ്യയ്ക്ക് ഫോണിലൂടെയും അല്ലാതെയും പല പുരുഷൻമാരുമായും ബന്ധമുണ്ടെന്നും വ്യാഴാഴ്ച വൈകുന്നേരം താൻ വീട്ടിലെത്തുമ്പോൾ അവൾ ഫോണിലൂടെ ആരുമായോ സംസാരത്തിലായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്.
ഇതാണ് അവളോട് പ്രതികാരം ചെയ്യണമെന്ന ചിന്തയ്ക്ക് കാരണമായത്. കിണറ്റിൽ തള്ളിയിട്ടാൽ വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്ന് സംശയിക്കുമെന്ന ചിന്തയിലാണ് അത്തരത്തിൽ കൃത്യം നടത്താൻ ഇടയായതെന്നും അയാൾ പൊലീസിനോട് സമ്മതിച്ചു.
https://www.facebook.com/Malayalivartha


























