ആത്മാക്കൾ ശരീരത്തിൽ നിന്ന് വിഘടിക്കുന്നത് കാണാൻ ഉറ്റവരുടെ ഉയിരെടുത്ത കേഡൽ ബൈബിൾ വായനയിൽ; ലഹരിയുടെ ഉന്മാദത്തിൽ അമ്മയെ ചുട്ടെരിച്ചതും കുറ്റസമ്മതം നടത്തിയതും ഓർമ്മയില്ലാതെ കരഞ്ഞ് നിലവിളിച്ച് അക്ഷയ്

കേരളത്തെ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ആസ്ട്രല്‍ പ്രൊജക്ഷൻ കൊലപാതകം നടത്തിയ കേദല്‍ ജിന്‍സനെ ഇപ്പോഴും ആരും മറന്നിട്ടുണ്ടാവില്ല. അമ്മയെയും അച്ഛനെയും സഹോദരിയെയും വലിയമ്മയെയും വെട്ടിനുറുക്കി കഷണങ്ങളാക്കി പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞ ക്രൂരത. ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭീകരമുഖം.
എട്ടുമാസം മുമ്പ് അച്ഛനും അമ്മയും സഹോദരിയും ബന്ധുവുമുൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കേഡലിനെതിരെ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും സമർപ്പിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ പത്താം ബ്ളോക്കിലെ സെല്ലിൽ ഒറ്റയ്ക്കാണ് നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ വീട്ടിൽ ഉറ്റവരുടെ ഉയിരെടുത്ത കേഡൽ ജിൻസൺ രാജിന്റെ കിടപ്പ്. നീട്ടി വളർത്തി അലസമായിട്ടിരുന്ന മുടിയൊക്കെ ജയിൽ ചിട്ടയ്ക്കനുസരിച്ച് വെട്ടിയൊതുക്കി നല്ലപിള്ള ചമഞ്ഞാണ് ജയിലിൽ ഇയാൾ കഴിയുന്നത്.
എട്ട് മാസങ്ങൾക്കിപ്പുറം തലസ്ഥാനത്തെ ഞെട്ടിച്ച മറ്റൊരു അരുംകൊലയും അരങ്ങേറി. സ്വബോധത്തോടെ ആർക്കും ചെയ്യാനാകാത്ത കാര്യങ്ങളാണ് ക്രിസ്മസ് പകൽ നഗരമധ്യത്തിലെ പേരൂർക്കട അമ്പലമുക്കിൽ അരങ്ങേറിയത്. എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാത്തതിന്റെ പേരിലും അമ്മയുടെ സ്വഭാവ ശുദ്ധിയിൽ സംശയം തോന്നിയും അമ്മയെ തറയില്‍ തള്ളിയിട്ട്, കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തി കത്തിച്ച മകൻ അക്ഷയ
അമ്മയെ കൊന്ന് കത്തിച്ച അക്ഷയ് ഇപ്പോൾ ജില്ലാ ജയിലിൽ കരച്ചിലും പിഴിച്ചിലുമായി കഴിയുകയാണ്. വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളോടും കഴിഞ്ഞ അവന് ജയിലറയിൽ നിലത്ത് കിടന്ന് ഉറങ്ങാനാകാത്തതിന്റെ അസ്വസ്ഥത. നാടിനെ ഞെട്ടിച്ച അരുംകൊലകളിൽ അറസ്റ്റിലായി അഴിയ്ക്കുള്ളിലായ ഇരുവരുടേയും ജയിൽ വാസം ഇപ്പോൾ ഇങ്ങനെയാണ്.
മനോരോഗമുണ്ടെന്ന ഡോക്ടർമാരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സുരക്ഷ മുൻനിർത്തി കേഡലിനെ ജയിലിൽ സദാസമയം കാവലും നിരീക്ഷണവുമുള്ള ഒറ്റസെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഉറക്കമെഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുംവരെ എല്ലാത്തിനും ചിട്ടയും സമയനിഷ്ഠയുമുണ്ട് ഇയാൾക്ക്. ജയിലിലെ ജീവിതവുമായി പൊരുത്തപ്പെടാൻ തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടിയ കേഡൽ ജയിലുദ്യോഗസ്ഥരോട് തുടക്കത്തിൽ ഏറെ അസഹിഷ്ണുത കാട്ടിയിരുന്നു. പേരൂർക്കട മനോരോഗ ആശുപത്രിയിലെ ചെറിയ ചികിത്സയിലൂടെ ഉറക്കക്കുറവിനും പെരുമാറ്റ വൈകല്യങ്ങൾക്കും പരിഹാരമായി.
