ഇനി നയാ പൈസ തരില്ലെന്ന് ട്രംപ് തുറന്ന് പറഞ്ഞതോടെ പാകിസ്ഥാന് വെപ്രാളമായി; യു.എസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം
അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം വഷളായതോടെ ഏതു സമയത്തും അമേരിക്കയുടെ ഒരാക്രമണം പ്രതീക്ഷിക്കുകയാണ് ലോക രാജ്യങ്ങള്‍. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പോലും ഭീഷണിയാണ്. പാകിസ്താനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശമാണ് ബന്ധം വഷളാക്കിയത്. ഇതോടൊപ്പം വന്‍ പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്തെത്തി. പാകിസ്താനിലെ യു.എസ് അംബാസഡറെ വിളിച്ചുവരുത്തിയാണ് പാകിസ്താന്‍ പ്രതിഷേധം അറിയിച്ചത്. പാകിസ്താന് ഇനി അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് മറുപടി നല്‍കി. ട്രംപ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ല. എല്ലാ കാര്യങ്ങളെ കുറിച്ചും യു.എസിനോട് നേരത്തെ സംസാരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
അതേമസയം, അമേരിക്ക നല്‍കിയ സഹായം പ്രത്യുപകാരമായിരുന്നുവെന്ന് പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. അല്‍ ക്വയ്ദയ്‌ക്കെതിരായ പോരാട്ടത്തിന് സഖ്യസേനയ്ക്ക് ഇസ്ലാമാബാദ് നല്‍കിയ പിന്തുണയ്ക്കുള്ള പ്രത്യുപകാരമായിരുന്നു ആ സഹായങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനാറ് വര്‍ഷത്തോളം അല്‍ ക്വയ്ദക്കെതിരായ പോരാട്ടത്തിന് പാകിസ്താന്റെ മണ്ണും ആകാശവും ഉപയോഗിച്ചതിനു പകരമായാണ് സഹായം നല്‍കിയതെന്ന് വിദേശകാര്യ മന്ത്രിയും പറഞ്ഞു. യു.എസ് നല്‍കിയ ഓരോ നയപൈസയ്ക്കും കണക്ക് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയാണെന്നും ഇനി അവര്‍ക്ക് ഫണ്ട് നല്‍കില്ലെന്നുമായിരുന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളറിന്റെ സഹായം വാങ്ങിയിട്ട് പാകിസ്താന്‍ അമേരിക്കയെ വിഡ്ഢിയാക്കുകയാണെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. വഞ്ചനയും കള്ളത്തരവുമാണ് പകരം തിരിച്ചുകിട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പാകിസ്താന് ഈ സാമ്പത്തിക വര്‍ഷം നല്‍കാനിരുന്ന 225 മില്യണ്‍ ഡോളര്‍ സഹായം അനുവദിക്കേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെപാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനിലുണ്ടായ അമേരിക്കയുടെ പരാജയം മറച്ചുവയ്ക്കാനാണ് ട്രംപ് പാക് വിരുദ്ധ പ്രസ്താവന നടത്തുന്നതെന്നാണ് ഖ്വാജാ ആസിഫ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha