അറസ്റ്റിലായ പ്രതികളെല്ലാം കേസ് നടത്തി കടക്കെണിയില്‍; പാര്‍ട്ടി തിരിഞ്ഞ് നോക്കുന്നില്ല, ഭയന്നാണ് കൂടുതല്‍ വെളിപ്പെടുത്തില്‍ നടത്താത്തതെന്നും പ്രതികള്‍

പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടി ചതിച്ചെന്ന് പ്രതികളായ സി.പി.എമ്മുകാര്‍ ആരോപിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ജാമ്യത്തിലിറക്കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയത് കൊണ്ടാണ് കീഴടങ്ങിയത്. മനോജിന്റെ വീട്ടുകാര്‍ക്ക് പണം നല്‍കി കേസ് തീര്‍പ്പാക്കുമെന്ന് ജില്ലാ നേതാവ് ചന്തുമാഷ് ഉറപ്പ് നല്‍കിയിരുന്നു. ബി.ജെ.പി നല്‍കിയ പട്ടികപ്രകാരമാണ് അറസ്റ്റ് എന്നാണ് പറഞ്ഞിരുന്നത് പിന്നീടാണ് സി.പി.എം നല്‍കിയ ലിസ്റ്റ് പ്രകാരമായിരുന്നു അറസ്റ്റെന്നും തങ്ങളെ ചതിക്കുകയായിരുന്നെന്നും തിരിച്ചറിഞ്ഞത് വി.എസ് പക്ഷക്കാരയതിനാല്‍ വിഭാഗീയതയുടെ പേരിലുള്ള പകപോക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം പാര്‍ട്ടി കൈമലര്‍ത്തിയെന്നും പ്രതികള്‍ പറയുന്നു.
കണ്ണൂര്‍, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തിലൊരു വെളിപ്പെടുത്തലുണ്ടായത് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കോഴിക്കോട് ജില്ലാ നേതൃത്വമോ, സംസ്ഥാന നേതൃത്വമോ തയ്യാറായിട്ടില്ല. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പാര്‍ട്ടി സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തതെന്നും സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചതെന്നും ആദ്യം പിടിയിലായ പ്രതികള്‍ ആരോപിക്കുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെയാണ് ഇവര്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്.
ആദ്യം പിടിയിലായ ആറ് പേരും കേസ് നടത്തി കടക്കെണിയിലാണ്. കേസ് നടത്താമെന്നും ജാമ്യത്തിലിറക്കാമെന്നും പാര്‍ട്ടി നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചു. ബി.ജെ.പിയുമായി സംസ്ഥാനത്തെ ചിലനേതാക്കള്‍ ഒത്തുകളിച്ചതായും ഇവര്‍ ആക്ഷേപിക്കുന്നു. അതിന്റെ ഭാഗമായായിരിക്കും പാര്‍ട്ടി പ്രതിപട്ടിക തയ്യാറാക്കി തങ്ങളെ കുടുക്കിയത്. എന്നാല്‍ സി.ബി.ഐ അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും ഗൂഢാലോചന നടത്തിയ ചന്തുമാഷെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത് സ്വാഗതാര്‍ഹമാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില പ്രതികള്‍ പറയുന്നു.
പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, ഏര്യാകമ്മിറ്റി അംഗം സി.സുരേഷ്, കൗണ്‍സിലര്‍ കെ.ടി ലിഖേഷ്, എല്‍.സി അംഗങ്ങളായ എന്‍.സി മുസ്ഥഫ, അനൂപ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ കുമാരന്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഖില്‍ നാഥ്, രതീഷ് നിരവത്ത് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. മലബാറില്‍ പാര്‍ട്ടി തന്നെ കൊലപാതകം നടത്തിയ ശേഷം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ചിലരെ ബലിയാടാക്കുകയാണെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha


