ആസ്ട്രൽ പ്രൊജക്ഷനെന്ന ആഭിചാരക്രിയയുടെ പേരിൽ അച്ഛനമ്മമാരെയും കൂടെപ്പിറപ്പിനെയും ബന്ധുവിനെയും അരും കൊല ചെയ്തതിനെ ന്യായീകരിച്ച കേഡൽ ഇപ്പോൾ അബദ്ധം പറ്റിയെന്ന് പറയുകയാണ്. ആരോടും അധികമായി ഇടപെടുന്ന ശീലമില്ലെങ്കിലും വാർഡൻമാരോടും ജയിലുദ്യോഗസ്ഥരോടും ആഴ്ചയിലൊരിക്കൽ ജയിലിലെത്തുന്ന ഡോക്ടറോടും നീതിന്യായ ഉദ്യോഗസ്ഥരോടുമെല്ലാം കേഡൽ കുമ്പസാരത്തിലാണ്. രാവിലെ ഉറക്കമുണർന്ന് ഊഴമനുസരിച്ച് പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ച് അൽപ്പസമയം ജയിൽ വളപ്പിലെ തുറസായ അന്തരീക്ഷത്തിൽ ചെലവിട്ടശേഷമേ സെല്ലിലേക്ക് മടങ്ങൂ. സെല്ലിൽ കിടക്കയ്ക്ക് സമീപം സൂക്ഷിച്ചിട്ടുള്ള ബൈബിൾ മുടങ്ങാതെ വായിക്കും.
ബൈബിൾ വചനങ്ങൾ മനസിലുരുവിട്ട് മൗനിയായി കുനിഞ്ഞിരിക്കും. എന്നാൽ, ജയിൽ വളപ്പിലെ പള്ളിയിൽ ക്രിസ്മസിന് പോലും കേഡൽ പോയില്ല. ഇടയ്ക്ക് ടിവി കാണും. ജയിൽ നിയമപ്രകാരം അനുവദിച്ചിട്ടുള്ള പുസ്തകങ്ങളിലും ആനുകാലികങ്ങളിലും വല്ലപ്പോഴും കണ്ണോടിക്കും. തുടക്കത്തിൽ ജയിലിലെ ഭക്ഷണത്തോട് അധികം താൽപ്പര്യം കാട്ടിയിരുന്നില്ല. ഉറ്റവരായി ആരും തുടക്കത്തിൽ കേഡലിനെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ എത്തിയിരുന്നില്ലെങ്കിലും അടുത്ത കാലത്തായി ഏതാനും ചില അടുത്ത ബന്ധുക്കൾ കാണാനെത്തുന്നുണ്ട്. സെല്ലിൽ ഒറ്റയ്ക്കായതിനാൽ മറ്റ് തടവുകാരുമായി അധിക സൗഹൃദത്തിനോ മറ്റ് കൂട്ടുകെട്ടുകൾക്കോ സാഹചര്യങ്ങളില്ല.
2017 ഏപ്രിൽ 10നാണ് നന്തൻകോട് ജംഗ്ഷന് സമീപത്തെ ബെയിൻസ് കോമ്പൗണ്ട് വളപ്പിലെ വീട്ടിൽ മാതാപിതാക്കളായ നേശമണി കോളേജിലെ റിട്ട. ഹിസ്റ്ററി പ്രൊഫ. രാജ് തങ്കം, ജനറൽ ആശുപത്രിയിൽ നിന്ന് വിരമിച്ച ഡോ. ജീൻ പദ്മ, സഹോദരിയും മെഡിക്കൽ വിദ്യാർത്ഥിനിയുമായ കാരളിൻ, ബന്ധുവായ ലളിത എന്നിവരെ വകവരുത്തിയശേഷം കേഡൽ പെട്രോളൊഴിച്ച് കത്തിച്ചത്.
