നിധിന് നീന്തൽ അറിയില്ല; ജലാശയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു; മൊഴി പാടെ തള്ളി കൂട്ടുകാര്‍ രംഗത്ത്...

ഇലവീഴാപൂഞ്ചിറയിലെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. സംഭവത്തില്‍ യുവാവിന്റെ കൂട്ടുകാരുടെ മൊഴി നിര്‍ണ്ണായകമാണ്. നിധിന്‍ ജലാശയത്തില്‍ ചാടി നീന്തുകയായിരുന്നെന്ന മൊഴി പാടെ തള്ളിയാണ് കൂട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.
കൂട്ടുകാരനായ സിബിയുടെ വാക്കുകൾ;
‘അവനും എനിക്കും നീന്തലറിയില്ല. അവൻ വെള്ളത്തിൽച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല’ . ഒരുമാസം മുമ്പ് മാങ്കുളത്ത് പരിപാടി അവതരിപ്പിക്കാൻ ഞങ്ങൾ പോയിരുന്നു.
അന്ന് ഞാനും നിധിനും ഒഴികെ എല്ലാവരും പുഴയിൽ നീന്തി. നീന്തലറിയാത്തതിനാൽ ഞാനും അവനും അരയ്‌ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിന്നാണ് കുളിച്ചത്. കൂട്ടുകാർ നീന്തൽ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ പത്ത് വർഷമായി ശ്രീരാഗം ട്രൂപ്പിൽ നിധിനും അംഗമായിരുന്നു. പത്തുവയസുള്ളപ്പോൾ മുതൽ നാടിന്റെ ഓമനയായിരുന്ന നിധിന് ചെണ്ടമേളത്തോട് താൽപര്യമായിരുന്നു. തുടർന്ന് പിതാവ് സണ്ണി കുഞ്ചിത്തണ്ണിയിലെ മേള വിദ്വാന്റെ വീട്ടിൽ മകന് ചെണ്ട പഠിക്കാൻ അവസരവും ഒരുക്കി.
വർഷങ്ങൾക്ക് ശേഷം അടിമാലി സ്വദേശി രാജേഷാണ് നിധിന്റെ കഴിവ് തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയത്. രാജേഷാണ് ട്രൂപ്പിന്റെ നെടുംതൂൺ. കഴിഞ്ഞ ഡിസംമ്പർ 2-ന് ഉണ്ടായ വാഹനാപകടത്തിൽ ചെണ്ടമേളം ഗ്രൂപ്പിലെ അംഗങ്ങളായ അനീഷും അപ്പുവും മരണമടഞ്ഞിരുന്നു. ഇതേ ദിവസം കോതമംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സ് തട്ടി സിബിക്കും സാരമായി പരിക്കേറ്റിരുന്നു.
ഈ ദുരന്തം പിന്നിട്ട് ഒരു മാസം കഴിയുമ്പോഴേക്കുമാണ് സംഘത്തിലെ മൂന്നാമത് ഒരു കൂട്ടുകാരനും കൂടി വേർപിരിയുന്നത്. അതേസമയം, നിധിന്റെ പിതാവും നടൻ ബാബുരാജുമായി വസ്തുത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നിധിനെ അപായപ്പെടുത്താൻ ശ്രമമുണ്ടായെന്ന ആക്ഷേപം കുടുംബം ഉയർത്തിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ ദുരൂഹത ഉണർന്നതോടെ അന്വേഷം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്. നിധിൻ മാത്യൂവിന്റെ ജഡം മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലാണ് ഇന്നലെ പുലർച്ചെ ഫയർഫോഴ്സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടൻ ബാബുരാജുമായി വസ്തു തർക്കം ഉണ്ടായതിനെ തുടർന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേൽപ്പിച്ച വ്യക്തിയാണ് നിധിന്റെ പിതാവ് സണ്ണി. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം നില നിൽക്കെ തന്റെ വസ്തുവിനോട് ചേർന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോൾ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തിൽ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷം കോടതിയിൽ നിന്നും ജാമ്യം നേടിയാണ് ഇയാൾ പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha


























