പിണറായി, കോടിയേരി വിഭാഗം പാര്‍ട്ടിയില്‍ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്, അടുത്തസമ്മേളനത്തോടെ സി.പി.എമ്മില്‍ വീണ്ടും വിഭാഗീയത തലപൊക്കും

2005ലെ സി.പി.എമ്മിന്റെ മലപ്പുറം സമ്മേളനം ചാനലുകളില്‍ വലിയ വാര്‍ത്തയും ചര്‍ച്ചയുമായിരുന്നു. അന്ന് മുതല്‍ 2015 വരെ നടന്ന സമ്മേളനങ്ങളെല്ലാം വാര്‍ത്തകളും വിവാദങ്ങളും കൊണ്ട് ചാനലുകള്‍ ആഘോഷിച്ചു. റേറ്റിംഗ് കൂട്ടി. വിഭാഗീയതും പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത്, ചെയ്ത് സി.പി.എം പിളരുമെന്ന് വരെ വരുത്തി. പലയിടങ്ങളിലും ഗ്രൂപ്പിസവും വിഭാഗീയതയും ഉണ്ടായിരുന്നു എന്നത് നേരാണ്. അതിനെ പൊടിപ്പും തൊങ്ങലും വച്ചും അല്ലാതെയും വാര്‍ത്തകള്‍ നല്‍കിയിരുന്നു. അതില്‍ ഒരുപരിധിവരെ യാഥാര്‍ത്ഥ്യം ഉണ്ടായിരുന്നതിനാല്‍ അത്തരം വാര്‍ത്തകള്‍ക്ക് സ്വീകാര്യതയുണ്ടായിരുന്നു. ഇപ്പോഴത് ഇല്ലാതായിരിക്കുന്നു.
വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിരെ തൊലിയുരിഞ്ഞ് വിമര്‍ശിച്ചു
വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജില്ലാ സമ്മേളനങ്ങളില്‍ ഓരോ സി.പി.എം മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഇഴകീറി വിമര്‍ശിച്ചിരുന്നു. അതിനെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പിണറായി വിഭാഗം പുറത്ത് വിട്ടിരുന്നു. അതൊക്കെ ചൂടേറിയ വാര്‍ത്തകളായിരുന്നു. നെഗറ്റീവ് സ്വഭാവമുള്ള വാര്‍ത്തകളായിരുന്നെങ്കിലും അതിലൊക്കെ പോസിറ്റീവ് വശം ഉണ്ടായിരുന്നു. കാരണം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ വിമര്‍ശനവും അവരുടെ വീഴ്ചകളും ചൂണ്ടിക്കാണിക്കാന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടായിരുന്നു എന്നതിന് തെളിവായിരുന്നു അത്. ക്രീയാത്മക ചര്‍ച്ചകളും സമൂഹത്തിന്റെ വിവിധ കോണിലുള്ള വിഷയങ്ങളും സമ്മേളനങ്ങളില്‍ അവതരിപ്പിച്ചിരുന്നു.
എങ്ങും പിണറായി ഭക്തന്‍മാര്‍
മൂന്ന് ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായിട്ടും സി.പി.എം സമ്മേളനങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നില്ല. അതിന് കാരണം ഒരിടത്തും ക്രീയാത്മകമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. എല്ലായിടത്തും പിണറായി ഭക്തന്‍മാര്‍ മാത്രമാണ്. പത്തനംതിട്ട സമ്മേളനത്തില്‍ മാത്രമാണ് ഓഖി ദുരന്തത്തില്‍ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്നത്. അത് വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ മൂന്നാറിലെ ഭൂമി വിഷയം, തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം, പി.വി അന്‍വറിന്റെ ഭൂമി കയ്യേറ്റം, ലാ അക്കാദമിയിലെ ഭൂമി പ്രശ്‌നം തുടങ്ങി സി.പി.എമ്മിനെ ദോഷകരമായി ബാധിച്ച നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ടായില്ല. തൃശൂര്‍, വയനാട് സമ്മേളനങ്ങള്‍ ചടങ്ങായി മാറി. ജില്ലകളിലെ ഭൂരിപക്ഷം നേതാക്കളും പലതരത്തിലുള്ള അവസരങ്ങള്‍ക്ക് വേണ്ടി മൗനം പാലിക്കുകയാണ്. പിണറായി എന്ത് പറയുന്നോ അതിന്റെ എതിര്‍വശം ചൂണ്ടിക്കാണിക്കാന്‍ കഴിവുള്ളവര്‍ പോലും അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി മിണ്ടാതിരിക്കുകയാണ്.
മാധ്യമങ്ങളെ അകറ്റുന്നു
സമ്മേളനങ്ങളില്‍ നിന്ന് മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനമാണ് ഇക്കുറി സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. എന്നിട്ടും വാര്‍ത്തകള്‍ ചോരുന്നുണ്ട്. കഴിഞ്ഞ കുറേക്കാലമായി സി.പി.എം സംസ്ഥാന കമ്മിറ്റി ചേരുമ്പോള്‍ പോലും വലിയവാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. അതിന് കാരണം കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. കയ്യടിക്കുന്ന ആള്‍ക്കൂട്ടമായി നേതാക്കളും പ്രവര്‍ത്തകരും മാറിയിരിക്കുന്നു. പിണറായിക്ക് എതിര് പറയാന്‍ ആരും തയ്യാറാകുന്നില്ല. അങ്ങനെയൊരു അഭിപ്രായം ഉയര്‍ന്നാലല്ലേ ചര്‍ച്ചകള്‍ നടക്കൂ. വിമര്‍ശനങ്ങളാണെങ്കിലും അതില്‍ പോസിറ്റീവായ ചില കാര്യങ്ങളുണ്ട്. അവയാണ് പലപ്പോഴും വാര്‍ത്തയാകുന്നത്. കോണ്‍ഗ്രസിലെയോ, ബി.ജെ.പിയിലെയോ തമ്മിലടിക്ക് പുതുമയില്ല, അതുകൊണ്ട് അത് വലിയ വാര്‍ത്തയല്ല. സി.പി.എമ്മിനെ സംബന്ധിച്ച് അതല്ല ഇതൊരു കേഡര്‍ പാര്‍ട്ടിയാണ്. അവിടെ വിമര്‍ശനങ്ങളും സ്വയംവിമര്‍ശനങ്ങളും ഉണ്ടാവുക പതിവായിരുന്നു. അതില്ലാതായെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വി.എസ് ഒതുങ്ങിയതോടെ വിഭാഗീയത ഒടുങ്ങിയോ?