ശരീരത്തിൽ നിന്ന് ആത്മാവ് വേർപെടുന്നത് കാണാനാണ് അരും കൊലകളെന്നായിരുന്നു കേഡൽ വെളിപ്പെടുത്തിയതെങ്കിലും മാതാപിതാക്കളുൾപ്പെടെ കുടുംബം കാട്ടിയ അവഗണനയുടെ പ്രതികാരമാണ് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കന്റോൺമെന്റ് അസി. കമ്മിഷണറായിരുന്ന വിജിലൻസ് എസ്.പി കെ.ഇ ബൈജുവാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പേരൂർക്കട അമ്പലമുക്ക് ദ്വാരകയിൽ അമ്മ ദീപയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാന്റിലായി പൂജപ്പുര ജില്ലാ ജയിലിലെ സെല്ലിലെത്തിയ അക്ഷയ് ഞാനല്ല അതുചെയ്തത്. ഞാൻ നിരപരാധിയാണ്. എന്നെ വിശ്വസിക്കണം..എന്നിങ്ങനെ ആരോടെന്നില്ലാതെ പുലമ്പുകയാണ്. ആദ്യ ദിവസം അഡ്മിഷൻ സെല്ലിൽ തന്നെപ്പോലെ ആദ്യം ജയിലിലെത്തിയവർക്ക് മുന്നിലും പിന്നീട് രണ്ടാം നമ്പർ സെല്ലിലും അക്ഷയ് കരച്ചിലും പറച്ചിലും തുടർന്നു. അമ്മയുടെ മരണമറിഞ്ഞ് നാട്ടിലെത്തിയ അച്ഛൻ അശോകനും സഹോദരി അനഘയും അക്ഷയിനെ പൊലീസ് സ്റ്റേഷനിലെത്തി കണ്ടപ്പോഴുണ്ടായ വിഷാദരംഗങ്ങളും അവൻ സഹതടവുകാരോട് വിവരിച്ച് കരഞ്ഞു.
പൊലീസ് സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞ തന്നോട് മോനെ നിന്നേയും എനിക്ക് നഷ്ടപ്പെട്ടല്ലോ എന്ന് അച്ഛൻ വിങ്ങിപ്പൊട്ടിയതോർത്തും അക്ഷയ് വിതുമ്പി. ഒപ്പമുണ്ടായിരുന്ന തടവുകാരിൽ ചിലരും ചില ജയിലുദ്യോഗസ്ഥരും ആശ്വാസവാക്കുകൾ പറഞ്ഞപ്പോൾ തന്നെ അറസ്റ്റ് ചെയ്ത പൊലീസിനെതിരെ അവൻ പൊട്ടിത്തെറിച്ചു. അമ്മ കൊല്ലപ്പെടുകയും വീട്ടുപറമ്പിൽ എരിഞ്ഞടങ്ങുകയും ചെയ്ത ദിവസം പോലും സ്വസ്ഥമായി ഉറങ്ങിയ അക്ഷയ് സെല്ലിൽ ആദ്യദിവസങ്ങളിൽ ഉറങ്ങിയില്ല.
ഇരുന്നും കിടന്നും അവൻ നേരം വെളുപ്പിച്ചു. അടുത്ത ദിവസം അഡ്മിഷൻ സെല്ലിൽ കഴിഞ്ഞവരെ പല സെല്ലുകളിലേക്ക് മാറ്റിയപ്പോൾ അക്ഷയിനേയും മറ്റൊരു സെല്ലിലാക്കി. അവിടേയും സഹതടവുകാരോട് തന്റെ കദനകഥകൾ അക്ഷയ് ആവർത്തിച്ചു. പട്ടാപ്പകൽ വീടിനുള്ളിൽ അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലുക, വീട്ടിനുള്ളിലെ പറമ്പിൽ മണ്ണെണ്ണയും കൊതുമ്പും മടലും ഉപയോഗിച്ച് കത്തിച്ച് ചാമ്പലാക്കുക...ഒന്നും സംഭവിക്കാത്തപോലെ മാംസ ഗന്ധം മാറാത്ത വീട്ടിനുള്ളിൽ താമസിക്കുക..സഹോദരിയോടും അച്ഛനോടും അമ്മയെ കാണാതായെന്ന് അറിയിക്കുക. സ്വബോധത്തോടെ ആർക്കും ചെയ്യാനാകാത്ത കാര്യങ്ങളാണ് ക്രിസ്മസ് പകൽ നഗരമധ്യത്തിലെ പേരൂർക്കട അമ്പലമുക്കിൽ അരങ്ങേറിയത്.
ന്യൂ ഇയർ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ജയിലിൽ നടക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ വീട്ടുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഇനി അഞ്ചുദിവസം കസ്റ്റഡിയിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരും.
https://www.facebook.com/Malayalivartha


























