കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുദോഷം മുതൽ ആവാഹനം വരെ... പൂജ നടത്തിയത് വിവാദത്തിലേക്ക്...

കോടിയേരിയുടെ തലശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ കഴിഞ്ഞ വർഷം ഡിസംബർ നാലു മുതൽ എട്ട് വരെയാണ് ശത്രുദോഷ പരിഹാര പൂജ നടന്നത്. സുദർശന ഹോമം, ആവാഹന പൂജകളാണ് നടത്തിയതെന്നാണ് വിവരം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ നടത്തിയ ഈ ശത്രുദോഷ പൂജയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പൂജകൾ. തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രി കുടുംബത്തിലെ പുരോഹിതരും പൂജകൾക്ക് സഹനേതൃത്വം വഹിച്ചു. പൂജയിൽ കോടിയേരിയും പങ്കെടുത്തതായും സൂചനയുണ്ട്.
കോടിയേരിയുടെ വീടിന് സമീപമുള്ള തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയിൽ അപരിചിതരായ ബ്രാഹ്മണർ കുളിക്കുന്നതു കണ്ടതോടെയാണ് രഹസ്യമായി പൂജാകർമങ്ങൾ നടന്ന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ വർഷവും കോടിയേരിയുടെ തറവാട്ടിൽ, ദോഷപരിഹാരത്തിനുള്ള പൂജകൾ നടത്തിയിരുന്നു. ക്ഷേത്രാരാധനയേയും വിഗ്രഹാരാധനയേയും എതിർക്കുന്ന സി.പി.എമ്മിന്റെ തന്നെ സംസ്ഥാന സെക്രട്ടറി ദൈവിക പൂജകൾ നടത്തിയത് ഇതിനോടകം തന്നെ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
ഇക്കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചത് വിവാദമായിരുന്നു. ആദ്യം കുടുംബാംഗങ്ങളുടെ പേരിൽ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുകയുമാണ് മന്ത്രി ചെയ്തത്. ഇത് വിവാദമായതോടെ കോടിയേരി തന്നെ റിപ്പോർട്ട് തയ്യാറാക്കി പാർട്ടി യോഗത്തിൽ അവതരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