വി.എസ് ഒതുങ്ങിയതോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചെന്നാണ് സി.പി.എം പ്രവര്‍ത്തകരും പ്രാദേശികനേതാക്കളും പറയുന്നത്. ഇത് പൂര്‍ണമായും ശരിയല്ലെന്ന് വര്‍ഷങ്ങളായി സി.പി.എം പൊളിറ്റിക്‌സ് കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും അതിന് മുമ്പ് നടന്ന മലപ്പുറം സമ്മേളനത്തിലും കോട്ടയം സമ്മേളനത്തിലും രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അന്നൊക്കെ വിഭാഗീയത രൂക്ഷമായിരുന്നെങ്കിലും മല്‍സരിക്കാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത്തവണ മല്‍സരിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഏകപക്ഷീയമായി പാനലുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ആരെങ്കിലും മല്‍സരിക്കാന്‍ തയ്യാറായാല്‍ വിഭാഗീയത ആരോപിച്ച് പുറത്താക്കും. പിണറായി സംസ്ഥാന സെക്രട്ടറിയ ആയിരുന്നപ്പോഴുണ്ടായ അനുഭവം വെച്ച് ആരും ഒന്നും മിണ്ടുന്നില്ല. ഭരണം കൂടെ കയ്യിലുള്ളപ്പോള്‍ അതിന്റെ തണലില്‍ സുഖിച്ച് കഴിയുകയാണ് എല്ലാവരും. കേന്ദ്രകമ്മിറ്റിയുടെ മാര്‍ഗരേഖ ചൂണ്ടിക്കാണിച്ചാണ് മല്‍സരം ഒഴിവാക്കുന്നതെന്ന് ചില നേതാക്കള്‍ പറയുന്നു.
പാര്‍ട്ടി സെക്രട്ടറി ശക്തനല്ല
സാധാരണ സി.പി.എം ഭരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയാണ് മുഖ്യമന്ത്രിയെ വരെ നിയന്ത്രിച്ചിരുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി പറയുന്നത് പോലെയാണ് കാര്യങ്ങള്‍. ഈ സമ്മേലനത്തോടെ ഇത് അവസാനിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ജില്ലാകമ്മിറ്റികളില്‍ കോടിയേരി ആധിപത്വം സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല കണ്ണൂരില്‍ നേതാക്കളുടെ ഇടയിലുണ്ടായിരുന്ന ഐക്യം ഇല്ലാതായി. പി.ജയരാജന്റെ ജനപ്രീതിയില്‍ ഹാലിളകിയ പിണറായി അദ്ദേഹത്തെ മാറ്റാനുള്ള നീക്കം നടത്തുന്നുണ്ട്. ഇ.പി ജയരാജന്റെ ആശീര്‍വാദവും ഇതിനുണ്ട്. കോടിയേരി പി.ജയരാജനൊപ്പമാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായിക്കുള്ള ആധിപത്യം താമസിക്കാതെ അവസാനിക്കുമെന്നാണ് വിലയിരുത്തല്‍.
വിവാദങ്ങള്‍ക്കിടെ കണ്ണൂര്‍ സമ്മേളനം തുടങ്ങി
പി.ജയരാജനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ കണ്ണൂര്‍ സമ്മേളനം തുടങ്ങി. ജില്ലയിലെ പ്രവര്‍ത്തകരിലും അണികളിലും ജയരാജന് വല്ലാത്ത സ്വാധീനമുണ്ട്. തന്നേക്കാള്‍ കയ്യടി ജയരാജ് കിട്ടുന്നത് പിണറായിയെ ചൊടിപ്പിക്കുന്നു. പാര്‍ട്ടിക്ക് അതീതനായി പി.ജയരാജന്‍ വളരുന്നെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ സംസ്ഥാന കമ്മിറ്റി താക്കീത് നല്‍കിയത്. ജില്ലാ സെക്രട്‌റി സ്ഥാനത്ത് നിന്ന് പി.ജയരാജനെ പെട്ടന്ന് നീക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാലും സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് ഇ.പി ജയരാജനും കൂട്ടരും ലക്ഷ്യമിടുന്നത്. പാര്‍ട്ടി താക്കീത് നല്‍കിയിട്ടും അണികളും പ്രവര്‍ത്തകരും പി.ജയരാജനൊപ്പമാണ്. ജയരാജന്റെ ഫഌക്‌സുകളും ബാനറുകളും ജില്ലയില്‍ വയ്ക്കുന്നു, അദ്ദേഹത്തിനെ പുകള്‍ത്തി വീഡിയോ ആല്‍ബം പുറത്തിറക്കി എന്നിവയാണ് പാര്‍ട്ടി കണ്ടെത്തിയ കുറ്റങ്ങള്‍.
https://www.facebook.com/Malayalivartha


























